"അനീതി അനീതി, ന്യായം വേണം"; രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍
കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്ക്കാര ബില്ലുകള്‍ക്കെതിരെ രാജ്യമെങ്ങുമുള്ള കര്‍ഷകര്‍ പ്രക്ഷോഭത്തില്‍. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പതാകൾ ഉപരോധിച്ചും ട്രെയിനുകൾ തടഞ്ഞും കര്‍ഷകര്‍ പ്രതിഷേധിച്ചു. ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകൾ അതിര്‍ത്തികളിൽ പൊലീസ് തടഞ്ഞു. അതേസമയം കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എൻഡിഎയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ രാജ്യം കണ്ട ഏറ്റവും വലിയ കാര്‍ഷിക പ്രതിഷേധങ്ങള്‍ നടന്നത് ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്താണ്. മഹാരാഷ്ട്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും അന്ന് കര്‍ഷകര്‍ ദില്ലിയിലേക്കും മുംബൈയിലേക്കും ലോംഗ് മാര്‍ച്ചുകള്‍ നടത്തി. ആ സമരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പ്രതിഷേധങ്ങളാണ് ഇന്ന് രാജ്യമെങ്ങും നടക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള കാര്‍ഷിക പ്രതിഷേധത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നീ കാര്‍ഷിക പരിഷ്കാര ബില്ലുകളാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയത്.
എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍. ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ദിവസങ്ങളായി കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.
കാര്‍ഷിക ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ കേന്ദ്രസര്‍ക്കാറിനേറ്റ ആദ്യത്തെ പ്രഹരം സഖ്യകക്ഷിയായ അകാലിദള്ളില്‍ നിന്നായിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത്ത് കൗറിന്‍റെ രാജി ബിജെപിക്കേറ്റ ആദ്യ തിരിച്ചടിയായി.
കാർഷിക രംഗത്ത് സമൂലമാറ്റം കൊണ്ടു വരുന്ന കാർഷിക ബിൽ രാജ്യത്തെ കർഷകർക്ക് വളരെ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. കൃഷിക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു.
അതേസമയം അകാലിദളിന്‍റെ ശക്തികേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും കർഷകർ കടുത്ത പ്രതിഷേധമാണ് കർഷകബില്ലിനെതിരെ ഉയർത്തുന്നത്. മാസങ്ങളായി തുടരുന്ന പ്രതിഷേധം കേന്ദ്ര ക്യാബിനറ്റ് ബിൽ പാസാക്കിയതോടെ അതിശക്തമായിരുന്നു.
ഇതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് മുഖം രക്ഷിക്കാൻ അകാലിദൾ തീരുമാനിച്ചത്. ബില്ലിന് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഹർസിമ്രത്ത് കൗർ പങ്കെടുത്തതും അവർക്കെതിരെ പഞ്ചാബിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ ഇടയാക്കിയിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെതിരെ രംഗത്ത് വന്നെങ്കിലും ശബ്ദവോട്ടോടെ ബില്ല് പാസാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യമെങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ കാര്‍ഷിക സംഘടങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങള്‍ കര്‍ഷകരുടെ പ്രതിഷേധത്തിൽ സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കര്‍ഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്‍റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്.
സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശിൽ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയിൽ പൊലീസ് തടഞ്ഞു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഡ് , തമിഴ്നാട്, കര്‍ണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകൾ സംയുക്തമായി റോഡുകൾ ഉപരോധിച്ചു. ബീഹാറിൽ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്‍റെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.
ട്രാക്ടറോടിച്ചാണ് തേജസ്വി യാദവ് കര്‍ഷക റാലി നയിക്കുന്നത്. കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
ബീഹാറില്‍ ആര്‍.ജെ.ഡി പ്രക്ഷോഭകര്‍ പോത്തുകള്‍ക്ക് മുകളില്‍ കയറിയാണ് പ്രതിഷേധിക്കുന്നത്. കാര്‍ഷിക ബില്ലുകൾ കീറിയെറിഞ്ഞായിരുന്നു ദില്ലിയിൽ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ പ്രതിഷേധം.
കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.
എന്നാല്‍ രാജ്യത്തെ കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28 -ന് കോണ്‍ഗ്രസിന്‍റെ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടക്കും.
കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
കര്‍ഷകരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയാല്‍ അത് രണ്ടാം മോദി സര്‍ക്കാറിനേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.
അതിനിടെ കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കി.
പഞ്ചാബിലെ കർഷകർ അമൃത്സർ - ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്. പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി.
കർണാടകയിലും തമിഴ്നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു. ബീഹാറിൽ ആർജെഡിയാണ് കർഷക സമരത്തിന് മുന്‍പന്തിയിലുള്ളത്.
കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക പരിഷ്ക്കരണ ബില്ലുകള്‍ക്കെതിരെ ഇന്നലെയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചത്.
റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് ഇന്നലെ മുതൽ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്.
പ്രക്ഷോഭം 26 -ാം തിയതി വരെ തുടരും. 28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയിരുന്നു. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തന്നെ നൽകി.
ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോൾ കാര്‍ഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്‍റെ രാജിയും ജെജെപി നിലപാടും ഇപ്പോൾ ജെഡിയു വിയോജിപ്പും സര്‍ക്കാരിന് തലവേദനയാണ്.
കര്‍ണ്ണാടകയില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിനിടെ ഉയര്‍ന്നു കേട്ട മുദ്രാവാക്യമായിരുന്നു "അനീതി അനീതി, കര്‍ഷകര്‍ക്ക് ന്യായം വേണം". കേന്ദ്രസര്‍ക്കാര്‍