ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍; ഉത്തരേന്ത്യയില്‍ റെയില്‍വേ സര്‍വ്വീസ് നിശ്ചലമായി
വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 85 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം (ദില്ലി ചലോ) ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യപകമായി ട്രെയിന്‍ തടയല്‍ (റെയില്‍ രഖോ) സമരം നടത്തുകയാണ്. സമരത്തില്‍ നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നാല് മണിവരെ റദ്ദാക്കി. 12 മണി മുതല്‍ 4 വരെ ട്രെയിനുകള്‍ ഓടിക്കുന്നില്ലെന്നാണ് പശ്ചിമ റെയില്‍വേ അറിയിച്ചു. അതോടൊപ്പം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും റെയില്‍ തടയല്‍ സമരം നടക്കുന്നുണ്ട്. ഇന്ന് പകല്‍ 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ട്രെയില്‍ തടയാന്‍ കര്‍ഷക സംഘടനകള്‍ അറിയിച്ചത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവിന്ദ്രന്‍.
വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിവരെ രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തതിരുന്നത്. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും Read More- ല്‍ ക്ലിക്ക് ചെയ്യുക)
പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇന്ന് ട്രെയിന്‍ തടഞ്ഞത്. ട്രെയിന്‍ സര്‍വ്വീസ് തടഞ്ഞ് റെയില്‍വേ പാളങ്ങളില്‍ കുത്തിയിരുന്ന കര്‍ഷകര്‍, സമരത്തെ കുറിച്ചും വിവാദമായ കാര്‍ഷിക നിയമങ്ങളെ കുറിച്ചും വിശദീകരിച്ചു.
ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാൻ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ സമരം നടത്തുമെന്ന് നേരത്തെ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.
പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ എല്ലാം റദ്ദാക്കി. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കി. സമാധാനപരമായി സമരം നടത്തണമെന്ന് കർഷക നേതാക്കൾ ആഹ്വാനം ചെയ്തു.
പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വന്‍ സുരക്ഷയാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
റെയിൽവേ സംരക്ഷണ സേനയെ കൂടാതെ സംസ്ഥാന പൊലീസിനെയും അധികമായി ഇവിടങ്ങളിൽ വിന്യസിച്ചു. പഞ്ചാബിലെ അമൃത്സര്‍ റെയിൽവേ സ്റ്റേഷൻ അക്ഷരാര്‍ത്ഥത്തില്‍ പൊലീസ് വലയത്തിലാണ്.
20 കമ്പനി റെയില്‍വേ സംരക്ഷണ സേനയാണ് കര്‍ഷകരുടെ ട്രെയിന്‍ തടയലിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചത്.
സമരത്തെ തുടര്‍ന്ന് പശ്ചിമ റെയില്‍ വേ നാല് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. നിരവധി ട്രെയിനുകളോട് പാതി വഴിയില്‍ പിടിച്ചിടാന്‍ റെയില്‍ വേ നിര്‍ദ്ദേശിച്ചു.
ഹരിയാനയില്‍ സോനിപ്പത്ത് കൂടാതെ 12 ഇടങ്ങളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
പതിവില്‍ നിന്ന് വിപരീതമായി, ഇത്തവണത്തെ ഗ്രാമങ്ങളില്‍ നിന്ന് സ്ത്രീകളടക്കമെത്തിയാണ് ട്രെയിന്‍ തടയല്‍ സമരത്തിനെത്തിന് നേതൃത്വം നല്‍കുന്നത്. സമരത്തില്‍ സ്ത്രീകളോടൊപ്പം കുട്ടികളും പങ്കെടുക്കുന്നു.
കുടുംബത്തോടൊപ്പമാണ് സമരത്തിനെത്തിയതെന്ന് സോനിപ്പത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ സമാധാനപരമായി സമരം ചെയ്യുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നതെങ്കിലും സംസ്ഥാനത്ത് കാര്യമായ പ്രതിഷേധങ്ങളൊന്നും ഇല്ല. എന്നാല്‍ പാല്‍ഗര്‍ ജില്ലയിലെ സിപിഎം സ്വാധീന മേഖലയായ ദഹാനുവില്‍ ട്രെയിന്‍ തടഞ്ഞു.
സിപിഎമ്മാണ് ഇവിടെ ട്രെയിന്‍ തടയലിന് നേതൃത്വം കൊടുക്കുന്നത്. ദഹാനു അടക്കം സംസ്ഥാനത്തെ ഏഴ് ഇടങ്ങളില്‍ ട്രെയിന്‍ തടയുമെന്നാണ് അറിയിച്ചിരുന്നത്.
കര്‍ഷക സ്വാധീന മേഖലകളിലെല്ലാം സമരം സമാധാനപരമായി ട്രെയിന്‍ തടയുമെന്നായിരുന്നു കര്‍ഷക സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നത്. 2018 മുതല്‍ കര്‍ഷക സംഘടനകള്‍ ലോങ്മാര്‍ച്ചുകള്‍ നടത്തിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഇന്നത്തെ സമരത്തോടെ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഭാവി പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ദില്ലി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.