ട്രാക്ടര്‍ പരേഡ്; കലാപത്തിന് ആസൂത്രണമൊരുക്കിയത് ദീപ് സിദ്ദു
1648 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ചതാണ് ചെങ്കോട്ട. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത് ചെങ്കോട്ടയിലായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ പതാകയും ചെങ്കോട്ടയുമായി ബന്ധപ്പെട്ടൊരു വൈകാരികമായി ബന്ധം ഇന്ത്യക്കാര്‍ക്കുണ്ട്. ഇന്നലെ കര്‍ഷക സമരത്തിന്‍റെ ഭാഗമായ ട്രാക്ടര്‍ റാലിക്കിടെ കലാപം അഴിച്ച് വിട്ട് ചെങ്കോട്ടയിലെത്തിയ ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് ദേശവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. കര്‍ഷകര്‍ സംയമനം പാലിക്കണമെന്നും ദേശീയ പതാകയ്ക്ക് മേലെ ഒരു പതാകയും ഉയര്‍ത്തരുതെന്നും ദേശീയ-പ്രദേശീക രാഷ്ട്രീയ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ സമരസ്ഥലം ഉപേക്ഷിച്ച് തിരികെ ഗ്രാമങ്ങളിലേക്ക് നീങ്ങണമെന്ന നിര്‍ദ്ദേശവും ഇതോടെ ശക്തമായി. എന്നാല്‍ വിവാദമായ നിയമം പിന്‍വലിക്കും വരെ ദില്ലി അതിര്‍ത്തികളില്‍ സഹനസമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകരും അറിയിച്ചു. ഇതിനിടെ സമാധാനപരമായി പൊലീസുമായുള്ള ധാരണയനുസരിച്ച് നടത്താനിരുന്ന ട്രാക്ടര്‍ റാലിയില്‍ കലാപത്തിന് ശ്രമം നടത്തിയ ദീപ് സിദ്ദുവിനെതിരെ ആരോപണം ശക്തമാക്കി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ, ഷിജോ ജോര്‍ജ്.
സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ ഇന്നലെ ഉച്ചയ്ക്ക് തന്നെ ധാരണ തെറ്റിച്ചുള്ള പരേഡിനെതിരെ രംഗത്ത് വന്നിരുന്നു. സംഘര്‍ഷത്തെയും നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയില്‍പ്പെട്ട ആളുകളാണ് സമാധാനപരമായി തുടങ്ങാനിരുന്ന റാലിയില്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്നായിരുന്നു സംയുക്ത കിസാന്‍ സഭയുടെ ആരോപണം.
ചെങ്കോട്ടയില്‍ സിഖ് പതാക പാറിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി റാലിക്ക് തലേദിവസം നടന്ന കര്‍ഷക സംഘടനകളുടെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ അപ്പോള്‍ തന്നെ എതിര്‍ത്തു. എന്നാല്‍ പരസ്യമായ ആഹ്വാനമായിരുന്നതിനാല്‍ പരേഡ് നടക്കവേ പുറത്ത് നിന്നുള്ള ശക്തികള്‍ നുഴഞ്ഞ് കയറുകയും സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും ആരോപണമുയര്‍ന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
ഇതോടെ പാര്‍ലമെന്‍റില്‍ ബജറ്റവതരണ വേളയില്‍ നടത്താനിരുന്ന കര്‍ഷകരുടെ പാര്‍മെന്‍റ് മാര്‍ച്ച് ഇത്തരമൊരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തണോയെന്ന ചര്‍ച്ചയും കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായി.
ഇത്തരം സംഘര്‍ഷങ്ങള്‍ സമാധാനപരമായി നടത്തുന്ന സമരത്തിന്‍റെ ശക്തി ചോര്‍ത്തുമെന്നും ഇത് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തുന്നതിന് തടസമാകുമെവന്നും കര്‍ഷകര്‍ നേതാക്കള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
കര്‍ഷക നേതാക്കള്‍ ട്രാക്ടര്‍ പരേഡ് നടത്തിയ കര്‍ഷകരോട് ഇന്നലെ തന്നെ ദില്ലി സംസ്ഥാനം വിട്ട് സമരഭൂമിയായ അതിര്‍ത്തിയിലേക്ക് എത്തിചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാത്രി പതിനൊന്ന് പണിയോടെ കര്‍ഷകരെല്ലാം തന്നെ അതിര്‍ത്തിയിലേക്ക് തിരിച്ചെത്തി.
ശരദ്‍പവാര്‍, രാഹുല്‍ ഗാന്ധി, ശശിതരൂര്‍, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഇന്നലെ കര്‍ഷക മാര്‍ച്ചില്‍ നടന്ന അനിഷ്ടസംഭവങ്ങളെ തള്ളിപ്പറഞ്ഞു. സംഘര്‍ഷത്തിന് കാരണക്കാര്‍ കേന്ദ്രമാണെന്നും എന്നാല്‍ സംഘര്‍ഷം ഒരു പ്രശ്നപരിഹാരമല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സംഘര്‍ഷത്തിന്‍റെ പാശ്ചാത്തലത്തില്‍ കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്ന് ശരദ്‍പവാര്‍ ആവശ്യപ്പെട്ടു. ഇന്നലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് സമരത്തിനൊപ്പം നിന്നിരുന്ന ചില പ്രതിപക്ഷ നേതാക്കളും കര്‍ഷകര്‍ സമരം നിര്‍ത്തി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയര്‍ത്തി.
