ലോക്ക് ഡൗൺ: എങ്ങനെയെങ്കിലും നാട്ടിലെത്തണം; ഈ ചിത്രങ്ങൾ പറയും അതിഥി തൊഴിലാളികളുടെ ദുരിതപാതകൾ...
അടച്ചുപൂട്ടിയ രാജ്യത്ത്, കയ്യിൽ കിട്ടിയതെടുത്ത് സ്വന്തം ദേശത്തേയ്ക്ക് പലായനം ചെയ്യുന്നവരുടെ കാഴ്ചയാണ് എല്ലായിടത്തും. ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് എത്തുമ്പോൾ കഷ്ടത്തിലായത് സ്വന്തം നാടുവിട്ട് അന്യദേശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളാണ്. ജോലി നഷ്ടപ്പെട്ട്, കയ്യിൽ പണമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള നാട്ടിലേക്ക് നടന്നു പോകുകയാണ് ഇവർ. പകുതി വഴിയിൽ ജീവൻ നഷ്ടപ്പെട്ടവരും കുറവല്ല. കൂട്ടപ്പലായനത്തിന്റെ നിരവധി ദൈന്യദൃശ്യങ്ങളാണ് മാധ്യമങ്ങൾ ഈ ലോക്ക്ഡൗൺ കാലത്ത് പുറത്തെത്തിച്ചത്.
ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉന്തുവണ്ടിയിലിരുത്തി 700 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ തീരുമാനിച്ച് രാമു അതിഥി തൊഴിലാളി. ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലെ വീട്ടിലേക്കാണ് ഇയാൾ കുടുംബത്തോടൊപ്പം യാത്ര ആരംഭിച്ചത്. ചക്രവും തടിക്കഷ്ണവും ഉപയോഗിച്ച സ്വയം നിർമ്മിച്ച ഉന്തുവണ്ടി കൈകൊണ്ട് വലിച്ചു നീക്കിയാണ് മൂന്നു ദിവസം കൊണ്ട് ഇവർ ഗ്രാമത്തിലെത്തി ചേർന്നത്.
പരിക്കേറ്റ മകനെയും സ്ട്രെച്ചറിൽ ചുമന്ന് ഒരു കുടുംബം നടന്നത് 800 കിലോമീറ്റർ ദൂരം. ആൺകുട്ടിയുടെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. ലുധിയാനയിൽ നിന്ന് 1300 കിലോമീറ്റർ അകലെയാണ് ഇവരുടെ ഗ്രാമം. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആവശ്യമായ ഭക്ഷണമോ പണമോ ഇല്ലാതെയായിരുന്നു ഇവരുടെ യാത്ര. ധരിക്കാൻ ചെരിപ്പ് പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം. മദ്ധ്യപ്രദേശിലെ സിംഗ്രോളിയിലേക്കാണ് കുടുംബം സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
അഹമ്മദാബാദിൽ നിന്നുള്ള ചിത്രമാണിത്. ഉത്തർപ്രദേശിലെ ഗ്രാമത്തിലേക്ക് മടങ്ങാൻ ട്രെയിൻ കാത്തുനിൽക്കുന്ന അതിഥിതൊഴിലാളിയുടെ കൈക്കുഞ്ഞാണ് വെള്ളം കുടിക്കുന്നത്. ഏഴ് ആഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുകയാണ് ഇവർ. റോയിട്ടേഴ്സ് ആണ് ചിത്രം പകർത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. മധ്യപ്രദേശിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾക്ക് വാഴപ്പഴം നൽകുകയാണ്. അടച്ചിട്ട ഗേറ്റിന് വെളിയിൽ നിന്ന് ഒരു പഴത്തിന് വേണ്ടി തിക്കിത്തിരക്കുകയാണ് ഇവർ. സാമൂഹിക അകലത്തെക്കുറിച്ച് കർശന നിർദ്ദേശം നിലനിൽക്കെയാണ് ഈ തിരക്ക്.
പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് നടന്നു പോകുന്ന അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ നിന്നാണ് ഈ ചിത്രം. തള്ളിക്കൊണ്ട് പോകുന്ന സ്യൂട്ട്കേസിന് മുകളിൽ കിടന്നുറങ്ങുകയാണ് ഇവരുടെ കുഞ്ഞ്. നൂറ് കണക്കിന് മൈലുകൾ ഇവർ പിന്നിട്ടു കഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.
റോഡിന്റെ ഓരത്തിരുന്ന് ചെവിയിൽ ഫോണുമായി നിലവിളിക്കുന്ന അതിഥി തൊഴിലാളി. പിടിഐ ഫോട്ടോഗ്രാഫറായ അതുൽ യാദവാണ് വൈറലായ ഈ ഫോട്ടോയെടുത്തത്. ബീഹാറിൽ നിന്നുള്ള രാം പുകാർ പണ്ഡിറ്റ് എന്നയാളാണിത്. ഇയാളുടെ ഒരു വയസ്സുള്ള മകൻ മരിച്ചു പോയി. മകനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും ഇയാൾക്ക് സാധിച്ചില്ല. ദില്ലിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തിരിച്ചു വരാൻ ശ്രമം നടത്തിയിരുന്നെങ്കിലും യുപിയിൽ കുടുങ്ങിപ്പോയി.