പൗരത്വ നിയമ ഭേദഗതി; തെരുവുകളില്‍ കലാപം
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തെരുവികളില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നലെ ജാമിയാ മില്യ, അലിഗഢ് സര്‍വ്വകലാശാലകളില്‍ പൊലീസ് അക്രമം അഴിച്ച് വിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ പൊലീസ് ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ അഴിച്ച് വിട്ടത്.
രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ച് വിടുമ്പോള്‍ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു. ഇതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ച് ട്രെയിനുകള്‍ക്കും തീവെച്ചു. കാണാം പ്രശ്നവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ പൗരത്വം.
പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ദില്ലിയില്‍ ബസ് കത്തിച്ചത് ദില്ലി പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ട്വിറ്റ്.
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് ദില്ലി പൊലീസ് പലപ്പോഴും എതിരുനില്‍ക്കുന്നതായി ദില്ലി ഭരിക്കുന്ന എഎപി കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്.
പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചത്.
വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.
തലസ്ഥാനത്തെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.
ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. വൈകുന്നേരത്തോടെ ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയില്‍ പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കയറിയെന്നാരോപിച്ച് അനുവാദമില്ലാതെ അകത്ത് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ പത്തോളം ബസ് കത്തിച്ചതായി പൊലീസ് ആരോപിച്ചു.
എന്നാല്‍ പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന വാദവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ബസിനകത്തേക്ക് ദില്ലി പൊലീസ് മണ്ണെണ്ണ ക്യാനുകള്‍ കമത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി.
ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു.
ഇതോടെയാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.
ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.
അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
യുവത്വത്തിന്റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
അനുവാദമില്ലാതെ അതിക്രമിച്ച് ക്യാമ്പസിനകത്ത് കയറിയ പൊലീസ് പ്രകോപനമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസ് വലിച്ചെറിഞ്ഞശേഷം രൂക്ഷമായ ലാത്തിച്ചാർജ് നടത്തുകയായിരുന്നുന്നും വിദ്യാർത്ഥികൾ പറയുന്നു.
അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പൊലീസും പൊലീസിനൊപ്പം പുറത്ത് നിന്നെത്തിയവരുമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തി.
അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്റെ ഡ്രൈവർ പറഞ്ഞു. ബസ്സിൽ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി.
പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. എന്നാലിവര്‍ വിദ്യാര്‍ത്ഥികളാണെന്ന് തോന്നുന്നില്ലെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്.
അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു.
പൊലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു.
പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടർ സന്ദർശിച്ചു. ലൈബ്രറിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.
അതേസമയം, പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു.
ആകെ സംഘർഷത്തിൽ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്.
ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന രാപ്പകൽ മാർച്ച് തുടങ്ങി.
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽ മാർച്ചിനു തുടക്കമായത്.
മലപ്പുറം പൂക്കോട്ടൂരിൽ നിന്നാരംഭിച്ച് കോഴിക്കോട് കടപ്പുറത്താണ് മാർച്ച് സമാപിക്കുക. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡേ നൈറ്റ് മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
ഇതിനിടെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അക്രമ സംഭവങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ ജനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്.
പൗരത്വ നിയമഭേദഗതി നൂറ് ശതമാനം ശരിയാണെന്നാണ് രാജ്യത്തെ പ്രതിപക്ഷത്തിന്റെ അക്രമങ്ങള്‍ തെളിയിക്കുന്നത്.
രാജ്യത്തിന് വെളിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്.
രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ പ്രതിഷേധം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അസമിന് പിന്നാലെ പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം പശ്ചിമ ബംഗാളിലെങ്ങും അക്രമ പരമ്പരകള്‍ തീര്‍ത്തു.
രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ കത്തിച്ച അക്രമികള്‍ രണ്ട് എക്സപ്രസ് തീവണ്ടികളും മൂന്നു ലോക്കൽ ട്രെയിനുകളും കത്തിച്ചിരുന്നു.
ബസുകളും പൊലീസ് വാഹനങ്ങളും അക്രമികള്‍ കത്തിച്ചതോടെ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി മമതാ ബാനര്‍ജി എത്തിയിരുന്നു.
നേരത്തെ മമതാ ബാനർജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരുന്നു.
