ഹാഥ്റാസ് കൂട്ടബലാത്സംഗം ; നീതി തേടി ഇന്ത്യന്‍ ജനത
ഹാഥ്റാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് പുറമേ ദില്ലിയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് ദളിത് വിഭാഗമായ വാത്മീകി വിഭാഗത്തില്‍പ്പെടുന്ന 19 കാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഢനം പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാക്ക് മുറിച്ച അക്രമികള്‍ നട്ടെല്ലും കശ്ശേരുക്കളും തകര്‍ത്തു. പ്രതികളെ സംരക്ഷിക്കാന്‍ യുപി പൊലീസ് കേസിന്‍റെ ആദ്യസമയം മുതല്‍ ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും കുട്ടിയെ യുപിയില്‍ നിന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. രാത്രിതന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ യുപി പൊലീസ് സെപ്തംബര്‍ 30 ന് പുലര്‍ച്ചെ 3 മണിക്ക് മൃതദേഹം സംസ്കരിച്ചു. അമ്മയും സഹോദരനുമടങ്ങിയ ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് യുപി പൊലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ആരോപണങ്ങള്‍ ഇതിനിടെ ഉയര്‍ന്നു. തൊട്ട് പിന്നാലെ ഇന്ത്യയിലെങ്ങും പ്രതികളെ ശിക്ഷിക്കണമെന്നും തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. ആ പ്രതിഷേധ ചിത്രങ്ങളിലൂടെ.
പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തിയ യുപി പൊലീസ് രാഹുലിനെയും പ്രിയങ്കാ ഗാന്ധിയേയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഗാന്ധി ജയന്തി ദിവസം കുട്ടിയുടെ ബന്ധുക്കളെ കാണാനിത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കുട്ടിയുടെ വീട്ടുകരെ യുപി പൊലീസ് വീട്ടുതടങ്കിലില്‍ വെച്ചിരിക്കുകയാണെന്ന് വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചു. എന്നാല്‍ യുപി പൊലീസ് ഇത് നിഷേധിക്കുകയും കുട്ടിയുടെ ബന്ധുക്കള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. "ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഹൃദയംഗമമായ ഗാന്ധി ജയന്തി ആശംസകൾ", രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിക്ക് നീതി ഉറപ്പാകും വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുലിനൊപ്പം ഹാഥ്റാസിലെത്തിയ പ്രയങ്കയെയും ആദിത്യനാഥിന്‍റെ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് ചെയ്ത് വിട്ടയക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും പൊലീസ് വിലക്കിനെതിരെ പ്രതിഷേധവുമായി എത്തി.
എന്നാല്‍ ഇതിനിടെ ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം നടന്നു. സംഭവം രാഷ്ട്രീയം വിഷയമാക്കുന്നതിന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണ പരിഷത്താണ് പ്രതിഷേധിച്ചത്. ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് രണ്ട് കിലോമീറ്റർ ആകലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തടയുകയാണ്.
അടുത്ത കാലത്ത് കോൺഗ്രസിന് ദേശീയതലത്തിൽ ഉയർത്താൻ കഴിഞ്ഞ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഹത്രാസ് വിഷയത്തിൽ കാണുന്നത്. പെൺകുട്ടിക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് വാൽമീക് മന്ദിറിലെ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
അതേസമയം, ജന്തർമന്തറിൽ നടി സ്വരഭാസ്ക്കറിന്‍റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചു വിടണം എന്ന് മായാവതി ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതി കൂടി ഇടപെട്ടതോടെ ദേശീയതലത്തിലേറ്റ തിരിച്ചടി മറികടക്കാൻ യോഗി ആദിത്യനാഥ് നീക്കം തുടങ്ങി. അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഭാവിയിൽ മാതൃകയാകുന്ന ശക്തമാകുന്ന നടപടി എടുക്കുമെന്നും ആദിത്യനാഥ് ഉറപ്പ് നല്‍കി. കോൺഗ്രസ് സമരം കാപട്യമെന്ന് ബിജെപി ആരോപിച്ചു. ബീഹാർ തെരഞ്ഞെടുപ്പ് കൂടി നടക്കവെ ജനരോഷം കണ്ടില്ലെന്ന് വയ്ക്കാൻ ബിജെപിക്ക് കഴിയാത്ത നിലയാണ്. ജാതിയത മുന്‍നിര്‍ത്തിയുള്ള യുപി പൊലീസിന്‍റെ പെരുമാറ്റം വീണ്ടും ദേശീയശ്രദ്ധയിൽ കൊണ്ടുവരാനും സംഭവം ഇടയാക്കിയിരിക്കുന്നു.
