പൗരത്വം: മോദിക്ക് തിരുത്ത്; അസമിലും കര്‍ണ്ണാടകയിലും തടങ്കല്‍ പാളയങ്ങളെന്ന് പ്രതിപക്ഷം
ഇന്നലെ റാം ലീലാ മൈതാനിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ റാലി അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നുണയാണെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്ത്. "ഇന്ത്യൻ മുസ്‍ലിം വിഭാഗം ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരിക്കലും രാജ്യത്തെ മുസ്‍ലീം പൗരന്‍മാരെ ബാധിക്കില്ല. രാജ്യത്ത് മുസ്‍ലിങ്ങള്‍ക്കായി തടങ്കൽ കേന്ദ്രങ്ങളില്ല. എന്നായിരുന്നു ഇന്നലെ മോദി പറഞ്ഞത്. എന്നാല്‍ എന്‍ ആര്‍ സിയില്‍ നിന്ന് പുറത്ത് പോകുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കുമെന്ന വാദങ്ങള്‍ക്കിടെ അസമില്‍ നിര്‍മ്മിക്കുന്ന അത്തരം കേന്ദ്രത്തിന്‍റെ ചിത്രവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ട്വിറ്ററിലാണ് നിര്‍മ്മാണം പുരോഗമിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന്‍റെ ചിത്രം പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്. കാണാം പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍.
എന്‍ ആര്‍ സിയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി തടങ്കല്‍ പാളയം ഇല്ലെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ 3000 അധികം ആളുകളെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ അസമില്‍ നിര്‍മ്മിച്ച ക്യാംപ് ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എന്ന കുറിപ്പോടെയാണ് ചിത്രം പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യ പിടികൂടുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ രാജ്യത്തില്ലെന്നും എൻആർസിയെക്കുറിച്ച് സർക്കാരോ പാർലമെന്റോ ആലോചന പോലും നടത്തിയിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാദിച്ചത്.
എന്നാല്‍ ഈ പ്രസ്താവന നേരത്തെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും സർക്കാർ നൽകിയ മറുപടികളിലും കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുമുള്ള വിവരങ്ങൾക്കെതിരാണ്.
അസമിലെ 6 തടങ്കൽ പാളയങ്ങളിലായി 988 വിദേശികളുണ്ടെന്ന് ഇക്കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയിരുന്നു.
ഇത്തരം തടങ്കൽ പാളയങ്ങൾ സജ്ജമാക്കാൻ കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിട്ടുള്ളതായി മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ നൽകിയ മറുപടി വിശദമാക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന കർണാടകയിൽ, 35 താൽക്കാലിക തടങ്കൽ പാളയങ്ങൾ ഒരുക്കിയെന്നാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഏഴു ഫുട്ബോൾ മൈതാനത്തിന്‍റെ വലുപ്പമുള്ള തടവറ അസമിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു നദിയോട് ചേര്‍ന്നുള്ള വനം വെട്ടിത്തെളിച്ച് ഒരുക്കുന്നുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ ഇന്ത്യക്കാരനെന്ന് തോന്നിയാല്‍ മാത്രം പോരായെന്നും ഇതു പോലുള്ള സമയം ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിക്കേണ്ടതും അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സമരവീര്യം കൂട്ടാന്‍ എല്ലാവരും കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധയോഗത്തിന് രാജ്ഘട്ടിലേക്ക് എത്തണമെന്ന് പിന്നാലെ പ്രിയങ്ക ഗാന്ധിയും ആഹ്വാനം ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നതിനാല്‍ പ്രതിഷേധം വൈകുകയായിരുന്നുവെന്നാണ് സൂചന.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഘട്ടില്‍ നടക്കുന്ന ധര്‍ണ്ണയില്‍ രാഹുല്‍, പ്രിയങ്ക അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. മൂന്ന് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രതിഷേധം തുടരും.
ഇന്ന് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നാളേക്ക് മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. നിയമ ഭേദഗതിക്കെതിരെ ആദ്യം വിദ്യാര്‍ത്ഥികളാണ് രംഗത്തിറങ്ങിയതെങ്കില്‍ ഇപ്പോള്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും എന്‍ഡിഎ ഒഴികെയുള്ള പാര്‍ട്ടികള്‍ സമരമുഖത്ത് സജീവമാകുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ചെന്നൈയില്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ കോടതി അനുമതി നല്‍കി.
ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മദ്രാസ് ഹൈക്കോടതി പ്രതിഷേധ റാലിക്ക് എതിരെ ഇന്ത്യൻ മക്കൾ കക്ഷി സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.
ജനാധിപത്യത്തിന്‍റെ വലിയ വിജയമാണിതെന്നും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ഒരു ലക്ഷം പേരെ അണിനിരത്തി നാളെ റാലി നടത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടക്കുന്ന മഹാറാലിയില്‍ ഡിഎംകെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീം-ദളിത് സംഘടനകളും റാലിയില്‍ പങ്കെടുക്കും.
നടന്‍ കമല്‍ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ ഹാസന്‍ ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയതിനാല്‍ റാലിക്കെത്തിയല്ല.
നഗരത്തില്‍ റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ രാത്രി വരെ നീണ്ട വാദത്തിനൊടുവിലാണ് റാലി നടത്താനുള്ള അനുവാദം ഡിഎംകെ നേടിയെടുത്തത്.
ഇതിനിടെ ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നിതീഷ് കുമാറിന്‍റെ ജെഡിയു, രാം വില്വാസ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടി, അസം ഗണം പരിഷത്ത് എന്നീ എന്‍ഡിഎ ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബിജെപിക്കെതിരെ നിലപാട് ശക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടു.
മൂന്ന് പാര്‍ട്ടികളും പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററില്‍ വിഭിന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ അസമിലുണ്ടായ വ്യാപക പ്രക്ഷോഭമാണ് മുന്‍നിലപാടില്‍ നിന്നും അസം ഗണം പരിക്ഷത്തിനെ പിന്നോക്കം വലിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ആ പാര്‍ട്ടി.
ജെഡിയുവിനേയും എല്‍ജെപിയേയും കൂടാതെ ഒഡീഷയിലെ ബിജു ജനതാദളും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭിന്നനിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വ നിയമഭേദഗതിയില്‍ ബിജു ജനതാദള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിനെതിരാണ് ബിജു ജനതാദള്‍.
അതിനിടെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നടപടികള്‍ രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ത്തി വച്ചു. നേരത്തെ ബംഗാളും കേരളവും സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
ദേശീയ ജനസംഖ്യ രജിസ്റ്ററിയിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശങ്ക പൊതുജനങ്ങളില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളവും ബംഗാളവും ഇപ്പോള്‍ രാജസ്ഥാനും സെന്‍സസ് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ് നടക്കുക. 2021-ലാണ് സെന്‍സസ് പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തു വിടുക.
ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിൽ നിലവിലുള്ളതും ഭരണകൂട ഭീകരതയാണ്.
യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഇതിനിടെ പൊലീസ് വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട ജാമിയ, അലിഗഢ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നു.
പ്രശാന്ത് ഭൂഷണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച അസമിലെ തടങ്കല്‍ പാളയം. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുന്ന വിദേശികള്‍ക്ക് താമസിക്കുവാനാണ് ഇത്തരം കേന്ദ്രങ്ങള്‍ അസമിലും കര്‍ണ്ണാടകയിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.