നവി മുംബൈയില്‍ പറന്നിറങ്ങിയ രാജഹംസങ്ങള്‍
ഒരു വലിയ പരവതാനി വിരിച്ചത് പോലെയാണ് അവ നവി മുംബൈയിലെ ചതുപ്പ് നിലങ്ങളിലേക്ക് പറന്നിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ വളരെ കൂടുതലായിരുന്നു. ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് രാജഹംസങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് നവി മുംബൈയിലെ ചതുപ്പ് നിലത്തേക്ക് പറന്നിറങ്ങിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലേക്ക് കുടിയേറുന്ന ഫ്ലമിംഗോകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതിന്‍റെ ഫലമാണിത്. ലോക്ഡൗണല്ല, ആല്‍ഗകളാണ് രാജഹംസങ്ങളെ നവി മുംബൈയുടെ ചതുപ്പ് നിലത്തേക്ക് കൊണ്ടെത്തിച്ചതെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. പക്ഷികളുടെ പ്രധാന ഭക്ഷണ സ്രോതസ്സായ നീല-പച്ച ആൽഗകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതാണ് ഇവരുടെ വരവിന് പ്രധാനകാരണമെന്നും പ്രകൃതിശാസ്ത്രജ്ഞർ പറയുന്നു. അതെന്ത് തന്നെയായാലും പക്ഷിനിരീക്ഷണം നടത്തുന്നതിലും പക്ഷി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും അത് വഴി അവയെ സംരക്ഷിക്കാൻ സർക്കാരിന് മേല്‍ സമ്മർദ്ദം ചെലുത്തുന്നതിലും ഒരു പ്രത്യേക താല്‍പര്യം ഇപ്പോള്‍ നവി മുംബൈയ്ക്ക് ഉണ്ട്. കാണാം ആ അതിഥികളെ.
While humans are locked inside, flamingos are putting in quite a spectacular show for the residents of Seawoods Complex in Nerul, Navi Mumbai ! pic.twitter.com/wYyIxo92Ch
— Harsh Goenka (@hvgoenka) April 16, 2020
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ( ബിഎൻഎച്ച്‌എസ് ) അസിസ്റ്റന്‍റ് ഡയറക്ടർ രാഹുൽ ഖോട്ട് പറയുന്നത്, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ, 'ഒരു രാജഹംസ ദമ്പതി' കളെ നഗരത്തിൽ കണ്ടെത്തിയെന്ന് സൂചിപ്പിക്കുന്ന ചരിത്ര റിപ്പോർട്ടുകൾ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ്.
1980 കളിലും 1990 കളിലും ഫ്ലമിംഗോകൾ മുംബൈയിലേക്ക് കൂടുതലായി എത്തിച്ചേരാന്‍ തുടങ്ങി. 1994 -ൽ മുംബൈ കോര്‍പ്പറേഷന്‍ 8,000 ഫ്ലമിംഗോകള്‍ നവി മുംബൈയില്‍ എത്തിയിരുന്നതായി റിപ്പോർട്ട് ചെയ്തു.
പിന്നീട് ഈ സംഖ്യ 30,000 മുതൽ 40,000 വരെ ഉയർന്നു. എന്നാൽ 2019 ജനുവരിയിൽ 1,20,000 രാജഹംസങ്ങളെ നവീമുംബൈയില്‍ കണ്ടെത്തിയതായി ബിഎൻഎച്ച്എസ് രേഖപ്പെടുത്തി.
രണ്ട് ഇനം പക്ഷികളാണ് പ്രധാനമായും എത്തിയിരുന്നത്. ചെറിയ അരയന്നവും വലിയ രാജഹംസവും. ദേശാടനപക്ഷികളുടെ ഇന്ത്യയിലെ പ്രധാന പ്രജനന കേന്ദ്രമായ ഗുജറാത്തിലെ കച്ചിൽ നിന്ന് തെക്ക് ഭാഗത്തേക്കാണ് ഫ്ലമിംഗോകൾ സാധാരണയായി സഞ്ചരിക്കുന്നതെന്ന് ഖോട്ട് പറയുന്നു. ഇറാനില്‍ നിന്നാണ് മുംബൈയിലേക്ക് പ്രധാനമായും രാജഹംസങ്ങള്‍ പറന്നെത്തുന്നത്.
