കര്‍ഷക സമരം 38-ാം ദിവസം; ബദലുകളില്ല, നിയമം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍
കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 26 -ാം തിയതി ആരംഭിച്ച കര്‍ഷക സമരം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണയ്ക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് ദില്ലിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കർഷകർ പുതുവർഷം ആഘോഷിച്ചത്. ഗാസിപ്പൂരിലെ സ്മൃതി മണ്ഡപത്തിന് മുന്നിൽ കർഷകർ മെഴുകുതിരികൾ തെളിയിച്ച് മുദ്രവാക്യം വിളിച്ചു. കർഷക സമരത്തിന് പിന്തുണ പ്രഖാപിച്ച സമൂഹിക പ്രവർത്തകരും പരിപാടിക്കെത്തിയിരുന്നു. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ ആശംസിച്ചു. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ദീപു എം നായര്‍.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരടിപോലും പിന്‍മാറാനില്ലെന്ന് ഉറപ്പിച്ച് കർഷക സംഘടനകൾ ഉറപ്പിച്ച് ആവര്‍ത്തിച്ചു. ബദൽ നിർദ്ദേശം നല്‍കണമെന്ന സർക്കാരിന്‍റെ ആവശ്യവും കർഷക സംഘടനകൾ തള്ളി.
നിയമം പിൻവലിക്കാതെ ഒത്തുതീർപ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകൾ സർക്കാരിന് കത്ത് നല്‍കി. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായമായില്ല.
അതേസമയം കർഷക സംഘടനകൾ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് ബിൻവലിക്കുക, വയലില്‍ കാര്‍ഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളില്‍ ഭേദഗതി കൊണ്ടുവരാമെന്ന് സർക്കാർ അംഗീകരിച്ചു.
നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി 4 ന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.
നിയമങ്ങൾ പിൻവലിക്കുകയാണെങ്കിൽ ബദൽ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാൻ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. എന്നാല്‍, നിയമങ്ങൾ പിൻവലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്.
ഇതിനിടെ കനത്ത തണുപ്പ് മൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ സമരം ചെയ്യുകയായിരുന്ന ഒരു കര്‍ഷകൻ കൂടി ഇന്നലെ മരിച്ചു. പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് മറ്റൊരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസ്സിക പീഡനം സഹിക്കാതെയാണ് മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ മുനേന്ദ്ര രാജ്‍പത്ത് ആത്മഹത്യ ചെയ്തത്. മൃതദേഹം സർക്കാരിന് നൽകണമെന്നും ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളായി വിറ്റ് തന്‍റെ കടം തീർക്കണമെന്നും പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ ജലസേചനം നടത്താന്‍ കഴിയാതെ മുനേന്ദ്രയുടെ വിളകൾ നശിച്ചുപോയി. പിന്നീട് 87,000 രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കി വൈദ്യുതി കമ്പനി നോട്ടീസ് നല്‍കിയെന്ന് മുനേന്ദ്രയുടെ കുടുംബം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമരം 38-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടിലാണ്. ദേശീയ തലത്തിലും അന്താരാഷ്ട്രാതലത്തിലും ഏറെ സമ്മര്‍ദ്ദമുണ്ടായിട്ടും കോര്‍പ്പറേറ്റുകളെ സഹായിക്കാനായി നിര്‍മ്മിച്ചതെന്ന ആരോപണം നേരിടുന്ന വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. മറിച്ച് ചില നിയമങ്ങളില്‍ ഭേദഗതിയാവാം എന്ന് മാത്രമാണ് സര്‍ക്കാര്‍ നിലപാട്.
നിയമം പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകളും. ദില്ലി അതിര്‍ത്തികളില്‍ സമരമെത്ര കാലം നീണ്ടാലും നിയമം പിന്‍വലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ദില്ലിയിലെ കടുത്ത തണുപ്പിലും സമരം ചെയ്യുന്ന കര്‍ഷകര്‍ മരിച്ച് വീഴുമ്പോഴും പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് ആവര്‍ത്തിക്കുകയാണ് കര്‍ഷകരും.