പെണ്‍കുട്ടികളുടെ സ്കൂളില്‍ നടത്തിയ സ്ഫോടനത്തില്‍ 50 മരണം; വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചത് മുതല്‍ പതുക്കെ ശക്തിയാര്‍ജ്ജിക്കുന്ന താലിബാന്‍, കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറൻ കാബൂളിലെ പ്രാന്തപ്രദേശമായ ഡാഷ്-ഇ-ബാർച്ചിയിൽ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു സെക്കൻഡറി സ്കൂളിന് സമീപത്തുണ്ടാക്കിയ സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. ഇന്നലെ വൈകീട്ടോടെ വികാരനിര്‍ഭരമായ പ്രാര്‍ത്ഥനാ ചടങ്ങുകളൊടെ 'രക്ഷസാക്ഷികളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ കാബൂളിലെ വിജനമായ കുന്നിന്‍ മുകളില്‍ ഖബറടക്കി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സയീദ് അൽ-ഷുഹാദ ഗേൾസ് സ്കൂളിന് മുന്നിൽ ശനിയാഴ്ച ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചതായും വിദ്യാർത്ഥികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങിയപ്പോൾ രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നതായും ആഭ്യന്തര മന്ത്രാലയം വക്താവ് താരെക് ഏരിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്കൂളിലുണ്ടായ കൂട്ടക്കൊലയ്ക്ക് താലിബാനെ സർക്കാർ കുറ്റപ്പെടുത്തി. എന്നാൽ ഉത്തരവാദിത്തം നിഷേധിച്ച താലിബാന്‍ രാജ്യം “വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്” പ്രസ്താവനയും ഇറക്കി.
മുസ്ലീം പുണ്യമാസമായ റമദാൻ മാസത്തിന്‍റെ അവസാന ആഴ്ചയിലെ ഈദ് അൽ ഫിത്തർ അവധിക്കാലത്തിന് മുമ്പായി പ്രദേശവാസികള്‍ കച്ചവടത്തിനായി സ്കൂളിന് സമീപത്തെ വ്യാപാരകേന്ദ്രത്തിലെത്തിയിരുന്ന സമയത്തായിരുന്നു സ്ഫോടനം. ഇത് മരണ സംഖ്യ കൂടാനിടയാക്കി.
കുട്ടികളെ കൂട്ടത്തോടെ അടക്കിയ 'രക്ഷസാക്ഷികളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന കുന്ന് കാബൂളില്‍ താലിബാന്‍ അക്രമണത്തില്‍ മരിക്കുന്ന ഹസാര സമൂഹത്തെ ഖബറടക്കുന്ന കുന്നാണ്.
20 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടൽ നര്‍ത്തി, അമേരിക്കൻ സൈന്യം തങ്ങളുടെ അവസാനത്തെ 2,500 സൈനികരെ പിൻവലിക്കുന്നത് തുടരുന്നതിനിടയിലാണ് രാജ്യത്ത് തുടരെ സ്‌ഫോടനങ്ങൾ ഉണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ 38 ദശലക്ഷം ഷിയാ മുസ്‌ലിം വംശജരായ ഹസാരാസ് വിഭാഗമുണ്ടെന്നാണ് കണക്ക്. ഹസാര സമൂഹവുമായി വംശീയയുദ്ധത്തിലാണ് സുന്നി പ്രാധിനിത്യമുള്ള താലിബന്‍.
കുട്ടികളുടെ മൃതദേഹങ്ങള്‍ പലതും ചേര്‍ത്ത് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മിക്ക മൃതദേഹങ്ങളും ചിന്നി ചിതറിയിരുന്നു. ഡാഷ്-ഇ-ബാർച്ചി നിവാസിയും രക്ഷപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പിതാവുമായ മുഹമ്മദ് തഖി പറഞ്ഞു.
അധ്യാപകരുടെയും പഠന സാമഗ്രികളുടെയും അഭാവത്തിൽ കഴിഞ്ഞയാഴ്ച സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നുവെന്ന് പ്രദേശത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി മിർസ ഹുസൈൻ പറഞ്ഞു. “എന്നാൽ അവർക്ക് ലഭിച്ചത് ഒരു കൂട്ടമരണമാണ്.”
ആക്രമണത്തിനിരയായവരുടെ പുസ്തകങ്ങളും സ്കൂൾ ബാഗുകളും ഇപ്പോഴും ആക്രമണ സ്ഥലത്ത് ചിതറിക്കിടക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി ഉൾപ്പെടെയുള്ള അഫ്ഗാൻ ഉദ്യോഗസ്ഥർ താലിബാനാണ് കുറ്റവാളികളെന്ന് ഉറപ്പിച്ച് പറയുന്നു.
“യുദ്ധഭൂമിയിൽ സുരക്ഷാ സേനയെ നേരിടാൻ താലിബാന് ധൈര്യമില്ല. പകരം അവര്‍ പെൺകുട്ടികളുടെ സ്കൂളുകള്‍ ലക്ഷ്യമിടുന്നു,” സ്ഫോടനത്തിന് ശേഷം ഒരു പ്രസ്താവനയിൽ അഷ്‌റഫ് ഘാനി പറഞ്ഞു.
