ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം; മൊസാദിന്‍റെ സഹായം തേടി ഇന്ത്യ
ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സംഭവത്തിൽ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം തുടങ്ങി. സ്ഫോടനത്തിന് പിന്നാലെ സമീപത്ത് നിന്നും കണ്ടെത്തിയ ചില തെളിവുകളാണ് ഇറാനിയൻ സംഘടനകളിലേക്ക് സംശയം നീണ്ടത്. വിദേശ കാര്യ മന്ത്രി ജയശങ്കര്‍ ഇസ്രയേലി വിദേശ കാര്യ മന്ത്രിയുമായി സംസാരിച്ചു. ഇക്കാര്യത്തിലെ വ്യക്തതയ്ക്കായി ഇന്ത്യ, ഇസ്രായേലിന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്‍റെ സഹായം തേടി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്.

രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിലില്‍ ഇന്നലെ വൈകീട്ട് 5.5 നായിരുന്നു സ്ഫോടനം നടന്നത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ ആളാപായമില്ല. സ്ഫോടനത്തിൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നാല് കാറുകളുടെ ചില്ലുകള്‍ മാത്രമാണ് തകര്‍ന്നത്. എന്നാല്‍, തന്ത്രപ്രധാനമേഖലയിലാണ് സ്ഫോടനം നടന്നതെന്നത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയായി വിലയിരുത്തുന്നു. ( കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )
റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവൻമാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് പരിപാടി രാജ്‍പഥിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ദില്ലി അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. മറ്റ് ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സ്ഫോടന വിവരമറിഞ്ഞ് അഗ്നിശമന സേനാവിഭാഗത്തിന്‍റെ യൂണിറ്റുകൾ സ്ഥലത്തിയിരുന്നു. എൻഐഎയുടെ പ്രത്യേകസംഘവും തെളിവെടുപ്പ് നടത്തി.
ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വാഹനത്തിലെത്തി കുപ്പിയില്‍ സ്ഫോടക വസ്തു നിറച്ച കവര്‍ വലിച്ചെറിഞ്ഞതാണോയെന്ന് സംശയിക്കുന്നു. സമീപത്ത് നിന്ന് ഒരു കവര്‍ ലഭിച്ചു. ഇത് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇറാനിയന്‍ സംഘടനകള്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയം ഉയര്‍ന്നത്.
തുടര്‍ന്ന് ഇന്ത്യ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്‍റെ സഹായം തേടി. അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം കൂടുതല്‍ സങ്കീര്‍ണ്ണമായി തുടരുന്നതിനിടെ ശക്തി കുറഞ്ഞ ഒരു സ്ഫോടനം ദില്ലിയുടെ തന്ത്രപ്രധാനമേഖലയില്‍ സംഭവിച്ചത് ആളുകളുടെ ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തന്ത്രപ്രധാനമേഖലെ സ്ഫോടനം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംഭവിച്ച വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ്ഫോടനം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരം കൈമാറി.
വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.
പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐഇഡിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തി. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.