പുഷ്കര്‍; ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസ കാത്തുവച്ചത്
ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് പുഷ്കർ മേള ആഘോഷിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ബ്രഹ്മക്ഷേത്രമാണ് പുഷ്കർ തടാക തീരത്തുള്ളത്. അവിടുത്തെ ഉത്സവത്തിനോട് ചേർന്നുള്ള ഒട്ടക മേള ലോകപ്രശസ്തമാണ്. പൗര്‍ണമിക്ക് തൊട്ട് മുമ്പുള്ള ദിവസമാണ് ഞങ്ങൾ പുഷ്കര്‍മേള കൂടാനായി അവിടെയെത്തിയത്. ഏകദേശം 2 ലക്ഷം ആളുകൾ പുഷ്കർ മേളക്ക് വന്നുപോകുന്നുവെന്നാണ് കണക്ക്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിമ്മി കമ്പല്ലൂര്‍ എടുത്ത പുഷ്കര്‍മേള ചിത്രങ്ങള്‍ കാണാം.
പുഷ്കർ മേളയിലേക്ക് ഫോട്ടോഗ്രാഫേഴ്സിനെ ആകർഷിക്കുന്നത് അവിടുത്തെ ജീവിതം, കളർ, ലൈറ്റ് ഇതൊക്കെ ആണ്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ധാരാളം ഫോട്ടോഗ്രാഫേഴ്സ് ഇവിടെ എത്തുന്നു. പുഷ്കറിൽ നിന്നുള്ള ചിത്രങ്ങൾക്ക് പ്രത്യേക ഒരു ഭംഗി ആണ്. ആ ചിതങ്ങളുട ഭംഗി തന്നെ ആണ് എന്നെയും അവിടേക്ക് നയിച്ചത്. ശരിക്കുള്ള ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ പകർത്തുകയായിരുന്നു ആഗ്രഹം.
താമസിക്കുന്ന ഹോട്ടലിൽ നിന്നും ഒരു കിലോമീറ്റർ ദൂരം കാണും ഒട്ടക മേള നടക്കുന്ന ഗ്രൗണ്ടിലെത്താൻ. അവിടെ എത്തിയപ്പോൾ അടിമുടി നിരാശയായിരുന്നു ഫലം. ഒട്ടകങ്ങൾ ഒന്നും തന്നെ ഇല്ല. കാലിയായി കിടക്കുന്ന ഗ്രൗണ്ട്. ആദ്യത്തെ രണ്ട് മൂന്ന് ദിവസം കൊണ്ട് കച്ചവടക്കാർ ഒക്കെ പോയി. ഇടക്ക് അവിടെ മഴ പെയ്തതും പ്രശ്നമായി. ആകെ ഉള്ളത് സഫാരി വണ്ടി വലിക്കുന്ന ഒട്ടകം മാത്രം.
ആരുടെ പടമെടുത്താലും പൈസ പൈസ എന്ന ചോദ്യം മാത്രം. 10 രൂപ തൊട്ട് 100 രൂപ വരെ. അവർ അവിടുത്തെ സ്ഥിരം മോഡൽസ് ആണ്. ആയിരക്കണക്കിന് ഫോട്ടോഗ്രാഫേഴ്സ് പുഷ്കർ മേളയുടെ ചിത്രങ്ങൾ എടുക്കാൻ എത്തിച്ചേരുന്നു. അവർക്ക് വേണ്ടത് എന്താണെന്ന് മോഡൽസ് അനുഭവം കൊണ്ട് പഠിച്ചെടുത്തിട്ടുണ്ട്. 100 രൂപ മുടക്കിയാൽ ഇഷ്ട്ടപ്പെട്ട ഫ്രെയിമിൽ സെറ്റ് ചെയ്തു പടമെടുക്കാം. എന്നിട്ട് സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്ന് പറയേം ചെയ്യാം.