ഇതിനിടെ പ്രതിഷേധത്തിന്‍റെ പുതിയൊരു മുഖം തന്നെ ഭീം ആര്‍മി തുറന്നു. ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ചായിരുന്നു ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വെള്ളിയാഴ്ചയാണ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ ജയ്പൂരിലെ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചത്. എന്നാല്‍ മജിസ്ട്രേറ്റും കുടുംബവും ഇവിടെയല്ല താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മോട്ടോര് സൈക്കിളുകളിലെത്തിയ സംഘമാണ് മാലിന്യം നിക്ഷേപിച്ചത്. പൊലീസില്‍ വിവരം ലഭിച്ചതിന് പിന്നാലെ ഇവിടം വൃത്തിയാക്കിയതായി വൈശാലി നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനില്‍ കുമാര് ജയ്മാനി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദമാക്കുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ മാലിന്യം നിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച് വീട് പുറത്ത് പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷം പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തിന്‍റെ ഉത്തരവാദിത്തം ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്സര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിനിടെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നഗ്നമായ ശ്രമങ്ങളാണ് ആദിത്യനാഥിന്‍റെ യുപി സര്‍ക്കാറും പൊലീസും നടത്തുന്നത്. പെണ്‍കുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ഉത്തരവ്.
പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്‍റെ ഉത്തരവ്. പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ നീക്കവും വിവാദത്തിലാകുന്നത്.
അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ ഇന്നലെ രംഗത്തെത്തി. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് സൂപ്രണ്ട് ഉൾപ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ പരിഗണയിലാണെന്നാണ് സൂചന.
ഇതിനിടെ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. അതേസമയം, പെൺകുട്ടിയുടെ കുടുംബത്ത നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇനിയും കുടുംബത്തെ പീഡിപ്പിക്കരുത്. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പൊലീസ് യോഗി ആദിത്യനാഥിന്‍റെ പ്രതിച്ഛായ ഇടിച്ചെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു. യുവതിയുടെ കുടുംബാംഗങ്ങളെ മാധ്യമങ്ങളേയും പ്രതിപക്ഷനേതാക്കളേയും കാണാൻ അനുവദിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി, മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസിനെ തുടര്‍ന്ന് യുപി ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
യു.പി പൊലീസിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. കേസ് സിബിഐക്ക് വിടണമെന്ന നിലപാട് കുടുംബം ആവർത്തിക്കുന്നു.
അഭിഭാഷകരെ കാണാനോ, മാധ്യമങ്ങളോട് മിണ്ടാനോ അവുവദിക്കാതെ ഗ്രാമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നു എന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതിനിടെ ഗ്രാമാതിര്‍ത്തിയിൽ മാധ്യമങ്ങളെ കാണാൻ എത്തിയ പെൺകുട്ടിയുടെ പതിനഞ്ചുകാരനായ ബന്ധുവിനെ പൊലീസ് വിരട്ടിയോടിച്ചു. കനത്ത പൊലീസ് കാവലിലാണ് ഹാഥ്റാസ് ഗ്രാമം.
പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണൂൽ നേതാവ് ഡെറിക് ഒബ്റിയനെ പൊലീസ് തടഞ്ഞു. പൊലീസ് തള്ളിയിട്ടെന്ന് ഡെറക് ഒബ്രിയൻ ആരോപിച്ചു.
യുപിയിലെ ഹാഥ്റസിൽ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതിന് പിന്നാലെയാണ് ബല്‍റാംപൂരിൽ ഇരുപത്തി രണ്ടുകാരി പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറുത്ത് വന്നു. യുവതിയെ 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.