എന്നാല്‍, അക്രമണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരും അമേരിക്കയുമാണെന്ന് താലിബന്‍റെ പ്രസ്താവനയില്‍ പറയുന്നു. മെയ് 1 ന് മുഴുവന്‍ സൈനീകരെയും പിന്‍വലിക്കുമെന്ന് പറഞ്ഞ് അമേരിക്ക ഇപ്പോള്‍ സെപ്തംബര്‍ 11 ലേക്ക് മാറിയിരിക്കുന്നു.
ഇത് ഇടപാടിന്‍റെ ലംഘനമാണെന്ന് സംഘത്തിന്‍റെ നേതാവ് ഹൈബത്തുല്ല അഖുൻസദ ഈദിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിൽ ആവർത്തിച്ചു. അമേരിക്കൻ സൈന്യം തങ്ങളുടെ സാന്നിധ്യം കുറയ്ക്കുമ്പോഴും താലിബാന്‍ തങ്ങള്‍ക്ക് ആദിപത്യമുള്ള പരുക്കൻ ഗ്രാമപ്രദേശങ്ങളിൽ അഫ്ഗാൻ സേനയുമായി ദിവസേന ഏറ്റുമുട്ടലിലാണ്.
കാബൂളിലെ യുഎസ് ഉന്നത നയതന്ത്രജ്ഞൻ റോസ് വിൽസൺ ശനിയാഴ്ചത്തെ സ്‌ഫോടനങ്ങളെ “വെറുപ്പ്” എന്നാണ് വിശേഷിപ്പിച്ചത്. “കുട്ടികൾക്കെതിരായ മാപ്പർഹിക്കാത്ത ഈ ആക്രമണം അഫ്ഗാനിസ്ഥാന്‍റെ ഭാവിക്ക് നേരെയുള്ള ആക്രമണമാണ്. അതിന് നിലൽക്കാൻ കഴിയില്ല,” വിൽസൺ ട്വീറ്റ് ചെയ്തു.
തീവ്ര ഇസ്ലാമിസ്റ്റ് സായുധ സംഘമായ താലിബന്‍റെയും സംഖ്യകക്ഷികളുടെയും ആക്രമണത്തിന്‍റെ പതിവ് ലക്ഷ്യമാണ് ഹസാരാ സമൂഹങ്ങള്‍ കൂടുതലായി താമസിക്കുന്ന ഡാഷ്-ഇ-ബാർച്ചി പരിസരങ്ങൾ.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു സംഘം തോക്കുധാരികൾ പ്രദേശത്തെ ആശുപത്രിയിൽ പകൽ റെയ്ഡ് നടത്തി. നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ 24 പേരെ വെടിവച്ച് കൊന്നിരുന്നു.
ഒക്ടോബർ 24 ന്, അതേ ജില്ലയിലെ ഒരു ട്യൂഷൻ സെന്‍ററിൽ ഒരു ചാവേർ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ഐസ്ഐസ് ഉത്തരവാദിത്വം ഏറ്റെടുത്ത ആ അക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, വിശുദ്ധമാസത്തിന്‍റെ അവസാനത്തെ മൂന്ന് ദിവസം താലിബാൻ അഫ്ഗാനിസ്ഥാനിലുട നീളം മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. “ഇസ്ലാമിക് എമിറേറ്റിലെ മുജാഹിദ്ദീന് രാജ്യത്തൊട്ടാകെയുള്ള ശത്രുക്കൾക്കെതിരായ എല്ലാ ആക്രമണ നടപടികളും ഈദ് ഒന്നാം തീയതി മുതൽ മൂന്നാം ദിവസം വരെ നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“എന്നാൽ ഈ ദിവസങ്ങളിൽ ശത്രു നിങ്ങൾക്കെതിരെ എന്തെങ്കിലും ആക്രമണം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളെയും നിങ്ങളുടെ പ്രദേശത്തെയും ശക്തമായി സംരക്ഷിക്കാനും പ്രതിരോധിക്കാനും തയ്യാറാകുക,” എന്നും താലിബാന്‍ പുറത്തിറക്കിയ പ്രവസ്ഥാവനയില്‍ പറയുന്നു.
മുസ്ലീം നോമ്പുകാലമായ റമദാൻ മാസത്തിന്‍റെ അവസാനമാണ് ഈദ് അൽ ഫിത്തർ അടയാളപ്പെടുത്തുന്നത്, അമാവാസി കാണുന്നതിലൂടെ അതിന്റെ ആരംഭം നിർണ്ണയിക്കപ്പെടുന്നു. മുസ്ലീം അവധിദിനങ്ങൾ ആഘോഷിക്കുന്നതിനായി കഴിഞ്ഞ വർഷവും താലിബാൻ സമാനമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ചീഫ് നെഗോഷ്യേറ്റർ അബ്ദുല്ല അബ്ദുല്ലയുടെ വക്താവ് ഫ്രൈഡൻ ഖാവ്സൺ താലിബന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, താലിബാന്റെ വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സാബുൽ പ്രവിശ്യയിൽ നടന്ന ബസ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിൽ 28 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona