കര്‍ഷക സമരം; ഓക്ടോബറില്‍ 40 ലക്ഷം ട്രാക്ടറുകളുടെ രാജ്യവ്യാപക റാലിയെന്ന് രാകേഷ് ടിക്കായത്ത്
2020 നവംബര്‍ 26 ന് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം 70 ദിവസം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമാവധി സമയം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ളില്‍ നിയമം പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകൾ രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചു. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലിക്ക് ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകളില്‍ കമ്പിയില്‍ തീര്‍ത്ത അള്ളുകളും ബാരിക്കേഡും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയും കിടങ്ങുകള്‍ കുഴിച്ചും മീറ്ററുകളോളം പ്രതിരോധം തീര്‍ത്ത് ദില്ലി പൊലീസ് നിലയുറപ്പിച്ചപ്പോഴാണ് രാജ്യവ്യാപകമായി ട്രാക്ടറകള്‍ നിരത്തിലിറക്കുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചത്. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്.
നേരത്തെ താങ്ങുവിലയില്‍ ഉറപ്പ് കിട്ടിയാല്‍ സമരം പിന്‍വലിക്കാമെന്ന് ടിക്കായത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാകേഷ് ടിക്കായത്തിന്‍റെ ഈ പ്രഖ്യാപനത്തെ സംയുക്ത കിസാന്‍ സഭ നേരത്തെ തള്ളിയിരുന്നു.
മാത്രമല്ല നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒന്നിനും തയ്യാറല്ലെന്ന് അന്ന് സംയുക്ത കിസാന്‍ സഭ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറിന് ഒക്ടോബര്‍ വരെ സമയം അനുവദിച്ച് കൊണ്ടുള്ള പ്രഖ്യാപനവുമായി രാകേഷ് ടിക്കായത്ത് രംഗത്തിയത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More-ല്‍ ക്ലിക്ക് ചെയ്യുക.)
എന്നാല്‍, ടിക്കായത്തിന്‍റെ പുതിയ പ്രസ്ഥാവനയോട് ഇതുവരെ സംയുക്ത കിസാന്‍ സഭ പ്രതികരിച്ചിട്ടില്ല. പിടിഎ വാർത്താ ഏജൻസിയോടായിരുന്നു ടിക്കായത്തിന്‍റെ പുതിയ പ്രസ്ഥാവന.
കര്‍ഷക സമരത്തില്‍ രാകേഷ് ടിക്കായത്തിന്‍റെത് അവസാന നിലപാടല്ല. ട്രക്ടര്‍ റാലിക്ക് പുറകെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് രാകേഷ് ടിക്കായത്ത് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം അടുത്തിടെ ടിക്കായത്തിന് കര്‍ഷക സമരത്തിന്‍റെ മുഖ്യമുഖമാക്കി മാറ്റിയിരുന്നു.
കര്‍ഷക സമരത്തില്‍ ഇപ്പോഴും സംയുക്ത കിസാന്‍ സഭയുടെ തീര്‍പ്പാണ് അന്തിമം. ടിക്കായത്തിന്‍റെ പുതിയ പ്രസ്താവനയോട് സംയുക്ത കിസാന്‍ സഭ ഇന്ന് പ്രതികരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യം മുഴുവന്‍ 40 ലക്ഷം ട്രാക്ടറുകള്‍ ഒടിക്കാനായി രാജ്യം മുഴുവനും പ്രചാരണം നടത്തുമെന്നും ടിക്കായത്ത് അവകാശപ്പെട്ടു. അതിന്‍റെ ആദ്യ പടിയെന്നനിലയില്‍ ഇന്ന് ഹരിയാനയില്‍ പ്രചാരണത്തിനായി ടിക്കായത്ത് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. എന്നാല്‍, കര്‍ഷക സമരം ഉപയോഗപ്പെടുത്തി തന്‍റെ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് രാകേഷ് ടിക്കായത്തെന്ന് ഞങ്ങളുടെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.
ട്രാക്ടര്‍ റാലിക്ക് പുറകെ രാകേഷ് ടിക്കായത്ത് നടത്തിയ "ഗോലി മാരോ" എന്ന വികാരഭരിതമായ പ്രസംഗം ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ജാട്ട് സമുദായത്തെ വൈകാരികമായി സ്വാധീനിച്ചു. ഇതോടെ ഈ സംസ്ഥാനങ്ങളിലെ ജാട്ട് സമുദായാംഗങ്ങള്‍ ഒന്നടങ്കം കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ സമുദായ ഐക്യ സാഹചര്യം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ടിക്കായത്തിന്‍റെ ശ്രമം.
അതിനിടെ കർഷക സമരം പാകിസ്ഥാൻ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുന്നറിയിപ്പ് നൽകി. പാക്ക് ഭീഷണിയെ ദുർബലമായി കാണാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കണം. കേന്ദ്ര സർക്കാർ ചർച്ചകൾ വലിച്ചു നീട്ടരുതെന്നും ഓപ്പറേഷൻ ബ്ളൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങൾ ഓർക്കണമെന്നും അമരീന്ദർ സിംഗ്മുന്നറിയിപ്പ് നൽകി.
ഇതിനിടെ റിപബ്ലിക്ക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകൾ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചെങ്കോട്ടയില്‍ ദേശീയപതാക അപമാനിക്കപ്പെട്ടത് ഉള്‍പ്പടെയുളള അക്രമസംഭവങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.
ഹരിയാനയിലെ എട്ട് ജില്ലകളിലും യുപി- ദില്ലി അതിര്‍ത്തിയിലെ 14 ജില്ലകളിലും ഇന്‍റര്‍നെറ്റ് നിരോധനം തുടരുകയാണ്. കർഷക സമരത്തെ ചൊല്ലി പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി.
സമരത്തെ കുറിച്ച് ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാര്‍ട്ടികൾ നോട്ടീസ് നൽകിയിരുന്നു. ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു.
അനുമതി നിഷേധിച്ചാൽ ഇന്നും ഇരുസഭകളും തടസപ്പെടാൻ സാധ്യതയുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാജ്യസഭയിൽ തുടങ്ങും. ലോക്സഭയിൽ ഇന്നലെ ചര്‍ച്ച തുടങ്ങിയിലെങ്കിലും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.
ഇതിനിടെ ദില്ലി - ഹരിയാന അതിര്‍ത്തി ജില്ലകളിലെ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ട വാര്‍ത്ത പങ്കുവച്ച് പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന രംഗത്തെത്തി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്ത് കൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിച്ചത്.
സിംഗു അതിര്‍ത്തിയിലെ സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ റിഹാനയ്ക്ക് നന്ദി രേഖപ്പെടുത്തി. തങ്ങള്‍ക്ക് വേണ്ടി കൃത്യമായ സമയത്താണ് പ്രതികരിച്ചതെന്നും സിംഘുവിലെ കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.
ട്വിറ്ററില്‍ 100 മില്യണിലധികം ആളുകളാണ് റിഹാനയെ പിന്തുടരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തി.
അതേസമയം മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി.
റിഹാനയ്ക്ക് പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സാമൂഹിക പ്രവര്‍ത്തകയായ ഗ്രെറ്റ തുൻബർഗും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനത്തിന്‍റെ വാർത്ത പങ്കുവെച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്.
ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇതേ വാർത്ത പങ്കുവെച്ചാണ് പോപ് താരം റിഹാനയും കർഷകസമരത്തിന് പിന്തുണയറിയിച്ചത്.