നീതി, എല്ലാ സ്ത്രീകള്‍ക്കുമുള്ള നീതി: നിര്‍ഭയയുടെ അമ്മ
ഒടുവില്‍, നീണ്ട ഏഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥമുന്നോട്ട് വച്ച നീതി ലഭിച്ചു. അതിനായി ഒരു അമ്മയും അച്ഛനും ഏഴ് വര്‍ഷമായി കയറിയിറങ്ങാത്ത വാതിലുകളില്ല. ഒടുവില്‍ ഇന്നലെ രാത്രി, കുറ്റവാളികളായ നാല് പേരെ തൂക്കിലേറ്റി. കുറ്റവാളികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് എല്ലാ കോടതികളും ഉത്തരവിട്ടിട്ടും ഇന്നലെ പുലര്‍ച്ചെ മൂന്നരവരെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ വാദം നടന്നു. ഒടുവില്‍ എല്ലാ ഹര്‍ജികളും നിരസിക്കപ്പെട്ടു. നിര്‍ഭയ കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ മകളെ അതിക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കി റോഡിലേക്ക് എറിഞ്ഞ് കൊന്നതില്‍ നാല് പ്രതികളുടെ വധശിക്ഷ തിഹാര്‍ ജയിലിൽ നടപ്പാക്കിയ ശേഷമായിരുന്നു ആശാദേവി മാധ്യമങ്ങളോട് പ്രതികരണത്തിന് തയ്യാറായത്.
മകളുടെ കൊലയാളികളെ തൂക്കിലേറ്റിയതില്‍ അവര്‍ ഏറെ സ്വസ്ഥയായിരുന്നു.
ഏഴ് വര്‍ഷവും മൂന്ന് മാസവും ആ അച്ഛനും അമ്മയും നടത്തിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടതിന്‍റെ ആശ്വസമെല്ലാം പ്രകടിപ്പിച്ചാണ് നിര്‍ഭയയുടെ അച്ഛനും അമ്മയും അഭിഭാഷകക്ക് ഒപ്പം മാധ്യമങ്ങളെ കണ്ടത്.
മകളുടെ ഘാതകരെ തൂക്കിലേറ്റിയപ്പോള്‍ നിര്‍ഭയയുടെ ചിത്രം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകൾ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവൾക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും ആശാ ദേവി പ്രതികരിച്ചു.
'ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം', എന്നാണ് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് വീടിന് പുറത്തേയ്ക്ക് വന്നതെങ്കിലും അവർ മൈക്കുകൾക്ക് മുന്നിൽ, മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഒട്ടും നിയന്ത്രണം വിട്ടില്ല. '
'നിർഭയയുടെ അമ്മ' എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പേരില്ലേ? 'നിർഭയ' എന്ന്? അതായിരുന്നു അവൾ. ഭയമില്ലാത്തവൾ. അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല.
പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്‍റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്.
ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ എനിക്കൊപ്പമുണ്ടായിരുന്നു'', എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ആശാദേവി.