നിസര്‍ഗ ; കാറ്റിന്‍റെ ശക്തി കുറഞ്ഞു, മഴ കനക്കും
അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ ആഞ്ഞ് വീശി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംബൈയിൽ നിന്ന് 90 കിലോമീറ്റർ മാത്രം അകലെ അലിബാഗിൽ ചുഴലിക്കാറ്റ് തീരം തൊട്ടത്. അലിബാഗിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരൻ മരിച്ചു. നിരവധി പെട്ടിക്കടകള്‍ തകര്‍ന്നു. കൂടുതല്‍ ഭീതിയുയര്‍ത്താതെ മഹാരാഷ്ട്രയിൽ നിന്ന് നിസർഗ ഭീഷണി ഒഴിഞ്ഞു. മുംബൈയിലടക്കം വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കര തൊട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വേഗം കുറഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. നിലവില്‍ മണിക്കൂറില്‍ 60 കിലോമീറ്ററാണ് നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ വേഗം.
മുംബൈയ്ക്ക് 70 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഇപ്പോള്‍ നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.
നിസര്‍ഗ ചുഴലിക്കാറ്റ് തീരം തൊട്ട മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററിലധികമായിരുന്നു.
അലിബാഗിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. നിരവധി പെട്ടിക്കടകള്‍ തകര്‍ന്നു.
റോഡിന്‍റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങളാണ് തകര്‍ന്നത്.
തൊട്ടടുത്ത രത്നഗിരി തീരത്ത് കുടുങ്ങിയ കപ്പലിൽ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തി. ഇതുവരെയായി നാല് പേര്‍ മരിച്ചുവെന്നാണ് വിവരം.
സിന്ധുദുർഗ്, രത്നഗിരി, റായ്ഗഡ് എന്നീ ജില്ലകളിൽ കനത്ത മഴപെയ്തു.
മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് രൂക്ഷമായ കടലാക്രമണമുണ്ടായി.
തീരമേഖലയിൽ നിന്ന് ഇന്നലെ രാവില തന്നെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല.
കരയിലേക്ക് കയറിയ നിസര്‍ഗയ്ക്ക് റായ്ഗഡിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ നീങ്ങുമ്പോള്‍ തന്നെ വേഗം കുറഞ്ഞിരുന്നു.
മുംബൈയിൽ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിതി അത്രയും രൂക്ഷമായില്ല.
എന്നാലും താഴ്ന്ന പ്രദേശങ്ങളിലുള്ള ചേരികളിലെ വെള്ളക്കെട്ട് ദുരിതമായി.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് മുംബൈ, പൂനെ വിമാനത്താളങ്ങൾ നാല് മണിക്കൂറോളം അടച്ചിട്ടു.
വിമാനത്താവളങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളടക്കം സമയക്രമം മാറ്റിയിരുന്നു.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഇല്ലാതിരുന്നതിന്‍റെ ആശ്വാസത്തിനാണ് മുംബൈ കോർപ്പറേഷൻ.
കാറ്റിൽ വ്യാപകമായി മരങ്ങൾ വീണു. ചിലയിടത്ത് മരം വീണ് വാഹനങ്ങൾ തകർന്നു.
ചുഴലിക്കാറ്റിന്‍റെ വേഗം കുറഞ്ഞെങ്കിലും നിസര്‍ഗ ഉയര്‍ത്തി വിട്ട മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുംബൈ, റായ്ഗഡ്, പാല്‍ഗര്‍, താനെ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഗുജറാത്തിന്‍റെ ദക്ഷിണ മേഖലയിലും മഹാരാഷ്ട്രയിലും അടുത്ത 12 മണിക്കൂറേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.