ബീഹാര്‍; ഒരിടത്ത് സര്‍ക്കാര്‍ പാലം ഒലിച്ച് പോയി, മറ്റൊരിടത്ത് സ്വന്തമായി പാലം പണിത് ഗ്രാമീണര്‍
രണ്ട് പാലങ്ങളാണ് ഇപ്പോള്‍ ബീഹാറിലെ പ്രധാന ചര്‍ച്ചാവിഷയം. ഒന്ന് 1.42 കോടി ചിലവില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. പക്ഷേ ഉദ്ഘാടനത്തിന് തൊട്ട് നദിയില്‍ വെള്ളം കയറിയപ്പോള്‍ ഒലിച്ചുപോയി. മറ്റേത് 30 വര്‍ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ശ്രമധാനത്തിലൂടെ നിര്‍മ്മിച്ചത്. അറിയാം ആ പാലങ്ങളുടെ കഥ.
1.42 കോടി രൂപ ചെലവിലാണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ കങ്കായ് നദിക്ക് കുറുകെ പാലം നിര്‍മ്മിച്ചത്. ഗോബാരി ഗ്രാമവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പാലം നിര്‍മ്മാണം തുടങ്ങിയത്.
അടുത്തിടെയാണ് പാലം പണി പൂര്‍ത്തിയാക്കിയത്. പക്ഷേ നല്ലൊരു മഴ പെയ്ത് നദിയില്‍ വെള്ളം നിറഞ്ഞപ്പോള്‍ പാലവും കൂടെ പോയി. സെപ്റ്റംബർ 17 ന് ബീഹാറിലെ ഗോബാരി ഗ്രാമത്തിലാണ് സംഭവം.
കനകായ് നദിയില്‍ ജലനിരപ്പ് വർദ്ധിച്ചതിനെത്തുടർന്ന് പാലം ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നുവെങ്കിലും ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പാലം തകര്‍ന്ന് വീഴുകയായിരുന്നു.
സ്വാഭാവികമായും പാലം നിര്‍മ്മാണത്തില്‍ ജനങ്ങള്‍ അഴിമതി ആരോപിച്ചു. എന്നാല്‍ നദിയിലെ ജലനിരപ്പ് ക്രാമാധീതമായി ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം, പാലം തകർന്നതിന്‍റെ കാരണം അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
രണ്ടാമത്തെ പാലം ബീഹാറിലെ ഗയ ജില്ലയിലെ വസിർഗഞ്ച് ബ്ലോക്കിലെ മംഗുര നദിക്ക് കുറുകെ ഒരു ചെറിയ പാലമാണ്. 30 വർഷത്തോളമായി നദിക്ക് കുറുകെ പാലം നിർമ്മിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും അനങ്ങിയില്ല. ഒടുവില്‍ 110 അടി നീളവും 12 അടി വീതിയുമുള്ള പാലം ജനങ്ങള്‍ തന്നെയങ്ങ് നിര്‍മ്മിച്ചു. ബുധൗൾ ഗ്രാമവാസികളും ശ്രമധാനത്തിലൂടെ മംഗുര നദിക്ക് കുറുകെ അങ്ങനെ ഒരു ചെറിയ പാലം പൂർത്തിയാക്കി.
വസിർഗഞ്ചിലെ ബുധൗളിനെയും ആട്രി ബ്ലോക്കിലെ മദർദിഹിനെയും (ഗയ ജില്ലയിൽ) ഈ പാലം ബന്ധിപ്പിക്കുന്നു. പാലം പൂർത്തിയായ ശേഷം ഈ രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള ദൂരം 15 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി കുറയും.
ബുധൗൾ, മദർദിഹ് എന്നിവരെ കൂടാതെ ആരോപൂർ, ബാർബിഗ, സുന്ദർപൂർ, ബാബാനി, ധാവേഗഞ്ച്, ബഹൽപൂർ തുടങ്ങിയ ഗ്രാമീണർക്കും പാലത്തിന്‍റെ പ്രയോജനം ലഭിക്കും. 1990 ലാണ് ജനങ്ങള്‍ ശ്രമദാനത്തിലൂടെ പണി ആരംഭിച്ചത്. പാലത്തിന്‍റെ എസ്റ്റിമേറ്റ് ഏകദേശം 11.34 ലക്ഷം രൂപയായിരുന്നു. "ഈ പാലം നിർമ്മിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അത് പാലിച്ചില്ല. അതിനാൽ ഗ്രാമീണർ തന്നെ ഇത് നിർമ്മിക്കാൻ തീരുമാനിച്ചു." ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.