മുംബൈയുടെ വഴിമുടക്കി; പെയ്തൊഴിയാതെ പേമാരി...
മണ്‍സൂണില്‍ ദക്ഷിണേന്ത്യയും ദില്ലിയും വിയര്‍ത്തൊഴുകുമ്പോള്‍ മുംബൈ നഗരം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്, തണുപ്പാറ്റി, വിറങ്ങലിച്ച് നില്‍ക്കുകയാണ്. രണ്ട് ദിവസമായി മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും മഴയുടെ കാല്‍ച്ചുവട്ടിലാണ് ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും ഇതുവരെയായി 21 പേര്‍ മരിച്ചെന്നാണ് ഔദ്ധ്യോഗീക കണക്ക്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത് 13 പേരാണ്.
താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കി. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. വിമാനങ്ങള്‍ റദ്ദാകുമെന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കമ്പനികള്‍ അറിയിച്ചു.