20 ദശലക്ഷം ജനസംഖ്യയുള്ള ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ മുംബൈ, രാജഹംസങ്ങള്‍ക്ക് പറ്റിയ ഒരു സ്ഥലമായി ഏങ്ങനെ മാറിയെന്ന അന്വേഷണം ചെന്നെത്തിയത്, നവി മുംബൈയിലെ ചുതപ്പുകളില്‍ കൂടുതലായുള്ള നീല-പച്ച ആൽഗകളിലാണ്.
ആല്‍ഗകള്‍ വഴി ചതുപ്പുകളില്‍ നൈട്രിഫിക്കേഷന്‍ സംഭവിക്കുന്നു. ഇത് ചതുപ്പുകളിലെ മലിനീകരണം കുറയ്ക്കുന്നു. ഈ ആല്‍ഗകള്‍ രാജഹംസങ്ങളുടെ പ്രധാന ഭക്ഷണമാണ്.
സമീപ പ്രദേശങ്ങളായ കാഞ്ചുമാർഗ് പോലുള്ള ചേരി പ്രദേശങ്ങള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയാണെന്ന് പ്രകൃതിശാസ്ത്രജ്ഞനായ സച്ചിൻ റാണെ പറയുന്നു.
"അവർ കണ്ടൽ കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നു, വേലിയേറ്റ സമയത്ത് ഇവ വീണ്ടും പുറത്തേക്ക് എത്തുന്നു. വെള്ളം മലിനമാകുമ്പോൾ നൈട്രിഫിക്കേഷൻ സംഭവിക്കുന്നു.
വെള്ളത്തിൽ ഓക്സിജന്‍റെ അളവ് കുറയുന്നത് ആല്‍ഗകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ആല്‍ഗകളുടെ വളര്‍ച്ച് രാജഹംസങ്ങളുടെ വരവിന് വഴിവെക്കുന്നു.' സച്ചിന്‍ റാണ പറയുന്നു.
2015 ൽ താനെ ക്രീക്കിനെ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഔദ്യോഗിക അരയന്ന സങ്കേതമായി പ്രഖ്യാപിച്ചു. ഇത് കൂറെകൂടി ശാന്തമായി വന്നുപോകുവാന്‍ രാജഹംസങ്ങള്‍ക്ക് വഴിതെളിച്ചു.
“ദേശാടന ജീവികൾക്ക് അതിജീവനത്തിന്‍റെ രണ്ട് പ്രധാന വശങ്ങളുണ്ട്. സുരക്ഷയും ഭക്ഷണവും, ഇവിടെ വളരെയധികം സുരക്ഷ ലഭിക്കുന്നു. മാത്രമല്ല സുഭിക്ഷമായ ഭക്ഷണവും". ' ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിന്‍റെ സഹ രചയിതാവായ നിഖിൽ ഭോപാലെ പറയുന്നു.
എന്നാല്‍ നവിമുംബൈയിലെ ഫ്ലെമിംഗോ സങ്കേതങ്ങൾ സുരക്ഷിതമല്ലെന്ന് ഖോട്ട് പറയുന്നു. മുംബൈയിലെ റസിഡൻഷ്യൽ നിർമാണങ്ങള്‍ അവയുടെ ആവാസവ്യവസ്ഥയിലേക്കാണ് നീങ്ങുന്നത്.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പോലുള്ള 22 കിലോമീറ്റർ വരുന്ന വൻ ഗതാഗത പദ്ധതികളും രാജഹംസങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. “ഏഴോ എട്ടോ തണ്ണീർത്തടങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ നാലെണ്ണമേ അവശേഷിക്കുന്നുള്ളൂ,” ഖോട്ട് പറയുന്നു.
അരയന്നങ്ങൾക്ക് കർശനമായ കുടിയേറ്റ ശീലങ്ങളില്ലെന്നും കാലാവസ്ഥയോടും ഭക്ഷണ സ്രോതസ്സുകളോടും അവ വേഗത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം പറയുന്നു.
ഉദാഹരണത്തിന്, 2020 ജനുവരിയിൽ ബിഎൻഎച്ച്എസ് മുംബൈയിൽ 30,000 രാജഹംസങ്ങളുടെ കണക്കാണ് എടുത്തത്. എന്നാല്‍ ഫെബ്രുവരിയിൽ അത് 80,000 ലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ വർഷം ഗുജറാത്തിൽ വരൾച്ചയുണ്ടായി, തണ്ണീർത്തടങ്ങള്‍ വറ്റി. വറ്റി. ഇതോടെയാകാം ഇവ മുംബൈയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായതെന്നും ഖോട്ട് പറയുന്നു.