71 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്ത്യ ; ചിത്രങ്ങള്‍
രാജ്യത്തിന്‍റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കി ഇന്ത്യ ഇന്ന് 71 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്‌പഥിൽ അരങ്ങേറിയ പരേഡ് ഇന്ത്യന്‍ സൈനീക കരുത്തിന്‍റെ നേരടയാളമായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകളും സൈനിക വിഭാഗങ്ങളുടെ പ്രകടനവും പരേഡിൽ അണിനിരന്നു. ബ്രസീൽ പ്രസിഡന്‍റിനെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷം.
റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ പരേഡില്‍ നയിച്ചത് 26 കാരിയായ ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിതാ ഓഫീസർ നയിക്കുന്നത്. ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു.
ആദ്യമായി സിആർപിഎഫിന്‍റെ വനിതാ ബൈക്ക് സംഘം പരേഡിൽ പ്രകടനം നടത്തി.
പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലായിരുന്നു ചടങ്ങുകൾ. ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്ന് രാഷ്ട്രപതി രാംനാഥ് കേവിന്ദ് റിപ്പബ്ളിക് ദിന സന്ദേശം നല്‍കി.
സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങൾ. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കിയ ആകാശ കാഴ്ചകളും മുഖ്യ ആകർഷണമായിരുന്നു.
മൂന്ന് സുകോയി 30 എംകെ വണ്‍ ആകാശത്ത് ത്രിശുലം തീര്‍ത്തത് വിസ്മയമായി.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്‍റ് ജൈർ ബോൾസൊനാരോ ആയിരുന്നു. അദ്ദേഹത്തിനെതിരെ പലയിടത്തും പ്രതിഷേധങ്ങൾ ഉണ്ടായി.
സൈന്യത്തില്‍ ചേരുന്ന കുടുംബത്തിലെ നാലാം തലമുറക്കാരിയാണ് ടാനിയ. 'ലിംഗത്തിന്‍റെയോ മതത്തിന്‍റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്നത്. പകരം മികവിന്‍റെ അടിസ്ഥാനത്തിലാണ് . നിങ്ങള്‍ അതര്‍ഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കുക തന്നെ ചെയ്യും'-ടാനിയ പറഞ്ഞു.
രാജ്യതലസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ദില്ലിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്.
17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇൻഡോ – ടിബറ്റൻ ബോർഡർ പൊലീസ്. കൊടും തണുപ്പിലായിരുന്നു ആഘോഷങ്ങൾ.
സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോയി.