കര്‍ഷക സമരം 40 -ാം ദിവസം; റിലയന്‍സിന്‍റെ ഉറപ്പല്ല, കേന്ദ്ര സര്‍ക്കാറിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷകര്‍
തുടര്‍ച്ചയായ നാല്പതാം ദിവസവും ദില്ലി അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുകയാണ്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ ആറ് ചര്‍ച്ചകളും പരാജയപ്പെട്ടു. കര്‍ഷകരുടെ ആവശ്യത്തെ നിരാകരിച്ച സര്‍ക്കാര്‍ എല്ലാ ചര്‍ച്ചയിലും നിയമ ഭേദഗതി മാത്രമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ ഭേദഗതിയല്ല ആവശ്യമെന്നും നിയമം പൂര്‍ണ്ണമായും എടുത്ത് കളയണമെന്നും അതുവരെ സമരം തുടരുമെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതോടെ ഏറ്റവും അവസാനത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഏറ്റവും ഒടുവില്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. അതിനിടെ, അമ്പതിലധികം കര്‍ഷകര്‍ മരിച്ചിട്ടും ചിലര്‍ ആത്മഹത്യ ചെയ്തിട്ടും മോദിക്കോ മന്ത്രിമാര്‍ക്കോ മനം മാറ്റം ഉണ്ടായില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. ഇന്ന് ഉച്ചയ്ക്ക് ഏഴാം വട്ട ചര്‍ച്ച നടക്കാനിരിക്കേ കരാര്‍ കൃഷിയിലേക്ക് ഇല്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്തെത്തി. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ദീപു എം നായര്‍.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ 2019 നവംബര്‍ 26 -ാം തിയതി മുതല്‍ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്നത്.
കർഷക ഉൽപാദനവും വാണിജ്യവും, കാർഷിക സേവന ബിൽ, അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ എന്നിങ്ങനെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് വിവാദ ബില്ലികളും പിന്‍വലിക്കണമെന്നാണ് രാജ്യത്തെ 40 ഓളം കര്‍ഷക സംഘടനകളുടെ ആവശ്യം.
കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പക്ഷേ. കേന്ദ്രസര്‍ക്കര്‍ തയ്യാറല്ല. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കര്‍ ഈ വിവാദ ബില്ലുകള്‍ പാസാക്കിയതെന്ന് കര്‍ഷക സംഘടനകളും ആരോപിക്കുന്നു. എന്നാല്‍, പാസാക്കിയ ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാരും.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക, )
സമരം തുടങ്ങിയത് മുതല്‍ കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ ഖാലിസ്ഥാന്‍ വാദവും മറ്റ് ആരോപണങ്ങളും ഉയര്‍ത്തിയിരുന്നെങ്കിലും കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സമരം ശക്തമാകുന്നതിനിടെ പ്രതികൂല കാലാവസ്ഥയിലും കൂടുതല്‍ കര്‍ഷകര്‍ സമരഭൂമിയിലേക്കെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.
ദില്ലി ചലോ സമരവുമായി എത്തിയ കര്‍ഷകരെ ആദ്യ ദിവസം തന്നെ ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ വച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, ദില്ലി പൊലീസും ബിഎസ്എഫും സിആര്‍പിഎഫും ചേര്‍ന്ന് തടഞ്ഞു. ഇതോടെ ദില്ലിയിലേക്ക് കടക്കാതെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ദില്ലിയുടെ അതിര്‍ത്തികളായ സിംഗുവിലും തിക്രിതിലും ഗാസിപ്പൂരിലും കര്‍ഷകര്‍ സമരം ശക്തമാക്കി.
ചില അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. മറ്റ് ചിലവ ഭാഗികമായി തുറന്ന് കൊടുത്തുമായിരുന്നു കര്‍ഷകര്‍ അതിര്‍ത്തികളില്‍ സമരം ചെയ്തിരുന്നത്. സമരം ഒരു മാസം നീളാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുമായിട്ടാണ് കര്‍ഷകര്‍ സമരഭൂമിയിലേക്ക് എത്തിയിരുന്നത്. കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും സമരക്കാര്‍ സമരസ്ഥലത്തെത്തിച്ചു. ഇതോടെ സമരം നീണ്ടുപോയാലും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ആവശ്യം കര്‍ഷകര്‍ ശക്തമാക്കി.
