ഉത്തരാഖണ്ഡ് പ്രളയം ; ജലവൈദ്യുതി പദ്ധതികളില്‍ പാരിസ്ഥിതികാഘാത പഠനം അട്ടിമറിച്ചെന്ന് ഗ്രാമവാസികള്‍
ഉത്തരാഖണ്ഡ് പ്രളയത്തില്‍ 203 പേരെ കണാനില്ലെന്നും 35 ഓളം പേര്‍ ഇപ്പോഴും ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ ടണലില്‍ കുടുങ്ങി കിടക്കുന്നതായും മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പറഞ്ഞു. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐടിബിപിയും ദുരന്തപ്രതികരണസേനയും സൈന്യവും അടക്കമുള്ളവർ. ഇന്നലെ രാവിലെയോടെയായിരുന്നു അപ്രതീക്ഷിതമായി ഉത്തരാഖണ്ഡിലെ ചമോലി ജില്ലിയിലെ റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്ത് മഞ്ഞുമലയിടിഞ്ഞ് മിന്നല്‍ പ്രളയമുണ്ടായത്. ഭൂമിശാസ്ത്ര പ്രത്യേകതകളാല്‍ പ്രളയജലം നിമിഷനേരം കൊണ്ട് കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. സഞ്ചാര വഴിയിലുണ്ടായിരുന്നതിനെയെല്ലാം തുടച്ച് നീക്കി നീങ്ങിയ പ്രളയത്തില്‍ 14 മൃതദേഹങ്ങളാണ് ഇതുവരെയായും കണ്ടെത്തിയത്. എന്നാല്‍ മരണ സംഖ്യ ഇനിയും ഏറെ ഉയരാനാണ് സാധ്യത.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണ് വൻദുരന്തമാണ് ഉണ്ടായത്. ഏഴ് വര്‍ഷത്തിനിടെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തമാണ് ഉത്തരാഖണ്ഡിലുണ്ടായത്. (തപോവന്‍ ജലവൈദ്യുതി പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍.)
പ്രളയത്തെ തുടര്‍ന്ന് മൂന്ന് സൈനീക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടവേ പ്രളയത്തിന് കാരണം സര്‍ക്കാറിന്‍റെ അശാസ്ത്രീയ പദ്ധതികളാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)
ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികളാണ് രംഗത്തെത്തിയത്. പദ്ധതി നിര്‍മ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
പദ്ധതിക്കെതിരെ 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതിയുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ ആരോപിച്ചു.
പ്രളയ മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു.
ആറു ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയി. കാണാതായവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നതായാണ് ഒടുവിൽ ലഭിച്ച വിവരം.
രാത്രി ഏറെ വൈകി ജലനിരപ്പ് താഴ്ന്ന ശേഷം ഹിറ്റാച്ചി പോലുള്ള ചെറിയ വാഹനങ്ങളുപയോഗിച്ച് ടണലിനെ മണ്ണും ചളിയും മാറ്റാനുള്ള ശ്രമത്തിലാണ് സൈന്യം. ഡെറാഡൂണിൽ നിന്ന് രക്ഷാപ്രവർത്തക വിദഗ്ധരെ വ്യോമ മാർഗം ചമോലിയിൽ എത്തിച്ചു.
ഇതിനിടെ ശാന്തമായ കാലാവസ്ഥയില്‍ അപ്രതീക്ഷിതമായി മണ്ണ് മലയിടിഞ്ഞതിന്‍റെ കാരണം തേടുകയാണ് വിദഗ്ദര്‍. സംഭവിച്ചത് മഞ്ഞിടിച്ചിലാണോ അതോ 'ഗ്ലോഫ് പ്രതിഭാസം' ആണോയെന്നാണ് വിദഗ്ദരുടെ സംശയം.
ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയില്‍ നിന്ന് രണ്ട് സംഘം പ്രളയബാധിത പ്രദേശത്തേക്ക് തിരിച്ചു.
എന്നാല്‍, പ്രാഥമിക സാറ്റലൈറ്റ് പരിശോധനയിൽ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങൾ വിദഗ്ധർ പരിശോധിക്കുന്നു. നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവൻ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു.
പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് എന്‍ടിപിസി ലിമിറ്റഡിന്‍റെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ഉടമസ്ഥതയിലുള്ള തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. എന്‍ടിപിസി ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വൈദ്യുതി പദ്ധതിയാണ് തപോവന്‍.(രക്ഷാപ്രവര്‍ത്തനത്തിന് പോകാനായി തയ്യാറെടുക്കുന്ന സൈനികര്‍)
ധൌലിഗംഗ, റിഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാം നിര്‍മ്മിച്ചത്. 520 എംവി വൈദ്യുതി ഉല്‍പാദനം ലഭ്യമിട്ട് ഒഴുകുന്ന നദിയില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി എന്ന നിലയിലാണ് തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.
2002 ലാണ് പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്റ്റ് തയ്യാറാക്കിയത്. 2004 ല്‍ കരാറില്‍ ഒപ്പ് വച്ചു. 2005 ല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരി പദ്ധതിക്ക് തറക്കല്ലിട്ടു. 2020 സെപ്തംബറിലാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതിനിടെ പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുമായി സൈന്യത്തിന്‍റെ മൂന്ന് വിഭാഗങ്ങളും അക്ഷീണം പ്രയത്നിക്കുകയാണ്. പ്രളയജലത്തിന് വേഗം കൂടുതലായതിനാല്‍ മൃതദേഹങ്ങൾ വളരെ അകലെ നിന്നാണ് കണ്ടെടുത്തതെന്ന് ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാർ സെനഗർ അറിയിച്ചു.
മൃതദേഹങ്ങൾ ചിലത് അത് വളരെ ആഴമുള്ളിടത്തും ചിലത് ടണലിലും കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഇത് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രതിസന്ധിയായി. അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അമരേന്ദ്ര കുമാർ സെനഗർ പറഞ്ഞു.
35 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. അതിനാലാണ് രാത്രിയിലും രക്ഷാപ്രവർത്തനം തുടരാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെയോടെയാണ് ചമോലിയിലെ തപോവൻ റെനി മേഖലയില്‍ വൻ മഞ്ഞിടിച്ചില്‍ ഉണ്ടായത്. മുന്നറിയിപ്പ് നല്‍കാൻ കഴിയുന്നതിന് മുമ്പേ മൂന്ന് നദികളിലേക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളം കുത്തിയൊലിച്ചെത്തി.
മലകളില്‍ നിന്ന് വലിയ പാറക്കല്ലുകളും കടപുഴകിയ മരങ്ങളും മലവെള്ളാപ്പാച്ചിലില്‍ ജനവാസമേഖലയിലേക്ക് ഇരച്ചെത്തി. തപോവന്‍ വൈദ്യുത പദ്ധതി പ്രളയത്തില്‍ ഭാഗിമായി തകര്‍ന്നു. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ പലരും.
സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവായത് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു.
സ്ഥലത്ത് ഐടിബിപി, ദുരന്തപ്രതികരണ സേന എന്നിവരെ ഇറക്കിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 600 അംഗ സൈന്യത്തിന്‍റെ ഗ്രൂപ്പും ദുരന്തനിവാരണസേനയും വ്യോമസേനയും ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
തപോവൻ അണക്കെട്ടിലേക്ക് 178 പേർക്കാണ് ഇന്നലെ പാസ്സുകൾ അനുവദിച്ചിരുന്നതെന്ന് ഗർവാൾ റേഞ്ച് ഡിഐജി നീരു ഗാർഗ് പറയുന്നു. ഇതിൽ 27 പേരെ ഇന്നലെയും ഇന്നുമായി രക്ഷപ്പെടുത്തി. നാൽപ്പതോ അമ്പതോ പേർ രണ്ടാമത്തെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നടപടികൾ രിതഗതിയിലാണെന്നും റേഞ്ച് ഡിഐജി വ്യക്തമാക്കുന്നു.
ബാക്കിയുള്ളവർ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. രണ്ടരക്കിലോമീറ്റർ നീളമുള്ള തുരങ്കത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയാണ് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
സൈന്യവും അർദ്ധസൈനികവിഭാഗവും ജെസിബികളെത്തിച്ച് രാത്രി മുഴുവൻ മണ്ണ് നീക്കുന്ന ജോലികളിലായിരുന്നു. എട്ട് മണിക്കൂർ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് തുരങ്കമുഖത്തെ മണ്ണ് നീക്കാനായത്.
തപോവൻ ഡാമിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. മഞ്ഞുമല ഇടിയാൻ ഇനിയും സാധ്യതയുണ്ടോ എന്നറിയാൻ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകൾ സ്ഥലത്ത് ആകാശനിരീക്ഷണം നടത്തുന്നു.