ഒഴിയുമോ ഈ ലോക്ക് ഡൗണ്‍ ? ചിത്രങ്ങള്‍ കാണാം
ചൈനയിലെ വുഹാനില്‍ തുടങ്ങി, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്നു പിടിച്ച കൊവിഡ് 19 എന്ന കൊറോണാ വൈറസിന്‍റെ ഇന്ത്യയിലെ വ്യാപനം തടയാന്‍ രാജ്യത്ത് മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നാളെ (ഏപ്രില്‍ 14) അവസാനിക്കും. 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷവും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതോടെ ഭാഗീകമായെങ്കിലും ലോക്ക് ഡൗണ്‍ നീട്ടാനുള്ള സാധ്യതയാണുള്ളത്. ഇതിനിടെ ഇപ്പോഴും വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലാണ് ദില്ലിയില്‍ ശാസ്ത്രി നഗര്‍ സഞ്ചാരത്തിനായി തുറന്ന് കൊടുത്തു. എന്നാല്‍ തെര്‍മല്‍ സ്കാനിങ് അടക്കം പൊലീസിന്‍റെ പരിശോധനകള്‍ക്ക് ശേഷമേ ആളുകളെ കടത്തിവിടുകയൊള്ളൂ. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ സി.
നാളെ അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശം ഇന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും. മാർച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച (21 ദിവസം) നീളുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14-നാണ് അർധരാത്രിയാണ് അവസാനിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളും വിദഗ്ദ്ദരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രം ഒരുങ്ങുന്നത്.
ജനജീവിതം പൂർണ്ണമായി സ്തംഭിക്കാതെയുള്ള നയമാകും പ്രഖ്യാപിക്കുകയെന്ന സൂചന നൽകിയ പ്രധാനമന്ത്രി ഇന്നോ നാളയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.
ലോക്ക് ഡൗൺ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകൾ ഭാഗികമായി തുറക്കും എന്നാണ് സൂചന. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്കും അവസരം നൽകിയേക്കും.
തീവണ്ടി,വിമാന സർവ്വീസുകൾ അനുവദിക്കില്ലെങ്കിലും രോഗനിയന്ത്രിത മേഖലകളിൽ നിയന്ത്രിത ബസ് സർവ്വീസിന് അനുമതി നൽകിയേക്കും കേന്ദ്രമന്ത്രിമാരുടെയും, ജോയിന്റ് സെക്രട്ടറിമാരുടെയും ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാർ ഇന്ന് മുതൽ എത്തി തുടങ്ങും.
ഇതിനിടെ, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9240 ആയി. 331 പേരുടെ ജീവനാണ് കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്.
ലോക്ക് ഡൗൺ തുടങ്ങുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഇന്ന് 134 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി.
ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോഗികളാണുള്ളത്. ഇന്ന് 96 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി.
മധ്യപ്രദേശിൽ 562, ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം.
പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേർ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയതും.
208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി.
അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ദില്ലിയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോഗം ഭേദമായത്.
ഇതിനിടെ മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 150 ആയി.
നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. പ്രദേശത്ത് ബാരിക്കേഡുകൾ തീർത്ത് കവചമൊരുക്കുകയാണ് പൊലീസ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊഴികെ ആര്‍ക്കും അകത്തേക്കും പുറത്തേക്കും പ്രവേശനമില്ല. മഹാരാഷ്ട്രയിൽ വെറും അഞ്ച് ദിവസം കൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത്.