'നുണ'യെന്ന് ബോൾസനാരോ, നിന്ന് കത്തി ആമസോണ്‍ കാടുകള്‍ !!
കഴിഞ്ഞ വര്‍ഷം പടര്‍ന്ന് കത്തിയ ആമസോണ്‍ കാടുകളില്‍ വീണ്ടും തീ പടര്‍ന്നു. ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിശേഷിക്കപ്പെട്ടിരുന്ന ആമസോണ്‍ കാടുകളില്‍ അടുത്ത കാലങ്ങളിലായി വര്‍ദ്ധിച്ച കാട്ട് തീ ഏറെ ആശങ്കയാണ് ലോകത്ത് ഉയര്‍ത്തിയത്. ഓക്സിജന്‍റെ അളവ് കുറയുന്നതിനും കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ വര്‍ദ്ധനവും ലോകത്ത് സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തമുഖം ഏറെ ആശങ്കയോടെയാണ് പ്രകൃതി സ്നേഹികള്‍ കണ്ടിരുന്നത്. സ്വാഭാവികമായ കാട്ടു തീയല്ലെന്നും വനസമ്പത്ത് കൊള്ളയടിക്കാനായെത്തിയ മാഫിയകള്‍ സൃഷ്ടിക്കുന്ന തീയാണിതെന്നും രാജ്യത്ത് നിന്ന് തന്നെ ആരോപണം ഉയര്‍ന്നു. ഈ വനമാഫിയയ്ക്ക് ബോണ്‍സാരോയുമായി ബന്ധമുണ്ടെന്ന് വരെ ആരോപണം ശക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം മാസങ്ങളോളം നിന്ന് കത്തിയ ആമസോണ്‍ കാടുകളില്‍ വീണ്ടും കാട്ടുതീ പടര്‍ന്നു. എന്നാല്‍ തീപിടുത്തം ആമസോൺ മഴക്കാടുകളെ നശിപ്പിക്കുന്നുവെന്നത് ഒരു 'നുണ'യാണെന്നാണ് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസനാരോയുടെ കണ്ടെത്തല്‍. ഉഷ്ണമേഖലാ മഴക്കാടുകൾ തീ പിടിക്കുന്നില്ലെന്നും. അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണെന്നും ബോൾസനാരോ പറയുന്നു. കാണാം കളവ് പറയാത്ത ചിത്രങ്ങൾ....
ബ്രസീലിൽ ആമസോൺ കാടിന്റെ പല ഭാഗങ്ങളിലും പടർന്നു പിടിച്ച തീയണക്കാൻ ശ്രമിക്കുന്ന ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആന്റ് റിന്യൂവബിൾ നാച്ചുറൽ റിസോഴ്‌സസ് അഗ്നിശമന സേന അംങ്ങൾ. തീപിടിതത്തിൽ ചത്തുപോയ ഈനാംപേച്ചിയെ കയ്യിൽപിടിച്ചു നിൽക്കുന്ന അഗ്നിശമന സേന അംഗത്തെയും കാണാം.
കത്തിയമർന്ന മരത്തിനു പിന്നിൽ അസ്തമയ സൂര്യൻ. ആമസോൺ കാടുകളിൽ 2019ൽ പടർന്നു പിടിച്ച തീയാണ് കഴിഞ്ഞ ഒൻപത് വർഷത്തിലെ ഏറ്റവും വലിയ കെടുതിയായി കണക്കാക്കുന്നത്. എന്നാൽ ഈ മാസം ഇതുവരെ പതിനായിരത്തിലധികം തീപിടുത്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്രസീലിലെ ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഇൻപെയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
വന നശീകരനവുമായി ബന്ധെപ്പെട്ട കൃത്യവും ആധികാരകമായതുമായ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് 2015ന് ശേഷമാണ്. ഇതുമായി ബന്ധപ്പെട്ട അലര്‍ട്ടുകള്‍ ഫോറസ്റ്റ് റേഞ്ചര്‍മാര്‍ക്ക് നല്‍കുന്നതിനായി 2015ലാണ് 'ഡിറ്റര്‍-ബി സാറ്റലൈറ്റ് സിസ്റ്റം' നിർമ്മിച്ചത്.
കഴിഞ്ഞ വര്‍ഷം മാത്രം 10,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി കത്തിനശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പണ്ട് വര്‍ഷത്തില്‍ 25,000 ചതുരശ്ര കിലോമീറ്ററിലധികം വനനശീകരണം ബ്രസീലിൽ നടന്നിരുന്നു എന്നും കണക്കുകൾ പറയുന്നു.
ലോകത്തിനായി 20 ശതമാനം ഓക്സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കടുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ആഗോളതാപനം കാട്ടുതീയടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മനുഷ്യര്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമായി തീയിടുന്നതടക്കമുള്ള കാര്യങ്ങളും ഈ കാട്ടുതീയുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നത്
കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയര്‍ന്ന രൂക്ഷമായ പുകപടലങ്ങള്‍ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്.
പല നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കറുത്ത പുകപടലങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം താഴേക്ക് എത്തിച്ചേരാത്തതാണ് കാരണം. മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018നെ അപേക്ഷിച്ച് 83 ശതമാനത്തിലധികം വര്‍ധനയാണ് കാട്ടുതീയുണ്ടാകുന്നതില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോൺ കാടുകൾ പരന്നുകിടക്കുന്നത്.
പ്രസിഡന്റ് ബോൾസനാരോ അധികാരത്തിൽ വന്നതിനു ശേഷം മാത്രം ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചതായിയാണ് ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍.
തദ്ദേശീയ സമുദായങ്ങളെക്കാളും മറ്റ് വനവാസികളെക്കാളും ഖനി മുതലാളിമാര്‍ക്കും കര്‍ഷകര്‍ക്കുമാണ് പ്രസിഡന്റ് ബോൾസനാരോ മുന്‍ഗണന നല്‍കുന്നത് എന്ന വിമർശനവുമുണ്ട്.
പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണ് ബോൾസനാരോ സ്വീകരിച്ചു വരുന്നതും ശക്തമായ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.
ബ്രസീല്‍ സര്‍ക്കാരിന്റെ ഭൂവിനിയോഗ നയങ്ങളുടെ ഫലമായിട്ടാണ് ആമസോൺ മഴക്കാടുകൾ ഈ അവസ്ഥയിലേക്ക് എത്തുന്നതെന്നും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇത് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ആമസോൺ മഴക്കാടുകളുടെ 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായാണ് സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങൾ വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്.
പുരാതനകാലം മുതൽ തനെ ആമസോൺ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നു. 11200 വർഷം മുമ്പ് മനുഷ്യർ ഇവിടങ്ങളിൽ താമസിച്ചിരുന്നതായും പറയപ്പെടുന്നു.
ഏതാണ്ട് 25 ലക്ഷത്തിലധികം പ്രാണി വർഗ്ഗങ്ങളും പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട് ആമസോൺ മഴക്കാടുകളിലുണ്ട്.
ഇതുവരെ കുറഞ്ഞത് 40,000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ, 1,294 പക്ഷികൾ, 427 സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി തരംതിരിച്ച് കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളിൽ ഒന്ന് ആമസോൺ മഴക്കാടുകളിലാണ് എന്നാണ് പറയപ്പെടുന്നത്. അതുപോലെ അഞ്ചിൽ ഒരു തരം മൽസ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാകുന്നത്.
ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്.