അഭിമാനമായി അടല്‍ തുരങ്കം; സൈനിക നീക്കത്തിന് ഇനി വേഗം കൂടും
രാജ്യത്തെ എഞ്ചനീയറിംഗ് രംഗത്തെ അത്ഭുതം എന്നു വിളിക്കാം ഹിമാചൽ പ്രദേശിലെ മണാലിയെയും ലാഹുൽ സപ്തിയെയും തമ്മിൽ ബന്ധിപ്പിക്കുന അടൽ തുരങ്കം അഥവാ റോഹ്താംഗ് തുരങ്കത്തെ. ഒമ്പത് കിലോമീറ്ററിൽ അധികം ഹിമാലയം മലനിരകളെ തുരനെടുത്താണ് നിർമ്മാണം. ചൈനീസ് അതിർത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്‍റെ വേഗത കൂട്ടുന്നതാണ് ഈ തുരങ്കമെന്നതിനാൽ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയിൽ പ്രാധാന്യമേറെയാണ്. പത്ത് വർഷം കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ബിആര്‍ഒ ഈ അഭിമാന പദ്ധതി പൂർത്തിയാക്കിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിടെ സ്മരാണാര്‍ത്ഥം റോഹ്താംഗ് പാസിന് അടല്‍ ടണല്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫോട്ടോസ് : ധനേഷ് രവീന്ദ്രന്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയ പര്‍വ്വതത്തിലാണ് ലോകത്തിലെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള ചുരമായ റോഹ്താംഗ് പാസ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,000 അടിക്ക് മുകളില്‍ പിര്‍-പഞ്ചാല്‍ മലനിരകളില്‍ ഉള്ള റോഹ്താംഗ് പാസ് മണാലിയെയും ലാഹോള്‍-സ്‍പിറ്റി വാലിയെയും ബന്ധിപ്പിക്കുന്നു.
എന്നാല്‍ എല്ലാ വര്‍ഷവും കനത്ത മഞ്ഞുവീഴ്ചയുള്ള ആറ് മാസക്കാലം റോഹ്താംഗ് പാസ് വഴി ഗതാഗതം സാധ്യമല്ലായിരുന്നു. ഇതിന് പരിഹാരമായി എഞ്ചിനീയറിങ് ടെക്നോളജിയുടെ അനന്ത സാധ്യതകളും കൂട്ടിയിണക്കിക്കൊണ്ട് റോഹ്താംഗ് പാസിന് സമാന്തരമായുള്ള ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
സമുദ്രനിരപ്പിന് 10,000 അടിക്ക് മുകളില്‍ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് റോഹ്താംഗില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലമായ 1983 -ല്‍ സർവ്വേ തുടങ്ങിയ പദ്ധതിയുടെ സാധ്യതാ പഠനം നടന്നത് 2002 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കാലത്താണ്.
പിന്നെയും എട്ട് വർഷങ്ങൾ എടുത്തു നിർമാണ പ്രവർത്തനം തുടങ്ങാൻ.
മണാലി - ലേ ദേശീയപാതയിലെ യാത്ര സമയം കുറയ്ക്കുക എന്നതാണ് തുരങ്കത്തിന്‍റെ പ്രധാന ഉദ്ദേശം. തുരങ്കം യഥാർത്ഥ്യമായതോടെ ഈ പാതയിൽ 48 കിലോമീറ്റർ കുറഞ്ഞു. യാത്ര സമയം നാല് മണിക്കൂറും കുറഞ്ഞു.
ഹിമാചൽ പ്രദേശിലെ ലാഹുൽ സപ്തി ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ മണാലിയുമായി വേഗത്തിൽ ബന്ധിപ്പിക്കാനാകുമെന്നത് മറ്റൊരു നേട്ടം. തണുപ്പ് കാലത്ത് മഞ്ഞ് വീഴ്ച്ച തുടങ്ങിയാൽ ഇവിടുത്തെ ഗ്രാമങ്ങൾക്ക് ആറ് മാസം പുറം ലോകവുമായി ബന്ധമില്ലാതാകും.
എന്നാൽ തുരങ്കത്തിന്‍റെ പണി പൂർത്തിയായതോടെ ഇതുവഴി ഇനി വർഷം മുഴുവൻ ഗതാഗതം സാധ്യമാകും. ഈ മേഖലയിലെ ജനജീവിതത്തിനെ തന്നെ മാറ്റിമറിയ്ക്കുന്നതാണ് പദ്ധതി. 4,083 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചത് എന്നാൽ 3,200 കോടി രൂപയ്ക് ബോർഡർ റോഡ് ഓർഗനൈസേഷൻ പദ്ധതി പൂർത്തിയാക്കി.