രണ്ട് രണ്ടര വര്‍ഷത്തേക്ക് വിവാദ നിയമങ്ങളെ മരവിപ്പിച്ച് നിര്‍ത്താന്‍ സര്‍ക്കാരും സമരം നിര്‍ത്തി ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ കര്‍ഷകരും തയ്യാറാകണമെന്ന ആവശ്യം ഇതോടെ ശക്തമായി.
62 ദിവസം സമാധാനപരമായി കൊണ്ടു പോയ സമരം 63 -ാം ദിവസം ഇത്തരമൊരു സംഘര്‍ത്തിലേക്ക് നീങ്ങിയത് കര്‍ഷക സമരത്തിന്‍റെ ധാര്‍മ്മികതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന അഭിപ്രായത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളും.
എന്നാല്‍ ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സമരം നിര്‍ത്തില്ലെന്നും സമാധാനപരമായി ദില്ലി അതിര്‍ത്തികളില്‍ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
ഇന്നലത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ദില്ലി പൊലീസ് പറയുന്നു. ഇദ്ദേഹം മരിച്ചത് പൊലീസ് വെടിവെപ്പിനെ തുടര്‍ന്നാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍, പൊലീസ് ഈ വാദം അംഗീകരിക്കുന്നില്ല. റാംപൂരില്‍ നിന്നുള്ള നവനീത് എന്ന മറ്റൊരു കര്‍ഷകനും ഇന്നലെ മരിച്ചു.
86 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പലരുടെയും നില ഗുരുതരമെന്നും ദില്ലി പൊലീസും അവകാശപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ചയടക്കമുള്ള കര്‍ഷക സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിശദമായ റിപ്പോര്‍ട്ടാണ് ഇന്നലെ വൈകീട്ടോടെ ദില്ലി പൊലീസ് പുറത്ത് വിട്ടത്.
സംഘര്‍ഷത്തില്‍ എത്ര കര്‍ഷകര്‍ക്ക് പരിക്കേറ്റെന്ന് വ്യക്തമല്ല. നിരവധി കര്‍ഷകര്‍ ഇന്നലെ മുറിവേറ്റ് രക്തം വരുന്ന നിലയില്‍ സംഘര്‍ഷത്തിനിടെയിലൂടെ നീങ്ങുന്നത് വീഡിയോകളില്‍ ദൃശ്യമായിരുന്നു.
ഇന്നലത്തെ സംഘര്‍ഷത്തില്‍ ഉണ്ടായ രണ്ട് കര്‍ഷക മരണങ്ങളെക്കുറിച്ചും ദില്ലി പൊലീസ് റിപ്പോര്‍ട്ട് മൌനം പാലിച്ചു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇന്നലെ രാവിലെ എട്ടരയ്ക്ക് തന്നെ കര്‍ഷകര്‍ പൊലീസുമായി ഉണ്ടാക്കിയ ധാരണ കര്‍ഷകര്‍ ലംഘിച്ചുവെന്നാണ്.
ദില്ലിയുടെ മൂന്ന് അതിര്‍ത്തികളില്‍ നിന്നും കര്‍ഷകര്‍ ദില്ലിയിലേക്ക് അതിക്രമിച്ച് കയറി. ഗാസിപ്പൂരില്‍ നിന്ന് വന്നവരോട് തിരിച്ച് പോകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ദില്ലിയിലേക്ക് പ്രവേശിക്കുകയും ദില്ലി പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഐടിഓയിലേക്ക് പോയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിക്രി, സിംഗു അതിര്‍ത്തികളില്‍ നിന്ന് വന്ന കര്‍ഷകരും ബാരിക്കേടുകള്‍ തകര്‍ത്തു. എന്നാല്‍ ഐടിഓയില്‍ കൂടുതല്‍ പൊലീസ് സന്നാഹം എത്തിയതോടെ ഐടിഓയിലേക്ക് പോയിരുന്ന സംഘം അവിടെ നിന്ന് തിരിഞ്ഞ് ചെങ്കോട്ടയിലേക്ക് കടക്കുകയായിരുന്നുവെന്ന് ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
മൂന്ന് അതിര്‍ത്തികളില്‍ നിന്നും വന്ന കര്‍ഷക സംഘങ്ങള്‍ പൊലീസുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്ന് പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ സംയുക്ത കിസാന്‍ മോര്‍ച്ച ദില്ലി പൊലീസിന്‍റെ വാദം തള്ളി. തങ്ങളുടെ സംഘടനയില്‍പ്പെട്ട ആരും പൊലീസുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അവകാശപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറത്തുള്ളവരാണ് നിയമലംഘനം നടത്തിയതെന്നും ഇവര്‍ അവകാശപ്പെട്ടു. ഇന്നലെ ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാനകാരണക്കാരന്‍ ദീപ് സിദ്ധു എന്നയാളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച് ആരോപിച്ചു.
ഇയാള്‍ക്ക് കര്‍ഷക സംഘടനകളെക്കാള്‍ ബന്ധം ബിജെപി കേന്ദ്രനേതൃത്വവുമായാണെന്നും കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇതിന് ബിജെപി മറുപടിപറഞ്ഞില്ല. ഇതിനിടെ ദീപ് സിദ്ദു മോദിയും അമിത് ഷായുമായി ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ പ്രശാന്ത് ഭൂഷന്‍ പുറത്ത് വിട്ടു. ഇയാള്‍ സിഖുകാരനല്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചു. ദീപ് സിദ്ദു ബിജെപിക്കാരനാണെന്നും മോദിയും അമിത് ഷായുമായും ഇയാള്‍ക്ക് വളരെ അടുപ്പമുണ്ടെന്നും ഈ ചിത്രങ്ങള്‍ പുറത്തായെന്നും രാകേഷ് ടികായത്ത് പറഞ്ഞു.