'തള്ളിയിട്ട് മർദ്ദിച്ചു'; ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്
ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഇരുവരുടെയും വാഹനം ദില്ലി-യുപി അതിർത്തിയിൽ പൊലീസ് തടയുകയായിരന്നു.
ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.. ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഇരുവരുടെയും വാഹനം ദില്ലി-യുപി അതിർത്തിയിൽ പൊലീസ് തടയുകയായിരന്നു. പിന്നീട് യാത്ര ഇരുവരും ഉപേക്ഷിച്ചു.
യുപി പൊലീസ് തള്ളിയിട്ടതായും മർദ്ദിച്ചതായും രാഹുൽ ഗാന്ധി ആരോപിച്ചു. മോദിക്ക് മാത്രമാണോ ഇന്ത്യയിൽ യാത്രാ സ്വാതന്ത്ര്യമുള്ളതെന്നും, തനിച്ച് ഹഥ്റാസിലേക്ക് നടക്കുന്നത് എങ്ങനെ നിരോധനാജ്ഞ ലംഘനമാകുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഹഥ്റാസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.
നാടകീയ സംഭവങ്ങളായിരുന്നു അവിടെ നടന്നത്. ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇരുവരെയും അൽപദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.
തടഞ്ഞാലും യാത്രയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു. യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്.
തുടർന്ന് രാഹുലും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പൊലീസിനെ എതിരിടാൻ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പകർച്ചവ്യാധി നിയമം ലംഘിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും അവരെ യാത്ര ചെയ്യാൻ അനുവദിക്കാനാവില്ലെന്നും നോയിഡ എഡിസിപി റൺവിജയ് സിങ്ങിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കായാണ് ഇരുവരും എത്തിയത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.