പുരസ്കാരപ്രഭയില്‍ അക്കിത്തം
ദുഃഖകരമായ കാഴ്ചയേക്കാള്‍ കൂടുതല്‍ സുഖപ്രദം ഇരുട്ടാണെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയ അക്കിത്തത്തിനാണ് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്കാരം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമെന്ന കവിത എഴുതുമ്പോള്‍ അക്കിത്തം അച്യുതന് പ്രായം നാല്പത്തി മൂന്ന്. ഇന്ന് അദ്ദേഹം തന്‍റെ തൊണ്ണൂറുകളിലൂടെ കടന്നുപോകുന്നു. കാലമേറെ മാറിയെങ്കിലും കെട്ടകാലത്തിന്‍റെ തിരുശേഷിപ്പുകളില്‍ തൂങ്ങിനില്‍ക്കുകയാണ് നാമിന്നും. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിനോദ് കുളപ്പട പകര്‍ത്തിയ അക്കിത്തത്തിന്‍റെ ചിത്രങ്ങള്‍ കാണാം.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗര മണ്ഡലം. ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മ്മല പൗര്‍ണ്ണമി.
മലയാള സാഹിത്യലോകത്തിൽ നിന്ന് ജ്ഞാനപീഠം നേടിയ ആറാമത്തെ എഴുത്തുകാരനാണ് അക്കിത്തം. കവി ഒഎൻവി കുറുപ്പാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ നിന്ന് ജ്ഞാനപീഠം നേടിയ സാഹിത്യകാരൻ.
''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18-നാണ് അച്യുതൻ നമ്പൂതിരിയുടെ ജനനം. വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്‍റെയും മകൻ.
മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്‍റെ കവിതകളും.
ചെറുപ്പത്തിൽത്തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തിൽ യോഗക്ഷേമസഭയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി.
1956 മുതൽ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിന്‍റെ എഡിറ്ററാണ്. 1985-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനം ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം തന്നെ. ബലിദർശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, മനഃസ്സാക്ഷിയുടെ പൂക്കൾ, അരങ്ങേറ്റം, പഞ്ചവർണ്ണക്കിളി, സമത്വത്തിന്‍റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹമെഴുതി.
ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളെഴുതി. ''ഈ ഏട്ത്തി നൊണേ പറയൂ'', എന്ന കുട്ടികൾക്കുള്ള നാടകം പ്രശസ്തമാണ്.
ബലിദർശനത്തിന് 1972-ൽ കേരളസാഹിത്യ അവാർഡ് ലഭിച്ചു. പിന്നാലെ 1973-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും. ഓടക്കുഴൽ, സഞ്ജയൻ, എഴുത്തച്ഛൻ പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
അപരന് വേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കവിയെ അനുമോദിച്ചു. മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്ര സംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.