കൊവിഡ് പ്രോട്ടോക്കോളിനിടെയിലും പ്രൌഢമായി റിപ്പബ്ലിക് ദിന പരേഡ്
കൊവിഡ് മഹാമാരിക്കിടയിലും സൈന്യത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രൗഢിയും ഭംഗിയും ശക്തിയും പ്രകടിപ്പിച്ച് രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ദില്ലി രാജ്പഥിൽ നടന്നത്. ഇത്തവണ വിശിഷ്ടാതിത്ഥി ഇല്ലാത്ത റിപ്പബ്ലിക് ദിന പരേഡാണ് നടന്നത്. എന്നാല്‍ ബംഗ്ലാദേശ് സേന ഇന്ന് ഇന്ത്യന്‍ സേനയ്ക്കൊപ്പം പരേഡില്‍ പങ്കെടുത്തു. റായ്സീനാ കുന്നില്‍ നിന്ന് തുടങ്ങി രാജ്പഥ് വഴി റെഡ്ഫോര്‍ട്ടില്‍ അവസാനിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് റാലിയുടെ ദൂരം കുറച്ചിരുന്നു.
കർഷകരും സൈനികരും രാജ്യത്തിന്‍റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തെ എല്ലാ പൗരൻമാർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേരവേ രാഷ്ട്രപതി രാം നാഥ് കൊവിന്ദ് പറഞ്ഞു.
എല്ലാവരും ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥരാണന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്ത് കർഷകർ വലിയ പ്രതിസന്ധി നേരിട്ടുവെന്നും പ്രതികൂല കാലാവസ്ഥയേയും കൊവിഡ് അടക്കമുള്ള വെല്ലുവിളികളെയും അതിജീവിച്ച് കർഷകർ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉൽപ്പാദനത്തിൽ കുറവ് വരാതെ രാജ്യത്തെ കാത്തുവെന്ന് രാഷ്ട്രപതി അനുസ്മരിച്ചു.
ഇതിന് രാജ്യം എന്നും കൃതജ്ഞതപ്പെടുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിമെച്ചപ്പെടുകയാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് സന്ദേശത്തിനിടെ രാജ്യത്തോട് പറഞ്ഞു.
ഇന്ത്യാ ഗെയ്റ്റിന് സമീപത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ സേനാ തലവന്മാര്‍ക്കും പ്രതിരോധമന്ത്രിക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ച് രണ്ട് മിനിറ്റ് മൌനം ആചരിച്ചു. നേരത്തെ ഇന്ത്യാ ഗെയ്റ്റില്‍ നടന്നിരുന്ന ഈ ചടങ്ങ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ദേശീയ യുദ്ധസ്മാരകത്തിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയായിരുന്നു ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. മോദിക്കുള്ള സന്ദേശത്തില്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു.
കൊവിഡ് പ്രോട്ടോകോൾ പാലിക്കാനായി പരേഡ് കാണാൻ എത്തുന്നവരുടെ എണ്ണവും ഇത്തവണ വെട്ടിച്ചുരുക്കി. പരേഡ് കാണാനെത്തുന്ന കാണികളുടെ എണ്ണം 25,000 മായാണ് കുറച്ചത്. എന്നാല്‍ ഇതിലും കുറവ് കാണികളാണ് പരേഡ് കാണാനെത്തിയത്.
കയര്‍ വ്യവസായം വിഷയമാക്കി കേരളം അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യവും പരേഡിൽ അണിനിരക്കുന്നുണ്ട്. വിവിധ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിന്‍റെ പ്ലോട്ട് റിപ്പബ്ലിക് ദിനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും വെട്ടിച്ചുരുക്കി.
റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് ബംഗ്ലാദേശ് സൈന്യത്തിന്‍റെ സാന്നിധ്യം ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡിലുള്‍പ്പെടുത്തിയത്. ബംഗ്ലാദേശ് കരസേനയുടെ 122 അംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. പരേഡിന്‍റെ മുന്‍പന്തിയില്‍ തന്നെ ബംഗ്ലാദേശ് സേന അണിനിരന്നു.
രാജ്യത്തിന്‍റെ സൈനികശക്തിയും സാംസ്കാരികപാരമ്പര്യവും വിളിച്ചോതുന്നതായി പരേഡ്. ടി-90 ടാങ്കുകൾ, സംവിജയ് ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, സുഖോയ് 30 ഫൈറ്റർ ജെറ്റുകൾ അടക്കമുള്ളവ പരേഡില്‍ പ്രദർശിപ്പിച്ചു. ഇന്ത്യ സ്വന്തമാക്കിയ റഫാൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെയാണ് പരേഡ് സമാപിച്ചത്.
ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കൊടുംതണുപ്പത്ത് ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോഴാണ് ഇന്ത്യ 72 -ാം റിപ്പബ്ലിക് ദിനമാഘോഷിച്ചത്. കർഷകമാർച്ചിനോട് അനുബന്ധിച്ചും മറ്റ് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്തും കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തലേന്ന് ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായിക കെ. എസ്. ചിത്ര, മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പസ്വാൻ, മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേൽ എന്നിവർക്കാണ് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്. പി. ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി. ബി. ലാൽ, ബി എം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ആദ്യമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യമുയര്‍ത്തിയ നിശ്ചലദൃശ്യങ്ങളുമായി പങ്കെടുത്തു. ഉത്തര്‍പ്രദേശ് രമക്ഷേത്ര മാതൃകയായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയ പ്ലോട്ട്.