സ്വരക്ഷതേടി തെരുവില്‍ സമരം ചെയ്ത് ദില്ലി പൊലീസ്; കാണാം പൊലീസ് സമരം
ദില്ലി തീസ് ഹസാരി കോടതി വളപ്പിലെ പൊലീസ് വാഹനത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു അഭിഭാഷകന്‍റെ വാഹനം ഇടിച്ചു. ഇത് ഇരുവാഹന ഡ്രൈവര്‍മാരും തമ്മിലെ വാക്ക് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുന്നു. പൊലീസുകാര്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ മര്‍ദ്ദിച്ചു. മറ്റ് അഭിഭാഷകര്‍ ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതേതുടര്‍ന്ന് തെരുവല്‍ അഭിഭാഷകര്‍ അഴിഞ്ഞാടി. പൊലീസ് വെടിവെപ്പ്. 30 പേര്‍ക്ക് പരിക്ക്, 20 വാഹനങ്ങള്‍ അഗ്നി വിഴുങ്ങി. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും 2 പൊലീസുകാരെ സ്ഥലം മാറ്റി, അഞ്ച് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. മൂന്നാം ദിവസം അഭിഭാഷകര്‍ പൊലീസുകാരെ തെരുവില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും അധികൃതര്‍ അനങ്ങിയില്ല. തുടര്‍ന്ന് അഭ്യന്തകാവല്‍ക്കാരായ പൊലീസ് സ്വയരക്ഷതേടി ഡല്‍ഹി തെരുവുകളില്‍ സമരം ചെയ്തു. അതും യൂണിഫോമില്‍. കാണാം ആ ദൃശ്യങ്ങള്‍.
കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പൊലീസ് സമരം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
സമരം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പല തവണ ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാന്‍ പോലീസുകാര്‍ തയ്യാറാകാത്തത് ആഭ്യന്തരമന്ത്രാലയത്തെയും അമ്പരപ്പിച്ചു.
പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയും ഇടയ്ക്ക് ഉയര്‍ന്നു.
പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി പാടില്ലെന്ന് ദില്ലി ഹൈക്കോടതി നിലപാട് എടുത്തതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായത്.
ഇടപെടലുകളെല്ലാം പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിച്ചെങ്കിലും പരസ്യപ്രതികരണത്തിന് അമിത് ഷാ തയ്യാറായില്ല.
രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.
ഇതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയത് സാഹചര്യത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.
ഹരിയാന പൊലീസും ഡല്‍ഹി പൊലീസ് സമരത്തില്‍ പിന്തുണപ്രഖ്യാപിച്ച് സമരരംഗത്തിറങ്ങി.
കേരള, തമിഴ്നാട് ഐപിഎസ് അസോസിയേഷനുകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയെയും സ്വാധീനിച്ചേക്കാമെന്ന ആശങ്ക ശക്തമായി.
ദില്ലിയിലെ സാക്കേത്, തീസ്ഹസാരി കോടതികളിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജോലി നിര്‍ത്തിവെച്ച് ഔദ്യോഗിക വേഷത്തിൽ പൊലീസുകാര്‍ സമരത്തിനിറങ്ങിയത്.
പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്തിന് മുന്നിൽ ആരംഭിച്ച സമരത്തിലേക്ക് നൂറുകണക്കിന് പൊലീസുകാര്‍ എത്തിയിരുന്നു.
ദില്ലി പൊലീസ് കമ്മീഷണറും മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ പലതവണ ശ്രമിച്ചിട്ടും പിൻമാറാൻ സമരക്കാര്‍ തയ്യാറായില്ല.
വൈകീട്ടോടെ മെഴുകുതിരി കത്തിച്ചുള്ള സമരവും ആരംഭിച്ചു.
പൊലീസുകാരുടെ കുടുംബാംഗങ്ങൾ ഇന്ത്യാഗേറ്റ് പരിസരത്തും പ്രതിഷേധവുമായിയെത്തിയത് സേനയിലും കുടുംബങ്ങളിലും ഉയരുന്ന അസ്വാസ്ഥ്യത്തിന്‍റെ നേര്‍ക്കാഴ്ചയായി.
സമരത്തിനിടെയ്ക്ക് പഴയ പൊലീസ് മേധാവി കിരണ്‍ ബേദിവിന്‍റെ പ്ലേക്കാടുകളുയര്‍ന്നു.
ഒടുവിൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പ് നൽകിയതോടെ 11 മണിക്കൂറിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
രാവിലെ ഒമ്പത് മണിയോടെ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സമരം അവസാനിക്കുമ്പോള്‍ രാത്രി 8 മണി കഴിഞ്ഞിരുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ദില്ലി പൊലീസ് സേനയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു സമരം എന്നത് കേന്ദ്രത്തെ ഏറെ അസ്വസ്ഥമാക്കുന്നു.
ദില്ലി പൊലീസിന്‍റെ അധികാരം സംസ്ഥാനത്തിന് കൈമാറണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്‍റെ അവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ സേനയുടെ അധികാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു.
രാവിലെ തുടങ്ങിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊലീസ് കുടുംബങ്ങള്‍ കൂടി തെരുവിലിറങ്ങിയതോടെ പ്രശ്നം കൈവിടുമെന്ന പ്രതീതിയുണ്ടായി.
ക്രമസമാധനം നിലനിര്‍ത്തേണ്ട പോലീസും നീതി നിര്‍വഹണം കാര്യക്ഷമാക്കേണ്ട അഭിഭാഷകരും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍, പ്രതിസന്ധിയിലാകുന്നത് ജനാധിപത്യ സംവിധാനങ്ങളാണ്.