തീർന്നില്ല രാജ്യത്തിന്‍റെ അഭിമാന പദ്ധതിയിൽ മലയാളി സാന്നിധ്യവും ഏറെയാണ്. മലയാളിയായ ബി ആർ ഒ യുടെ ചീഫ് എഞ്ചീനീയർ കെ.പി പുരുഷോത്തമന്‍റെ നേതൃത്തിലാണ് തുരങ്കത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.
തുരങ്കത്തിന്‍റെ എൻജിനീയറിങ് , നിര്‍മ്മാണ മാനേജ്‍മെന്‍റ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ഇ എം എസ്സ് എൻജിനീയറിംങ് കൺസൾട്ടൻറ്സ് എന്ന സ്ഥാപനമാണ്.
ഒക്ടോബര്‍ 3 ന് പ്രധാനമന്ത്രി നരേന്ദ്രേ മോദി തുരങ്കം രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് ഗതാഗതത്തിനായി അടൽ തുരങ്കം തുറന്ന് കൊടുക്കും. വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന നിർമ്മാണ പ്രവർത്തനത്തെ കുറിച്ച് പദ്ധതിയുടെ ചീഫ് എൻജിനിയർ കെ. പി. പുരുഷോത്തമൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
മണാലി ലഡാക് ഹൈവേയിലെ റോതാംഗ് മഞ്ഞുമലകൾക്കിടയിലൂടെ എകദേശം 2 കിലോമീറ്റര്‍ ഉയരത്തിലുള്ള മഞ്ഞുമല തുരന്നാണ് 10.56 മീറ്റർ വീതിയുള്ള തുരങ്കത്തിൽ 8 മീറ്റർ വീതിയിലും 9.02 കി.മീ നീളവുമുള്ള രണ്ട് വരി പാത നിർമ്മിച്ചിരിക്കുന്നത്.
പ്രധാന പാതയുടെ അടിയിലൂടെ 3.6 മീറ്റർ വീതിയിലും 2.25 മീറ്റർ ഉയരത്തിലുമുള്ള ഒരു എമര്‍ജന്‍സി ടണലും നിർമ്മിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്താംഗ് ചുരം ഒഴിവാക്കി ഈ തുരങ്കപാതയിലൂടെ യാത്രചെയ്യുന്നതിലൂടെ 46 കി.മീ അധികയാത്ര ഒഴിവാക്കാം.
1983ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്താണ് റോഹ്താംഗ് ടണലിനായി ആദ്യമായി സര്‍വേ നടത്തുന്നത്. പിന്നീട് 2000 ല്‍ വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് ടണലിന്‍റെ സാധ്യതാ പഠനം നടക്കുന്നത്.
2002 ല്‍ ടണല്‍ നിര്‍മ്മാണത്തിന് B.R.O അഥവാ Border Roads Organisation -നെ ചുമതലപ്പെടുത്തി. 2010 ല്‍ എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്താണ് ടണലിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2020 സെപ്തംബര്‍ അവസാനത്തെ ആഴ്ച ടണലിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ലോകത്തില്‍ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ടണലുകളില്‍ ഒന്നായ റോഹ്താംഗ് ടണല്‍ ഭാരതത്തിന്‍റെ നിര്‍മ്മാണ - സാങ്കേതിക മേഖലയിലെ ഒരു പൊന്‍തൂവലാണ്.
പൂര്‍ണ്ണമായും NATM അഥവാ New Austrian Tunneling Method ഉപയോഗിച്ച് നിര്‍മ്മിച്ച, മണിക്കൂറിൽ പരമാവധി 80 കിലോമീറ്റര്‍ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് തുരങ്കത്തിന്‍റെ നിർമ്മാണം പൂര്‍ത്തിയായിരിക്കുന്നത്.
ഒരേ സമയം മലയുടെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്ത് നിന്നും രണ്ട് പ്രത്യേക തുരങ്കങ്ങളായി പണി തുടങ്ങുകയായിരുന്നു. ഏകദേശം മധ്യഭാഗത്തെത്തി ആ രണ്ട് തുരങ്കങ്ങളെയും യോജിപ്പിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നിര്‍മ്മാണഘട്ടത്തിലെ പ്രധാന കടമ്പ, വര്‍ഷത്തില്‍ ആറ് മാസത്തോളമുള്ള മഞ്ഞുകാലത്തെ ഗതാഗത പ്രശ്നങ്ങളും അതിനെത്തുടര്‍ന്നുള്ള അവശ്യ വസ്തുക്കളുടെ ദൌര്‍ലഭ്യവുമായിരുന്നു.
