'കരുതലി'ന്‍റെ സൗദി അറേബ്യന്‍ മാതൃക; സ്വന്തം പൗരന്മാരെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിച്ചു
കൊവിഡ് 19 മൂലം കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ പൗരന്മാരെ സൗദി മന്ത്രാലയം തിരിച്ച് കൊണ്ടു പോയി. സൗദി ഭരണകൂടത്തിന്‍റെ പ്രത്യേക ഇടപെടലിനെ തുടർന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയത്. കേരളത്തിൽ കുടുങ്ങിയ 138 സൗദി പൗരന്മാര്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകീട്ടോടെ യാത്ര തിരിച്ചു. എന്നാല്‍ ഇന്ത്യയില്‍ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു. ചിത്രങ്ങള്‍: രാജീവ്
138 യാത്രക്കാരെയും വഹിച്ച് കോഴിക്കോട് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട സൗദി എയർലൈൻസിന്‍റെ പ്രത്യേക വിമാനം ബാംഗളൂരു വഴിയാണ് യാത്രതുടര്‍ന്നത്. കേരളത്തില്‍ നിന്നുള്ള 138 പേരെ കൂടാതെ ബംഗളൂരുവില്‍ കുടുങ്ങിപ്പോയ 130 സൗദി പൗന്മാരും വിമാനസൗകര്യം പ്രയോജനപ്പെടുത്തി.
ലോക്ഡൗണിന് മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ പൗരന്മാരെ മുംബൈ, ദൽഹി വിമാനത്താവളങ്ങളിൽ എത്തിച്ച്, അവിടെ നിന്ന് സൗദി എയർലൈൻസിന്‍റെ രണ്ട് വിമാനങ്ങളിലായി തിരികെ കൊണ്ട് പോയി.
"എല്ലാ ഒരുക്കങ്ങളും നടത്തിയത് എന്‍റെ സർക്കാരും രാജാവും ചേർന്നാണ്. നന്ദി." സൗദി പൗരനായ അഹ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രത്യക അനുമതിയോടെയാണ് സൗദി എയർലൈൻസ് സർവീസ് നടത്തിയത്. കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നുള്ള സൗദി എയർലൈൻസ് സർവീസ് മാർച്ച് 15 ന് നിർത്തിയിരുന്നു.
ഇതോടെ കുറച്ച് പേർ ഇന്ത്യയിൽ കുടുങ്ങി. പിന്നീട് സൗദി സർവീസുകൾ മെയ് 30 വരെ നിർത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതേ തുടര്‍ന്ന് പ്രത്യേക അനുമതി പ്രകാരമാണ് സൗദി സ്വന്തം പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോയത്. അതേ സമയം, സൗദി ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ കൊണ്ടുവരുന്നതിൽ ഇതുവരെ അന്തിമമായിട്ടില്ല.
അതിനിടെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ പ്രധാനമന്ത്രി നേരന്ദ്രമോദി പരാമർശിച്ചു.
പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ അവർക്ക് യാതൊരു അസൗകര്യവുമുണ്ടാക്കരുതെന്നും അവരുടെ കുടുംബങ്ങൾക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കം സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. എന്നാൽ എങ്ങനെ, എന്ന് പ്രവാസികളെ തിരികെ കൊണ്ടുവരും എന്നതിനെ കുറിച്ച് മാത്രം പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
ഇതോടെ ഇന്ത്യന്‍ പ്രവാസികളുടെ മടങ്ങി വരവ് അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്.
നേരത്തെ രാജ്യത്തിന് പല ഭാഗങ്ങളിലും ആരോഗ്യപ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയവർക്കുമെതിരെ ആക്രമണങ്ങളുണ്ടായിരുന്നു. പലയിടങ്ങളിലും വിദേശത്ത് നിന്നെത്തുന്നവരുടെ കുടംബാംഗങ്ങളെപോലും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
പ്രവാസികളിൽ രോഗബാധയില്ലാത്തവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം നേരത്തെ തന്നെ സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്ക വഴിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സൗദി അറേബ്യയിൽ കുടുങ്ങിയ നഴ്‍സുമാരെ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമര്‍പ്പിച്ചു. മലയാളികളായ 17 നഴ്സുമാരും ഒരു ഡോക്ടറുമാണ് പ്രവാസി ലീഗൽ സെൽ വഴി ഹർജി നൽകിയത്.
തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ മലയാളികളായ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രമുഖരുമായി കഴിഞ്ഞ ദിവസവും ചര്‍ച്ച നടത്തിയെന്നും കേന്ദ്ര സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി എംബസികളിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണം.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനം ആവശ്യമായി വരുമെങ്കില്‍ അതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിവരുന്ന പ്രവാസികള്‍ അതത് രാജ്യങ്ങളില്‍ നിന്നുതന്നെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയിരിക്കണം. സംസ്ഥാനത്ത് എത്തിയ ശേഷം വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തും.
രോഗ ലക്ഷണമുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും രോഗ ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയച്ച ശേഷം അവിടെ നിരീക്ഷിക്കാനുമാണ് പദ്ധതി.
അതേസമയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങിവരുന്നതിനുള്ള രജിസ്ട്രേഷന് നോര്‍ക്ക ബുധനാഴ്ച ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.