പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്ക് അനുമതി
ഒടുവില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ പുരി ജഗന്നാഥക്ഷേത്ര രഥയാത്ര നടത്താന്‍ അനുമതി. മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനാല്‍ പൊതുജന പങ്കാളിത്തം അനുവദിക്കാതെ രഥയാത്ര നടത്തണമെന്ന കോടതി നിര്‍ദേശം പരിഗണിച്ച് ഭക്തജനങ്ങളെ രഥയാത്രാ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. ആദ്യം രഥയാത്ര വിലക്കിയ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി വരുത്തുകയായിരുന്നു. ഇന്നാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. കാണാം രഥയാത്ര തയ്യാറെടുപ്പുകള്‍
1892 ലെ പുരിജഗന്നാഥ ക്ഷേത്ര വീഥി. ചിത്രം ബ്രീട്ടീഷ് മ്യൂസിയത്തിലെ ശേഖരത്തില്‍ നിന്ന്.
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന രഥോത്സവത്തില്‍ നിന്ന്.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് രഥയാത്ര നടത്തണം. ഒപ്പം സുരക്ഷയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രഥയാത്രയ്ക്ക് അനുമതി നൽകിയത്. കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും രഥയാത്ര അനുവദിക്കണമെന്ന നിലപാടിലായിരുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരം ഭംഗം കൂടാതെ നടത്തണം. നിരവധിപേരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രഥയാത്ര നടത്താനുള്ള സൗകര്യമൊരുക്കാമെന്നും കേന്ദ്രം നിലപാടെടുത്തു
സംസ്ഥാന സര്‍ക്കാരും കേന്ദ്ര നിലപാടിനെ പിന്തുണച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്ര നടത്താനാവില്ലെന്ന ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആദ്യം സ്റ്റേ ഏര്‍പ്പെടുത്തിയത്.
പൗരന്‍മാരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഉത്സവവും അനുബന്ധ ചടങ്ങുകളും അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി മൂന്നംഗ ബഞ്ചിന്‍റെ ആദ്യ നിരീക്ഷണം.
ഇക്കൊല്ലത്തെ രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ നമ്മോട് പൊറുക്കില്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരാമര്‍ശം നടത്തി.
എന്നാല്‍ ഇത്തവണത്തെ രഥയാത്ര നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 12 വര്‍ഷത്തേക്ക് ഭഗവാന്‍ വരില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
രഥയാത്രയ്ക്ക് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു ആദ്യ കോടതി വിധി.
ഒഡീഷ വികാശ് പരിഷത്ത് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് വാദികള്‍ക്കായി കോടതിയില്‍ ഹാജറായത്.
ഒളിംപിക്സ് അടക്കം മാറ്റിവച്ച സ്ഥിതിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന രഥയാത്ര അനുവദിക്കരുത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എഎസ് ബൊപ്പെണ്ണ എന്നിവരായിരുന്നു സുപ്രീംകോടതി ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കൊവിഡിനെതിരെ രാജ്യം പോരാട്ടത്തിലായിരിക്കുമ്പോള്‍ രഥയാത്ര പോലുള്ള ആഘോഷങ്ങള്‍ക്കായുള്ള ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ പാടില്ലെന്നായിരുന്നു ആദ്യം കോടതി നിരീക്ഷിച്ചത്.