മരണം 1890, രോഗബാധിതര്‍ 56,409; ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാകുമോ ?
ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. മരണം 1890 ല്‍ എത്തിനില്‍ക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസം. നിലവിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമായെങ്കിലും മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ മദ്യശാലകള്‍ തുറന്നിട്ടതോടെ സൃഷ്ടിക്കപ്പെട്ട ആള്‍ക്കൂട്ടം കൊവിഡ് രോഗബാധയുടെ തോത് ഉയര്‍ത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തണ്ടാക്കുന്ന അനിശ്ചിതാവസ്ഥ രാജ്യത്തെ അസ്ഥിരമാക്കുമെന്ന ആശങ്കകളും ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 154 പേരാണ് രാജ്യത്ത് കൊവിഡ്19 ബാധയേറ്റ് മരിക്കുന്നത്. 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും വലിയ കണക്കുകളിലൊന്നാണ് ഇത്.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കൃത്യമായ രോഗപരിശോധന നടക്കുന്നില്ലെന്ന പരാതികള്‍ പലഭാഗത്ത് നിന്നും ഉയരുന്നതിനിടെയാണ് മരണ വിവരങ്ങള്‍ പുറത്തെത്തുന്നത്.
കൊവിഡ്19 ന്‍റെ ഇതുവരെയുള്ള സ്വഭാവമനുസരിച്ച് രോഗവ്യാപനം എത്രപെട്ടെന്ന് തടയാന്‍ കഴിയുന്നുവോ അത്രയും നേരത്തെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നതാണ്.
ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ന് ഏറെക്കുറെ കൊവിഡ് മുക്തമാണ്. ചില സ്ഥലങ്ങള്‍ മാത്രമേ ഇപ്പോള്‍ കേരളത്തില്‍ ഹോട്ട്സ്പോട്ടുകളായുള്ളൂ.
ഇതുകൊണ്ട് തന്നെ ലോക്ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ഭീതിയുണര്‍ത്തിയിട്ടില്ല.
എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപനത്തോത് കുറയുന്നതിന് മുന്നേ ഇളവുകള്‍ നല്‍കി. ഇതോടെ ജനം തെരുവിലിറങ്ങി.
മദ്യശാലകള്‍ തുറന്നത് വലിയ അപകടമാണ് പല സംസ്ഥാനങ്ങളിലും സൃഷ്ടിച്ചിരിക്കുന്നത്. കൂട്ടത്തോടെ മദ്യാശാലകളിലെത്തിയവരെ അടിച്ചോടിക്കുന്ന പൊലീസിന്‍റെ കാഴ്ചകളായിരുന്നു, മദ്യശാലകള്‍ തുറന്ന സംസ്ഥാനങ്ങളിലെങ്ങും.
ഇതിനിടെയാണ് രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഉയർന്നുവെന്ന കണക്കുകള്‍ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടത്.
11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിച്ചു. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനമുണ്ടാകുന്ന വലിയ വർധന ഇവിടെങ്ങളിൽ രോഗബാധ അതിതീവ്രഘട്ടത്തിലേക്ക് കടന്നു എന്നതിന്‍റെ സൂചനയായാണ് കാണുന്നത്.
അതിതീവ്രരോഗബാധിത മേഖലകളിൽ കൊവിഡ് പരിശോധന വ്യാപകമാകണമെന്ന് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നു.
ആദ്യഘട്ടത്തിൽ രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിലുണ്ടായ പാളിച്ച ഈ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാകുവാൻ കാരണമായെന്നുമാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ്ധസംഘത്തിന്‍റെ നിഗമനം.
കേരളത്തില്‍ രോഗബാധ ആദ്യം സഥിരീകരിച്ച ജനുവരി മുപ്പത് മുതല്‍ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലെത്താന്‍ 75 ദിവസമെടുത്തു.
എട്ട് ദിവസത്തിനിനടെ 10,000-ത്തിൽ നിന്നും രോഗികളുടെ എണ്ണം 20,000-കടന്നു. 20,000-ത്തിൽ നിന്നും രോഗികളുടെ എണ്ണം 30,000- ആകാൻ എടുത്തത് ഏഴ് ദിവസമാണ്. 30,000-ത്തിൽ നിന്നും 40,000 എത്താൻ അഞ്ച് ദിവസമെടുത്തു.
അതേസമയംഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അന്‍പതിനായിരം കടക്കാന്‍ 98 ദിവസമെടുത്തെങ്കിൽ ഇറ്റലിയില്‍ 52 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം അരലക്ഷം കടന്നത്. അമേരിക്കയില്‍ 64 ദിവസവും, ബ്രിട്ടണില്‍ 67 ദിവസവും ചൈനയില്‍ 89 ദിവസവുമെടുത്തു രോഗികളുടെ എണ്ണം അരലക്ഷത്തിലെത്താൻ.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നേരത്തേ ഏര്‍പ്പെടുത്തിയത് മൂലമാണ് രോഗബാധ ഇത്രയെങ്കിലും പിടിച്ചു നിർത്താനായതെന്നാണ് കരുതുന്നത്.
പതുക്കെയാണെങ്കിലും ഇന്ത്യയില്‍ സമൂഹവ്യാപനം യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപന കണക്കുകള്‍ കാണിക്കുന്നത്.
എന്നാല്‍, ഇതിനിടെ മറ്റു ചില വാര്‍ത്തകളും പുറത്ത് വന്നു. മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ വളർച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വർഷം പൂജ്യം ശതമാനമായി പരിഷ്കരിച്ചുവെന്നതായിരുന്നു അത്.
വന്നേക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഫിച്ച് റേറ്റിംഗ്സും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
“സാമ്പത്തികവും സ്ഥാപനപരവുമായ പരിഷ്കാരങ്ങളിലൂടെ ശക്തമായി ഉൽപാദനം പുന സ്ഥാപിക്കാൻ സർക്കാരിന് കഴിയുമെന്ന പരിമിതമായ പ്രതീക്ഷകൾ മാത്രമുള്ള വളർച്ച മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുക,” റേറ്റിംഗ് ഏജൻസി അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു.
നവംബറിൽ, മൂഡീസ് ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആയി പരിഷ്കരിച്ചിരുന്നു.
രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് സ്കോറായ Baa2 ആണ് മൂഡീസ് ഇന്ത്യയ്ക്ക് നൽകുന്നത്. കൊവിഡ് -19 മൂലമുളള ധനകാര്യ പ്രതിസന്ധികളാണ് ഇന്ത്യയുടെ റേറ്റിംഗ് കുറയാനിടയാക്കിയത്.
മറ്റ് ഏജൻസികളായ എസ് ആൻഡ് പി , ഫിച്ച് എന്നിവയേക്കാൾ മികച്ച ഗ്രേഡാണ് മൂഡീസ് ഇന്ത്യയ്ക്ക് നൽകുന്നത്. എസ് ആൻഡ് പി , ഫിച്ച് എന്നിവർ സ്ഥിരമായ കാഴ്ചപ്പാടോടെ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡാണ് നൽകിയിരിക്കുന്നത്.
വീടുകളിലേക്ക് നടന്നു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കേണ്ടതില്ലെന്ന കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങളുടെ തീരുമാനം കൂടി കൂട്ടിവായിക്കേണ്ടതുണ്ട്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ സംസ്ഥാനം വിട്ടാല്‍ നിര്‍മ്മാണ പ്രവര്ത്തകളടക്കം ഫാക്ടറികളുടെ പ്രവര്‍ത്തനവും നിശ്ചലമാകും. ഇത് സാമ്പത്തികമായി പരിങ്ങലിലായ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ പ്രശ്നത്തിലാക്കും.
രോഗവ്യാപനത്തിന്റെ പേരില്‍ രാജ്യം മൊത്തം അടച്ചിടാതെ ഹോട്ട്സ്പോട്ടുകള്‍ മാത്രം അടച്ചിട്ട് മറ്റിടങ്ങളില്‍ നിയന്ത്രിതമായ അളവില്‍ തുറന്നുകൊടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ പിന്തുടരാന് സാധ്യതയുള്ളതായി വാര്‍ത്തകള്‍ വരുമ്പോള്‍ ഇന്ത്യയും ആ വഴി നീങ്ങാനുള്ള സാധ്യതയും ചെറുതല്ല.