വീട്ടില്‍ പോകണം; പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ തല്ലിയോടിച്ച് പൊലീസ്
മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് പ്രകടനം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ തല്ലിയോടിച്ച് പൊലീസ്. ഇന്നലെ വരെ മറ്റ് പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ചട്ടിപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇന്ന് രാവിലെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ പ്രകടനമായി തെരുവിലിറങ്ങിയത്. നാട്ടിൽ പോകണമെന്നത്തായിരുന്നു അവരുടെ പ്രധാന ആവശ്യം. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ക്യാമറാമാന്‍ മുബഷീര്‍
ഇന്ന് രാവിലെ 9 മണിയോടെയാണ് മലപ്പുറം ചട്ടിപ്പറമ്പിൽ നൂറോളം വരുന്ന അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന പ്രകടനത്തെ കുറിച്ചറിഞ്ഞെത്തിയ പൊലീസ് സംഘം ഇവരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രകടനക്കാര്‍ പിരിഞ്ഞ് പോയില്ല.
ഇതേ തുടര്‍ന്നാണ് പൊലീസ് ലാത്തി വീശിയത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്ന് രാവിലെയാണ് പ്രതിഷേധം നടന്നത്. ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് ഇപ്പോൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
പ്രകടനത്തിന് പിന്നിൽ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ പ്രതിഷേധം എന്നിവയാണ് പൊലീസ് അന്വേഷിക്കുന്നത്.
നിരവധി അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
തങ്ങൾക്ക് ആഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സമ്മതിക്കുന്നു. എന്നാൽ, അതൊന്നും ലഭിച്ചില്ലെങ്കിലും സാരമില്ല, തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഉടൻ നാട്ടിലെത്തിക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇവർ താമസസ്ഥലത്ത് യോഗം ചേർന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം തുടങ്ങിയ ഉടൻ പൊലീസിൽ വിവരം ലഭിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആദ്യം ഇവരോട് പിരിഞ്ഞ് പോകാനാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ലാത്തി വീശിയിത്.
ഏതാനും പേരെ കസ്റ്റഡിയിൽ എടുത്ത പോലീസ്, മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താൻ ആസൂത്രിത നീക്കമുണ്ടായോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുപോകാൻ ഉള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ തങ്ങളെയും നാട്ടിലെത്തിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യമെന്ന് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും മെയ് അവസാനം വരെ ബംഗാളില്‍ ലോക്ഡൗണ്‍ നീട്ടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
ഇതിന് പുറകെ ബംഗാളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനാവശ്യത്തിന് പോയ കുട്ടികളെ തിരികെയെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുമെന്ന് പറഞ്ഞപ്പോഴും തൊഴിലിനായി മറ്റ് സംസ്ഥാനങ്ങലേക്ക് പോകേണ്ടിവന്ന തങ്ങളുടെ കാര്യം മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നതാകാം തൊഴിലാളികളെ പ്രതിഷേധത്തിന് പ്രയരിപ്പിച്ചതെന്നും കരുതുന്നു.
ഭക്ഷണവും സുരക്ഷയുമല്ല തങ്ങലുടെ പ്രശ്നമെന്നും തങ്ങളുടെ വീടുകളില്‍ കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും അതിനാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, ലോകത്തിലെ സാധാരണക്കാരായ ജോലിക്കാരില്‍ പകുതിപ്പേര്‍ക്കും ലോക്ക് ഡൗണില്‍ ജോലിയില്ലാതായിരിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് പറയുന്നു.
ഏതാണ്ട് 1.6 ബില്ല്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.