587 മീറ്ററോളം ദൈര്‍ഘ്യമുള്ളതും പ്രതിദിനം 10 ദശലക്ഷത്തോളം ലിറ്റര്‍ പ്രവാഹ ശേഷിയുള്ളതുമായ സെറിനാല ജലസ്രോതസ് തുരങ്കത്തില്‍ നിന്നും 350 മീറ്റര്‍ ഉയരത്തില്‍ തുരങ്കത്തിന് മുകളില്‍ കൂടിയാണ് ഒഴുകുന്നത്. 2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അതില്‍ നിന്നും അപ്രതീക്ഷിതമായ നീരൊഴുക്ക് തുരങ്കത്തിനുള്ളില്‍ ഉണ്ടാവുകയും അത് തുരങ്ക നിര്‍മ്മാണത്തെ സാരമായിബാധിക്കുകയും ചെയ്തു.
എന്നാല്‍ ആള്‍നാശമോ അപകടങ്ങളോ കൂടാതെ അത് പരിഹരിക്കാന്‍ ബിആര്‍ഒയ്ക്ക് കഴിഞ്ഞു. പദ്ധതി പൂര്‍ത്തികരണത്തിന് നേതൃത്വം നല്കിയ ബിആര്‍ഒ ചീഫ് എൻജിനീയർ കെ.പി. പുരുഷോത്തമന് കണ്ണൂർ സ്വദേശിയാണ്.
കഴിഞ്ഞ 33 വർഷമായി BRO യിൽ ജോലിചെയ്യുന്ന അദ്ദേഹം ചീഫ് ടെക്നിക്കൽ എക്സാമിനറായി കേരളാ സർക്കാരിന്റെ കീഴിൽ 2 വർഷം ഡെപ്യൂട്ടേഷനിൽ വിശിഷ്ട സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മറ്റൊരു മലയാളി കൈയൊപ്പെന്ന് പറയാവുന്നത്, തുരങ്കത്തിന്‍റെ എൻജിനീയറിങ് / നിര്‍മ്മാണ മാനേജ്മെൽന്റ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ഇ എം എസ്സ് എൻജിനീയറിംങ് കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് (PEMS) ആണ്.
ജിയോടെക്നിക്കൽ എൻജിനീയറിംഗിൽ ലോകത്ത് മുന്‍ നിരയിലുള്ള ആസ്ട്രിയൻ സ്ഥാപനമായ D2 കൺസൾട്ട് ഇന്റർനാഷണൽ, പ്രമുഖ ഇന്ത്യൻ കൺസൾട്ടൻസി സ്ഥാപനമായ ഐസിറ്റി എന്നിവയുമായി സഹകരണ അടിസ്ഥാനത്തിലാണ് പി.ഇ.എം.എസ്, ഈ ടണലിന്‍റെ പ്രൊജക്റ്റ് മാനേജ്‍മെന്‍റ് കണ്‍സള്‍ട്ടെന്‍സി പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്.
പി ഇ എം എസ്സ് എൻജിനീയറിംങ് കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് (PEMS), രാജ്യത്തെ പ്രമുഖരായ സിവിൽ എഞ്ചിനീയറിംങ് നിര്‍മ്മാണ മാനേജ്‍മെന്‍റ് കമ്പനികളിലൊന്നാണ്.
2000 -ത്തിലധികം കിമീ റെയിൽപാത, ജമ്മുകാശ്മീരിലെ 20 കി.മി റെയിൽവേ തുരങ്കം, പശ്ചിമബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന 12 കി.മീ സിവോക്-റാങ്പോ റെയിൽവേ തുരങ്ക പാത, മഹാരാഷ്ട്രയിലെ 1.34 കി.മീ ദൈർഘ്യമുള്ള ഹൈവേ ഇരട്ടതുരങ്ക പാത ഉൾപ്പെട്ട 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6 വരി നാഗ്പൂർ-മുംബൈ എക്സ്പ്രസ് ഹൈവേ, 1.6 കിമി താനേ-ബേലാപ്പൂർ ഹൈവേ ഇരട്ടതുരങ്ക പാത എന്നിവ കമ്പനിയുടെ പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.