'ഘര്‍ ജാനേ ദോ'യെന്ന് തൊഴിലാളികള്‍ ; ലാത്തി വീശി പൊലീസ്
മാര്‍ച്ച് 25 ന് രാത്രി 8.00 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു "ഘർ മേം ഹി രഹോ". പിന്നീടദ്ദേഹം രാജ്യം നാളെ മുതല്‍ ലോക്ക്ഡൗണിലാണെന്നും പറഞ്ഞു. അവിടെ തുടങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ലോകത്തിലെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയുടെ ലോക്ക്ഡൗണ്‍. 21 -ാം നാള്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതിനിടെ രണ്ട് തവണ അദ്ദേഹം ലോക്ക് ഡൗണില്‍ കിടക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്തു. ആദ്യം പാത്രം കൊട്ടാനും പിന്നീട് വിളക്ക് തെളിക്കാനും ആവശ്യപ്പെട്ടു.
ഇതിനിടെയാണ് ബീഹാര്‍, ഒറീസ, യുപി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 200 ഉം 300 ഉം കിലോമീറ്റര്‍ ദൂരെയുള്ള മഹാനഗരങ്ങലേക്ക് ഭാഗ്യാന്വേഷികളായെത്തിയ അരപ്പട്ടിണിക്കാരായ കുടിയേറ്റ തൊഴിലാളികളും ജീവിക്കുന്നത്. ഒരു ദിവസം മുഴുവനും ജോലി ചെയ്താല്‍ വീട്ടിലേക്കുള്ളത് മാറ്റി വച്ചാല്‍ ബാക്കിയൊന്നുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. ഇന്നല്ലെങ്കില്‍ നാളെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് മഹാനഗരങ്ങളില്‍ അരപ്പട്ടിണി കിടന്നവര്‍. അവര്‍ സഹികെട്ട് പല തവണ സംഘടിച്ചു. ദില്ലിയില്‍, ഗുജറാത്തില്‍, കേരളത്തില്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണാ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയില്‍.
കൊവിഡ്19 ന്‍റെ സമൂഹവ്യാപനത്തെ തുടര്‍ന്ന് 21 ദിവസത്തെ ലോക്ക്ഡൗണിലൊടുവില്‍ തൊഴിലാളികള്‍ വീണ്ടും തെരുവിലിറങ്ങി. മുംബൈയിലെ ബാന്ദ്രയിലാണ് ഇത്തവണത്തെ സംഭവം. സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് മുന്നിൽ ലോക്ക് ഡൗണ്‍ ലംഘിച്ച് എത്തിയത്.
ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ മുംബൈ പൊലിസ് ലാത്തി വീശി. ബീഹാർ, ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും.
21 ദിവസത്തെ ലോക്ക് ഡൗണ്‍ തീരേണ്ടിയിരുന്ന ഇന്നലെ ബാന്ദ്രയിൽ നിന്ന് വൈകീട്ട് ട്രെയിൻ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് മുംബൈയിലെ ബാന്ദ്രയില്‍ വലിയ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ചത്.
തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അവസരം നൽകാതെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് സ്ഥിതി മോശമാക്കിയതെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ ആരോപിച്ചു.
സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് വിമശിച്ചു. നേരത്തെ കേരളത്തിലും ഗുജറാത്തിലെ സൂറത്തിലും സമാനരീതിയിൽ തൊഴിലാളികൾ തെരുവിലിറങ്ങിയിരുന്നു.
സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഫോണിൽ ചർച്ച നടത്തി.
തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസ് വിമർശിച്ചു.
തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അവസരം നൽകാതെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പ്രത്യാഘാതമാണിതെന്ന് ശിവസേനാ നേതാവ് ആദിത്യതാക്കറെ പറഞ്ഞു.
ഇതിനിടെ ട്രെയിന്‍ ഓടുമെന്ന് വാര്‍ത്ത നല്‍കിയ മറാഠി പത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തു.
കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ രംഗത്തെത്തി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അവരെയും കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ടൈംബോംബ് പോലെയാണെന്നും അത് കൊവിഡ് 19നെക്കാൾ ഗുരുതരമാകും മുമ്പ് പരിഹരിക്കണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
‘ആദ്യം ദില്ലി ഇപ്പോള്‍ മുംബൈ. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ഒരു ടൈം ബോബാണ്. കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് അത് നിര്‍വീര്യമാക്കണം. ഏറ്റവും താഴെത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബാല്‍ക്കണി സര്‍ക്കാര്‍ ശ്രദ്ധിക്കണം’, കമല്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ മുംബൈയിലെ ബാന്ദ്രയില്‍ തടിച്ചു കൂടിയ കുടിയേറ്റത്തൊഴിലാളികള്‍ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടെങ്കിലും ആരുടെയും കൈയില്‍ ബാഗുണ്ടായിരുന്നില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര ആരോപിച്ചു.
എന്തുകൊണ്ടാണ് ഇവര്‍ ജുമാമസ്ജിദിന് മുന്‍പില്‍ ഒന്നിച്ച് കൂടിയത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. അന്നുണ്ടാകാത്ത രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് കപില്‍ മിശ്ര ട്വീറ്റില്‍ കുറിച്ചു.
ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ പൊലീസ് ലാത്തി വീശുകയായിരുന്നു. ബീഹാർ ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും.
ഭക്ഷണമോ പാർപ്പിടമോ അല്ല അവരുടെ ആവശ്യം, അവര്‍ വീട്ടിലേക്ക് മടങ്ങി പോകാനാണ് ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര സർക്കാരിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.
അതേസമയം, മുംബൈയിലെ ഉയർന്ന മരണനിരക്കിനെ തുടര്‍ന്ന് മഹാരാഷ്ട്ര സർക്കാർ പൊതു-സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒമ്പത് അംഗ ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ച് കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നതിന് ഒരു പ്രോട്ടോക്കോൾ തയ്യാറാക്കാനും ഒരു ഏകീകൃത മയക്കുമരുന്ന് പ്രോട്ടോക്കോൾ ശുപാർശ ചെയ്യാനും ആവശ്യപ്പെട്ടു.
മുംബൈയിലെ കെഇഎം ഹോസ്പിറ്റലിന്‍റെ മുൻ ഡീൻ ഡോ. സഞ്ജയ് ഓക്കിന്‍റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിനോടാണ് ശുപാർശകൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
കോവിഡ് -19 രോഗികൾ മരിച്ച എല്ലാ ആശുപത്രികളിലെയും ചീഫ് മെഡിക്കൽ ഓഫീസർമാർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.
മഹാരാഷ്ട്രയിലെ അണുബാധയും മരണനിരക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്, മരണനിരക്ക് 6.5 - 7% വരെ ഉയര്‍ന്നു നിൽക്കുന്നു.
2,684 കൊറാണാ വൈറസ് ബാധകരുള്ള മുംബൈയില്‍ 178 പേരാണ് മരിച്ചത്. മരണനിരക്ക് 6.63 ശതമാനമാണ്. 1,510 കൊറാണാ വൈറസ് ബാധകരുള്ള ദില്ലിയിൽ 28 മരണങ്ങളും (മരണനിരക്ക് 1.85%), 1,173 വൈറസ് ബാധകരുള്ള തമിഴ്നാട്ടിൽ 11 മരണങ്ങളുമാണ് (മരണനിരക്ക് 0.93% ) റിപ്പോർട്ട് ചെയ്തത്.
നഗരത്തിലെ 87 ശതമാനം കോവിഡ് -19 മരണങ്ങളിൽ പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുണ്ടെന്നും 7-8 ശതമാനം രോഗികളും ഉയർന്ന അപകടസാധ്യതയുള്ള പ്രായത്തിലുള്ളവരാണെന്നും മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ (എംസിജിഎം) പറഞ്ഞു.
ആശുപത്രി പ്രവേശനത്തിനുശേഷം രോഗികൾ മരിക്കുന്നുവെന്നതാണ് മുംബൈ നേരിടുന്ന ഏറ്റവും വലിയ തലവേദന.