എന്നാല്‍ പലപ്പോഴും പ്രതികൂല സാഹചര്യം കര്‍ഷകരെ വലച്ചു. ഡിസംബര്‍ തുടങ്ങിയതോടെ ഉത്തരേന്ത്യയിലാരംഭിച്ച ശൈത്യം കനക്കുകയും സമരക്കാരെ സംബന്ധിച്ച് പൊതുസ്ഥലത്തെ ജീവിതം ഏറെ പ്രയാസകരവുമായി. കനത്ത മഞ്ഞില്‍ നിരവധി കര്‍ഷകര്‍ മരിച്ചു വീണു. ഗുരുദ്വാരാ പരികര്‍മ്മി അടക്കമുള്ള നിരവധി പേര്‍ ആത്മഹത്യ ചെയ്തു.
പ്രതിഷേധത്തിനിടെ ഇതുവരെ 60 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവായ രാകേഷ് പറഞ്ഞു. . ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ എന്ന് കണക്കിനാണ് ദില്ലി അതിര്‍ത്തികളില്‍ മരിക്കുന്നത്. ഇതിന് ഉത്തരം നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞതായി ദി എക്കോണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് നടക്കുന്ന ഏഴാം വട്ട ചര്‍ച്ചയ്ക്കിടെ കരാര്‍ കൃഷിയിലേക്ക് ഇല്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്തെത്തി. വിവാദമായ മൂന്ന് കാര്‍ഷിക കരാറുകളും അദാനിക്കും അംബാനിക്കും വേണ്ടി ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദാനിയുടെയും റിലയന്‍സിന്‍റെയും ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ജിയോ സിമ്മിന്നെതിരെ കനത്ത പ്രചാരണമാണ് നടന്നത്. ലക്ഷക്കണക്കിന് വരിക്കാര്‍ ജിയോ സിം പോര്‍ട്ട് ചെയ്തത് വാര്‍ത്തയായിരുന്നു. ലക്ഷക്കണക്കിന് വരിക്കാര്‍ ഒരുമിച്ച് പോര്‍ട്ട് ചെയ്യാനെത്തിയതോടെ ജിയോ സിം പോര്‍ട്ട് ചെയ്ത് കൊടുക്കുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതോടൊപ്പം ഹരിയാനയിലും പഞ്ചാബിലും റിലയന്‍സ് ടവറുകള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഏതാണ്ട് 1500 ഓളം റിലയന്‍സ് ടവറുകള്‍ പഞ്ചാബില്‍ മാത്രം നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് കൃഷിയിലേക്ക് ഇറങ്ങില്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി റിലയന്‍സ് രംഗത്തിയിരിക്കുന്നത്. കൃഷി ഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താനും ഉദ്ദേശിക്കുന്നില്ല. കമ്പോള വിലയില്‍ കുറച്ച് കൃഷി വിളകള്‍ സംഭരിക്കാനും ഉദ്ദേശിക്കുന്നില്ല. കരാര്‍ കൃഷി നടത്തില്ല. എന്നീ ഉറപ്പുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.
കാര്‍ഷിക നിയമത്തില്‍ റിലയന്‍സിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നുവെന്നും അതിനാലാണ് റിലയന്‍സിന്‍റെ ഈ കീഴടങ്ങലെന്നുമാണ് കര്‍ഷക സംഘടനകള്‍ ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ റിലയന്‍സിന്‍റെ ഉറപ്പല്ല തങ്ങള്‍ ആവശ്യപ്പെട്ടതെന്നും സര്‍ക്കാറിന്‍റെ ഉറപ്പാണ് വേണ്ടതെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇന്ന് രണ്ട് മണിക്ക് നടക്കുന്ന ഏഴാം വട്ട ചര്‍ച്ചയിലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ഒന്നെങ്കില്‍ നിയമങ്ങള്‍ പിന്‍വലിക്കാനായി ഓഡിനന്‍സ് കൊണ്ട് വരിക. ഇല്ലെങ്കില്‍ നിയമങ്ങള്‍ പിന്‍വലിക്കാനായി പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. അല്ലാതെ റിലയന്‍സിന്‍റെ ഉറപ്പല്ല ആവശ്യമെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു.
ഇതിനിടെ കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രംഗത്തെത്തി. രാജ്യത്തെ കര്‍ഷകരുടെ സമരം ഒരു മാസം പിന്നിട്ടിട്ടും തീരുമാനമൊന്നും ആകാത്തത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
ഞാനുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. അമ്പതിലധികം കര്‍ഷകര്‍ മരണമടഞ്ഞു. ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മോദിയ്‌ക്കോ അദ്ദേഹത്തിന്‍റെ മന്ത്രിമാര്‍ക്കോ മനംമാറ്റം ഉണ്ടായില്ലെന്നും സോണിയ പറഞ്ഞു.