ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ
ഇന്ത്യ 71 -ാം റിപ്പബ്ലിക്ക് ദിനമാഘോഷിക്കുമ്പോള്‍ ട്വിറ്റര്‍ ട്രന്‍റിങ്ങില്‍ നില്‍ക്കുന്നത് ഗോ ബാക്ക് ബോള്‍സൊനാരോ വിളികളാണ്. ആമസോണിന്‍റെ ഘാതകന്‍ എന്ന് സ്വന്തം രാജ്യത്ത് വിളിപ്പേരുള്ള ബ്രിസീലിയന്‍ പ്രസിഡന്‍റ് ബോള്‍സൊനാരോയാണ് ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന അതിഥി. സമൂഹ മാധ്യമത്തില്‍ ബോള്‍സൊനാരോയ്ക്കെതിരെ ഇത്രയും രൂക്ഷമായ വിളികള്‍ ഉയരാന്‍ കാരണം അദ്ദേഹം, ലോകത്തിന്‍റെ തന്നെ ശ്വാസകോശമെന്ന് വിളിക്കുന്ന് ആമസോണ്‍ കാടുകള്‍ കത്തിയിമര്‍ന്നപ്പോള്‍ എടുത്ത നിലപാടുകളാണ്. കൂടാതെ സ്ത്രികള്‍ക്കെതിരെയും പലപ്പോഴും വിദ്വേഷജനകമായ പ്രസ്ഥാവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കാണാം സമൂഹമാധ്യമത്തിലെ ബോള്‍സൊനാരോ ഗോ ബാക്ക് വിളികള്‍.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിന് പങ്കെടുക്കാനെത്തുന്ന മൂന്നാമത്തെ ബ്രസീല്‍ പ്രസിഡന്‍റാണ് ജൈര്‍ ബോള്‍സൊനാരോ. എന്നാല്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചരിത്രത്തില്‍ ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ട മറ്റൊരു അതിഥിയില്ല.
ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാന്‍സ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായമാണ് ബ്രസീല്‍ പ്രസിഡന്‍റ് തള്ളിയത്. ആമസോണിലെ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെപ്പോലെയാണ് ഫ്രാന്‍സ് കാണുന്നതെന്നും പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനൊരോ മറുപടി പറഞ്ഞത്.
സമൂഹമാധ്യമമായ ട്വിറ്ററിലെ പ്രധാനപ്പെട്ട അഞ്ച് ട്രന്‍റിങ്ങുകളില്‍ ഒന്ന് ഗോ ബാക്ക് ബോള്‍സൊനാരോ #GoBackBolsonaro ആണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബൊള്‍സൊനാരോ കൈക്കൊണ്ടതെന്നതും അദ്ദേഹത്തോടുള്ള പ്രതിഷേധത്തിന്‍റെ വ്യാപ്തി കൂട്ടുന്നു.
'നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് കൂടുതലും ട്വീറ്റുകള്‍.
'ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട', ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.
ഒരിക്കൽ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയോട് ബോൾസൊനാരോ പറഞ്ഞത്, 'ഒന്ന് ബലാത്സംഗം ചെയ്യാൻ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങൾ' എന്നായിരുന്നു.
'ആദിവാസി സ്ത്രീയെ വേശ്യയെന്ന് വിളിച്ചയാളാണ് ബൊള്‍സൊനാരോ'യെന്ന് ട്വിറ്റര്‍ പറയുന്നു.
തനിക്ക് അഞ്ച് മക്കളാണെന്നും നാല് പേര്‍ ആണുങ്ങളും പിന്നെ ഒരു ദുര്‍ബല നിമിഷത്തില്‍ പുറത്ത് വന്നതാകട്ടെ പെണ്ണും എന്നാണ് മറ്റൊരു ട്വിറ്റ്.
വംശവെറി, സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, അമിതമായ സ്വേച്ഛാധിപത്യ പ്രിയം എന്നിവയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയാണ് ബോൾസൊനാരോ.
ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്ന കാട്ടുതീയണക്കാനുള്ള ജി 7 രാജ്യങ്ങളുടെ സാമ്പത്തിക സഹായം ബ്രസീല്‍ തള്ളിയിരുന്നു.