സ്വയം സംരക്ഷിക്കാന്‍ അനുവദിക്കുക; ആയുധങ്ങളുമായി എന്‍എഫ്എസി റാലി
ഓഗസ്റ്റ് 21 ന് ലഫായെറ്റ് പൊലീസ് വെടിവച്ച 31 കാരനായ ട്രേഫോർഡ് പെല്ലറിൻറെ സ്മരണയ്ക്കായി ശനിയാഴ്ച സായുധ സംഘത്തിന്‍റെ പ്രകടനം നടന്നു. ഗ്രാൻഡ്മാസ്റ്റർ ജയ് എന്നറിയപ്പെടുന്ന ജോൺ ഫിറ്റ്സ്ജെറാൾഡ് ജോൺസണിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. തങ്ങളുടെ സ്വാതന്ത്രം തിരിച്ചുതരൂവെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ സായുധ മാര്‍ച്ച് അത്യപൂര്‍വ്വമായി മാത്രമേ നടന്നിട്ടുള്ളൂ. അതിനിടെ 2020 ല്‍ ആദ്യത്തെ എട്ട് മാസത്തിനുള്ളില്‍ ( 2020 ജനുവരി 1 മുതൽ ഓഗസ്റ്റ് 31 വരെ ) അമേരിക്കന്‍ പൊലീസ് വെടിവച്ച് കൊന്നത് പുരുഷന്മാരും സ്ത്രികളുമടങ്ങിയ 164 ആഫ്രിക്കന്‍ അമേരിക്കക്കാരായ കറുത്ത വംശജരെയെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പൊലീസ് വയലന്‍സ് മാപ്പിംഗ് , വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിൽ നിന്നുള്ള ഡാറ്റാബേസുകൾ ഉപയോഗിച്ചാണ് തങ്ങള്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതെന്ന് സിബിഎസ് അറിയിച്ചു.
അറ്റ്ലാന്‍റ ആസ്ഥാനമായുള്ള കറുത്ത വംശജരുടെ സംഘടനയാണ് Not Fucking Around Coalition (NFAC) എന്ന സായുധ സംഘം. സംഘടനയിലെ 400 ഓളം പേര്‍ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി തെരുവില്‍ റാലി നടത്തി.
ഇവരെ കൂടാതെ സംഘടനയ്ക്ക് പുറത്ത് നിന്നുള്ള 200 ഓളം പേരും പ്രകടനത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
കറുത്ത വസ്ത്രങ്ങളണിഞ്ഞ സായുധ സംഘം ലഫായെറ്റിന്‍റെ ഡൌൺടൌൺ ലൈബ്രറിയിൽ നിന്നും പാർക്ക് സാൻസ് സൂസിയിലേക്കും തിരിച്ചുമാണ് പ്രകടനം നടത്തിയത്.
ഗ്രാൻഡ് മാസ്റ്റർ ജയ് എന്നറിയപ്പെടുന്ന എൻഎഫ്‌എസി നേതാവ് ജോൺ ഫിറ്റ്സ്ജെറാൾഡ് ജോൺസൺ ഇത് “ചരിത്രപരവും വിജയകരവുമായ മറ്റൊരു രൂപീകരണം” മാണെന്ന് വിശേഷിപ്പിച്ചു.
കറുത്ത സമുദായത്തെ സംരക്ഷിക്കുക, കറുത്ത സമുദായത്തിൽ സ്വയം സംരക്ഷണം പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്തമുള്ള തോക്ക് ഉടമകളെന്ന നിലയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് കറുത്ത സമൂഹത്തെ ബോധവൽക്കരിക്കുക എന്നീ കാര്യങ്ങള്‍ ജോണ്‍സണ്‍ റാലിക്കിടെ ആവശ്യപ്പെട്ടു.
ഹഥ്റാസ് സംഭവത്തില്‍ ഇന്ത്യയില്‍ ദളിതുകള്‍ക്ക് സ്വയരക്ഷയ്ക്കായി തോക്കനുവദിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ലോകത്തെല്ലായിടത്തും അടിച്ചമര്‍ത്തപ്പെടുന്നവര്‍ അനുഭവിക്കുന്നത് ഓരേ സങ്കര്‍ഷമാണെന്ന് ഇത് കാണിക്കുന്നു.
അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ വെളുത്ത തൊലിക്കാരാല്‍ അക്രമിക്കപ്പെടുന്നതിന് സമാനമായ ദുരന്തമാണ് ഇന്ത്യയിലെ ദളിതുകള്‍ ജാതി സവര്‍ണ്ണരില്‍ നിന്ന് നേരിടുന്നതും.
ട്രേഫോർഡ് പെല്ലറിൻ എന്ന 31 കാരന്‍റെ മരണത്തെത്തുടർന്ന് ലഫായെറ്റിലെ പ്രതിഷേധത്തെക്കുറിച്ച് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ക്ലേ ഹിഗ്ഗിൻസ് ഫേസ്ബുക്കിൽ വഴി നടത്തിയ ഭീഷണികളാണ് എന്‍എഫ്എസിയെ ശനിയാഴ്ചത്തെ മാർച്ചിന് പ്രേരിപ്പിച്ചത്.
മാര്‍ച്ചിനിടെ തോക്ക് താഴേക്ക് ചൂണ്ടി ജോര്‍ജ് ഫ്ലോയിഡിന് ആദരമര്‍പ്പിച്ച് ഇടയ്ക്കിടയ്ക്ക് സംഘാംഗങ്ങള്‍ റോഡില്‍ മുട്ട് കുത്തി നിന്നു.
എന്നാല്‍ കറുത്ത വസ്ത്രം ധരിച്ച് സായുധ സംഘങ്ങളോടൊപ്പം നടത്തിയ മാര്‍ച്ചിന് പൊതുജനങ്ങളിൽ നിന്നും മറ്റ് പിന്തുണാ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നുമുള്ള പിന്തുണ ഇല്ലായിരുന്നു.
എങ്കിലും ചെറിയ ചില പ്രദേശിക ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എൻഎഫ്‌എസിയുടെ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് ഏറെ വികാരപരമായാണ് ജോൺസ്റ്റൺ സംസാരിച്ചത്.
“നിങ്ങൾ ഞങ്ങളോട് യുഎസ് പൗരന്മാരെപ്പോലെയാണ് പെരുമാറിയതെങ്കിൽ, ശത്രു പോരാളികളല്ലെങ്കിൽ നിങ്ങളുടെ ജോലി അത്ര ബുദ്ധിമുട്ടുള്ളതല്ല. ഞങ്ങളുടെ സംരക്ഷണത്തിന് ഞങ്ങളെത്തന്നെ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ ജോലികൾ അത്ര ബുദ്ധിമുട്ടുള്ളതല്ല.” ജോൺസൺ പറഞ്ഞു.
“നിങ്ങൾ ആദ്യം ഞങ്ങളെ കൊല്ലുന്നത് നിർത്തൂ. എന്നിട്ട് ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ജോലി അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മറ്റെല്ലാവർക്കും വേണ്ടി നിങ്ങൾ ചെയ്യുന്നതുപോലെ ഞങ്ങളോടും പെരുമാറുക. ” അദ്ദേഹം പറഞ്ഞു.