ഭരണഘടനാ ദിനത്തില്‍ അംബേദ്‍കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
ഇന്നലെ ഇന്ത്യയില്‍ ഭരണഘടനാ ദിനമായിരുന്നു. ഭരണഘടനയെ ഇന്ത്യന്‍ പാര്‍ലമെന്‍റ് തത്വത്തില്‍ അംഗീകരിച്ച 1947 നവംബര്‍ 26 ന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‍കരിച്ചു. മഹാരാഷ്ട്രയില്‍, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നിലെത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയാ ഗന്ധിയാണ് ഭരണഘടന വായിച്ച് കൊടുത്തത്. കാണാ ആ പ്രതിഷേധങ്ങള്‍.
ഭരണഘടനാദിനത്തിൽ ഭരണഘടനയുടെ താളുകള്‍ കേന്ദ്രവിരുദ്ധസമരത്തിന്‍റെ പ്രധാന പ്രതിരോധമാക്കി പ്രതിപക്ഷം.
രാഷ്ട്രപതി പങ്കെടുത്ത പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചു.
അതിന് ശേഷമാണ് പാര്‍ലമെന്‍റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
മഹാരാഷ്ട്രയിലെ സർക്കാർ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ ശിവസേനയും പങ്കെടുത്തു.
എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ആര്‍.ജെ.ഡി., മുസ്‌ലിം ലീഗ്, സി.പി.എം., സി.പി.ഐ. തുടങ്ങി 18 പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നത്.
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും.
ഇത്തരത്തില്‍ ഒരു സമരമാർഗത്തിന്‍റെ ആശയം മുന്നോട്ടുവെച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു.
‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍...’ എന്ന് തുടങ്ങുന്ന ആമുഖം മുതല്‍ ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗംവരെ ഉറക്കെ വായിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
ഒന്നരമണിക്കൂര്‍ നീണ്ട പ്രതിഷേധത്തില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമടക്കം 50 എം.പി.മാര്‍ ഭരണഘടനയിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു.
രാജ്യത്തിന്‍റെ വൈവിധ്യം പ്രതിഫലിപ്പിച്ച് വിവിധ ഭാഷകളില്‍ ഭരണഘടന വായിച്ചതും ഏറെ ശ്രദ്ധേയമായി.
കേരളത്തിൽനിന്നുള്ള കെ.കെ. രാഗേഷ്, എ.എം. ആരിഫ്, ആന്‍റോ ആന്‍റണി, രമ്യാ ഹരിദാസ് എന്നിവര്‍ മലയാളത്തിലാണ് ഭരണഘടന വായിച്ചത്.
എളമരം കരീം, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവരും ഭരണഘടന വായിച്ചു.
ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ശശി തരൂര്‍ വായിച്ചതോടെ സമരം അവസാനിച്ചു.