പൊതുമുതൽ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമത ബാനർജിയുടെ അഭ്യർത്ഥന ഉൾക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളിലും നല്‍കിയിരുന്നു.
ഇതിനിടെ കൊച്ചിയിലെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയിൽ കരിങ്കൊടി പ്രതിഷേധം നടന്നു. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരാണ് ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയർത്തിയത്.
ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇവർ. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം. പത്ത് മിനിറ്റോളം ഗവർണറുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു നിർത്തി.
അതേസമയം പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂർ സർക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്നങ്ങളില്ലെന്നും നജ്മ ഹെപ്തുള്ള അവകാശപ്പെട്ടു.
ദില്ലി ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന് ദില്ലി പൊലീസ് നടത്തിയ മർദ്ദനത്തിൽ കേരളത്തിൽ അലയടിച്ചത് ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത് രാജ്ഭവന് മുന്നിലായിരുന്നു. രാത്രി പത്തരയോടെ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു.
ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീടങ്ങോട്ട് സംസ്ഥാനമൊട്ടാകെ വലിയ തോതിൽ പ്രതിഷേധം ഇരമ്പി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം ഇന്ന് നടക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സംയുക്ത സത്യാഗ്രഹമിരിക്കും.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ സമരത്തിനിറങ്ങുന്നത്. സംസ്ഥാനത്തിന്റെ എതിർപ്പ് തളളി നിയമഭേദഗതിക്ക് അനുകൂലമായി കഴിഞ്ഞദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറക്കാര്‍. ചിത്രത്തിന്റെ സംവിധായകന് സക്കറിയ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറമേ, അലിഗഢ് സർവകലാശാലയിലും വൻ സംഘർഷം. സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി.
പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ജാമിയ മിലിയ സർവകലാശാലയിൽ വൻ സംഘർഷത്തിലേക്ക് വഴി മാറിയിരുന്നു. അഞ്ച് ബസ്സുകൾ കത്തിക്കപ്പെട്ടു. ഒരു ബസ്സ് തകർത്തു.
അഗ്നിശമനസേനയുടേതടക്കം ആറ് വാഹനങ്ങളും തീ വച്ചു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷവും ഏറ്റുമുട്ടലുമാണ് നടന്നത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്കേറ്റു.
പൊലീസ് സർവകലാശാലയ്ക്ക് അകത്തേക്ക് വെടിവച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു.
ജാമിയ മിലിയ സർവകലാശാലയുടെ അകത്ത് അനുവാദമില്ലാതെയാണ് പൊലീസ് കയറിയതെന്നും ലൈബ്രറിയുടെ അകത്ത് അടക്കം കയറി കണ്ണീർ വാതകം പ്രയോഗിച്ചെന്നും സർവകലാശാലാ ചീഫ് പ്രോക്ടർ ആരോപിച്ചു.
പൊലീസ് അതിക്രമം അപലപനീയമാണെന്ന് സർവകലാശാല വിസിയും ആരോപിച്ചു. ജാമിയ മിലിയക്ക് പിന്തുണയുമായാണ് അലിഗഢിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതിനിടെയാണ് പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്.
ദില്ലിയിലാകെ 11 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഐടിഒ, ഐഐടി, ജിടിബി നഗർ, ശിവജി സ്റ്റേഡിയം, വസന്ത് വിഹാർ, മുനിർക്ക, ആർ കെ പുരം, സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്ല വിഹാർ, ജസോള ഷഹീൻ ബാഘ് എന്നീ മെട്രോ സ്റ്റേഷനുകൾ അടച്ചു.
ഇവിടങ്ങളിലൊന്നും മെട്രോ ട്രെയിനുകൾ നിർത്താതെ പോകുമെന്നും എൻട്രി - എക്സിറ്റ് ഗേറ്റുകൾ അടച്ചിടുമെന്നും ഡിഎംആർസി അറിയിച്ചു.
രാജ്യത്ത് സമാധാനം നിലനിർത്തുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു.
അസമിനും പശ്ചിമ ബംഗാളിനും പിന്നാലെ ഇപ്പോള്‍ ദില്ലിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നസാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്.
രാജ്യത്ത് സമാധാനം പുലര്‍ത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. നിലവിലെ സാഹചര്യങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാര്‍ ഏറ്റെടുക്കണം. രാജ്യത്ത് സമാധാനം പുലർത്താൻ ഇടപെടണമെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.