മേളയുടെ അവസാന ദിവസമായപ്പോഴേക്കും തിരക്ക് വീണ്ടും കൂടി. വഴികളിൽ കൂടി നടക്കാൻ പറ്റാത്ത അത്രയും തിരക്കായിരുന്നു. അതിനിടയിൽ നല്ലൊരു ഫ്രെയിമിൽ പടം എടുക്കുകയെന്നത് ആലോചിക്കാൻ പോലും പറ്റില്ല.
ഉച്ചകഴിഞ്ഞ് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനാണ് രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് മാറിയത്. സഫാരി ഒട്ടകങ്ങളുടെ അവസാനത്തെ സ്റ്റോപ്പ് ആണ്. അതിനപ്പുറം ചെറിയൊരു തടാകമാണ്. പക്ഷേ.. മലിന ജലമാണ് തടാകത്തില്‍. അതിനും അപ്പുറത്തേക്ക് ചെമ്മണ്‍ നിറഞ്ഞ മരുഭൂമിയിലെ അന്തമില്ലാത്ത വഴികൾ.
പ്രത്യേകിച്ച് പടങ്ങൾ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് കൈമടക്ക് കൊടുത്ത് മോഡലിനെ വച്ച് വൈകുന്നേരത്തെ വെളിച്ചത്തിൽ കുറച്ച് ചിത്രങ്ങളെടുത്തു. പടങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാകും അറേഞ്ച് ചെയ്തത് ആണെന്ന്. അത്ര മനോഹരം ആണ് മോഡലിന്‍റെ പോസിങ്. അങ്ങനെ ആ പണിയും പാളി.
അവസാന ദിവസം ആയത് കൊണ്ട് ധാരാളം ആളുകൾ തിരികെ മടങ്ങുന്നുണ്ട്. വൈകുന്നേരം പൊതുവെ അവിടെയൊരു മൂടിയ കാലാവസ്ഥയായയിരുന്നു. ലൈറ്റ് വളരെ കുറവ്. പൊടിയിൽ മുങ്ങിയ മൺവഴിയിലൂടെ ട്രാക്ടറുകളും, പിക്കപ്പ് വണ്ടികളും നിറയെ ആൾക്കാരെയും വച്ച് ഓഫ് റോഡ് ട്രാക്കിലെ പോലെ പായുന്നത് കാണാം.
ചില വണ്ടികൾ മണ്ണിൽ പുതയുന്നതും കാണാം. ആളൊക്കെ ഇറങ്ങി തള്ളി കേറ്റി വീണ്ടും യാത്ര തുടരുന്നു. ഒരു ജീപ്പിൽ മിനിമം 30 പേരെങ്കിലും കാണും. പെണ്ണുങ്ങളും കുട്ടികളും പ്രായമായവരും വരെ ജീപ്പിന്‍റെ മുകളിൽ !! അതെ, ശരിക്കുമുള്ള ഒരു രാജസ്ഥാൻ ഗ്രാമീണ യാത്ര.
വർഷത്തിൽ ആകെ കിട്ടുന്നൊരു ആഘോഷമായിരിക്കാം അവർക്ക് പുഷ്കർ മേള. മേളയിൽ നിന്നും വാങ്ങിയ കാർഷിക ഉപകരണങ്ങൾ മിക്ക വണ്ടികളിലും കാണാം. ഒപ്പം ധാരാളം കരിമ്പിൽ തണ്ടുകളും, കാർഷിക ഉപകരണങ്ങളും. സൂര്യൻ പൊട്ടുപോലെ മറയാൻ തുടങ്ങുന്ന സായന്തനം. ഇളം വെയിലിൽ വണ്ടികൾ സ്വർണ നിറമുള്ള പൊടിയിൽ മറയുന്നു. മണൽ പരപ്പുകൾക്ക് മീതെ, സ്വർണ്ണ മേഘങ്ങൾക്ക് ഇടയിലൂടെ ആകാശവും കൊത്തി പറക്കുന്ന പക്ഷിയെപ്പോൽ അവർ അകലെ എവിടെയോ പോയ്മറയുന്നു.