അതിശൈത്യത്തില്‍ തീകാഞ്ഞ് ദില്ലി
അതിശൈത്യത്തിൽ തണുത്ത് വിറയ്ക്കുകയാണ് ദില്ലി. കനത്ത മൂടൽമഞ്ഞിൽ മുന്നോട്ടുള്ള വഴി കാണാതെ റോഡിൽ നിന്ന് തെന്നിമാറിയ കാർ അപകടത്തിൽപ്പെട്ട് ദില്ലി ഗ്രേറ്റർ നോയിഡയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേരാണ് മരിച്ചത്. മൂടല്‍ മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തിന്‍റെ പ്രവർത്തനം തൽക്കാലം നിർത്തിവച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വഴിമാറിയ കാർ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടു. ഇതേത്തുടർന്ന്, യമുന എക്സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ എടുത്ത ചിത്രങ്ങള്‍ കാണാം
ദില്ലിയിൽ ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ് (രാവിലെ 9 മണി).
ഈ സീസണിലെ ഏറ്റവും കഠിനമായ മൂടൽമഞ്ഞാണ് ഇന്ന് കാണുന്നത്.
ഇതേ താപനില പതിനൊന്ന് മണി വരെ തുടരുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിൽത്തന്നെയാണ്. റോഡിൽ പലയിടത്തും മുന്നോട്ട് അൽപം പോലും കാണാനാകാത്ത സ്ഥിതിയാണ്.
മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. ദില്ലി വിമാനത്താവളത്തിലേക്ക് പുലർച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു.
കൂടുതൽ വിമാനങ്ങൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് തൽക്കാലം വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചത്.
റൺവേയിൽ ഇന്ന് പുലർച്ചെയുള്ള ദൃശ്യപരിധി 50 മീറ്റർ മുതൽ 175 മീറ്റർ വരെ മാത്രമാണ്.
ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങൾ വഴി തിരിച്ച് വിട്ടത്.
അതേസമയം, രൂക്ഷമായ വായുമലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്.
ശീതക്കാറ്റ് പ്രതിഭാവം അടുത്ത മൂന്ന് ദിവസം കൂടി നീളാനാണ് സാധ്യത.
118 വർഷത്തിനിടെയുള്ള ഏറ്റവും ശൈത്യമേറിയ പകലായിരുന്നു ദില്ലിയിൽ ശനിയാഴ്ച.
ഞായറാഴ്ച രാവിലെയാകട്ടെ, താപനില 3.4 ഡിഗ്രിയായി കുറഞ്ഞു.
ദിവസം മുഴുവൻ രേഖപ്പെടുത്തിയ ശരാശരി താപനില രേഖപ്പെടുത്തിയത് 2.5 ഡിഗ്രി മാത്രമാണ്.
അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ദാൽ തടാകം പൂർണമായും ഒഴുക്ക് നിലച്ച്, മഞ്ഞ് നിറഞ്ഞ അവസ്ഥയിലാണ്.