മാലി ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക്; ഐഎന്‍എസ് ജലാശ്വയില്‍ 698 പേര്‍
ലോക്ഡൗണിനെ തുടര്‍ന്ന് മാലി ദ്വീപില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ, 698 പേരുമായി മാലി ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഐഎന്‍എസ് ജലാശ്വ നാളെ കൊച്ചിയില്‍ എത്തിച്ചേരും. സമുദ്രസേതുവിന്‍റെ ഭാഗമായാണ് ഐഎന്‍എസ് ജലാശ്വ മാലി ദ്വീപിലേക്ക് പുറപ്പെട്ടത്. ഐഎന്‍എസ് ജലാശ്വയോടൊപ്പം ഐഎന്‍എസ് മഗര്‍ എന്ന നാവികാസേനാ കപ്പലും പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനായുള്ള സമുദ്രസേതു പദ്ധതിയുടെ ഭാഗമാണ്. വന്ദേമാതരം പദ്ധതിയുടെ ഭാഗമായി ലണ്ടനില്‍ നിന്നടക്കമുള്ള പ്രവാസികളെ കൊണ്ടുവരാനായി ഇന്ന് 9 വിമാനങ്ങളാണ് പറന്നുയരുക.
വ്യോമമാര്‍ഗ്ഗം പ്രവാസികളെ എത്തിക്കുന്ന പദ്ധതിയായ വന്ദേഭാരത് മിഷന്‍റെ ഭാഗമാണ് സമുദ്രസേതു പദ്ധതി.
പ്രവാസികളുമായി ഇന്നലെയാണ് ഐഎന്‍എസ് ജലാശ്വാ മാലി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചത്.
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കപ്പലിനെ യാത്രയാക്കി.
2015 ല്‍ യെമനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ശേഷമുള്ള നാവിക സേനയുടെ മറ്റൊരു ദൗത്യത്തിന് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണ്.
18 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. നാവിക സേനയുടെ ഡോക്ടർമാരും മാലിദ്വീപ് മെഡിക്കൽ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്.
36 മണിക്കൂർ യാത്രയ്ക്കു ശേഷം കപ്പൽ കൊച്ചിയിലെത്തും. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്.
മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്.
നാവികസേനയുടെ തന്നെ ഐഎൻഎസ് മഗർ എന്ന കപ്പൽ കൂടി മാലി ദ്വീപില്‍ എത്തുന്നുണ്ട്.
ദുബായിൽ നിന്നും കപ്പലുകളുണ്ടാകുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
പതിനാല് കപ്പലുകൾ സർക്കാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് സമുദ്രസേതു ദൗത്യത്തിന് തയ്യാറായി നിലക്കുകയാണ്.