പരിസ്ഥിതി ദിനത്തിലും ആംബര്‍നയ നദിയിലൊഴുകുന്നത് 20,000 ടണ്‍ ഡീസല്‍
ജലമൊഴുകിയിരുന്ന നദിയില്‍ ഡീസല്‍ ഒഴുകാന്‍ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് അധികൃതര്‍ കാര്യങ്ങളറിയുന്നത്. റഷ്യയിലെ സൈബീരിയന്‍ പ്രദേശത്തെ നഗരമായ നോരില്‍സ്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച തകര്‍ന്ന പവര്‍ പ്ലാന്‍റിലെ ഇന്ധന ടാങ്ക് ചോര്‍ന്നു. എന്നാല്‍ സ്വകാര്യ കമ്പനി സര്‍ക്കാര്‍ വൃത്തങ്ങളെ കാര്യങ്ങളറിയിച്ചില്ല. ഒടുവില്‍ മോസ്കോയിലെ ഭരണാധികാരികള്‍ കാര്യമറിയുമ്പോഴേക്കും രണ്ട് ദിവസം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ആംബര്‍നയ നദിയിലേക്ക് 20,000 ടണ്‍ ഡീസല്‍ ഒഴുകിയെത്തിയിരുന്നു.
കമ്പനി അധികാരികളുടെ ഉദാസീനതയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ ഏറെ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. മാത്രമല്ല സൈബീരിയയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു പുടിന്‍. ലോകത്ത് തന്നെ നിക്കല്‍, പല്ലേഡിയം ഉത്പാദിപ്പിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ നോരില്‍സ്ക് നിക്കലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വെള്ളിയാഴ്ച തകര്‍ന്ന ഈ പ്ലാന്‍റ്. പ്ലാന്‍റിന്‍റെ ഡയറക്ടര്‍ വ്യാചെസ്ലാവ് സ്റ്റാറോസ്റ്റിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു.
മലിനീകരണമുണ്ടാക്കിയതിനും കുറ്റകരമായ അനാസ്ഥയ്ക്കുമാണ് ക്രിമിനല്‍ കേസെടുത്തിട്ടുള്ളത്.
ഇന്ധന ടാങ്ക് തകര്‍ന്ന് ലീക്ക് ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടും രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പ്ലാന്‍റ് അധികൃതര്‍ മോസ്കോയിലുള്ള സര്‍ക്കാര്‍ വൃത്തങ്ങളെ വിവരമറിയിച്ചത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്ററിലധികം ദൂരമാണ് ഇന്ധന പരന്നിട്ടുള്ളത്.
റഷ്യയിലെ പ്രധാന നദികളിലൊന്നായ ആംബര്‍നയ നദിയിലാണ് ഡീസല്‍ പടര്‍ന്നത്.
ഡീസല്‍ പരന്നതിന് പിന്നാലെ നദിയുടെ നിറം മാറുന്ന നിലയിലാണ് സ്ഥിതിഗതികള്‍.
പവര്‍ പ്ലാന്‍റിന്‍റെ ഭൂഗര്‍ഭ ടാങ്കിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്.
350 സ്ക്വയര്‍ മീറ്ററോളം ഇന്ധനം പരന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
നദി ശുചിയാക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ പരിശ്രമിക്കുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആധുനിക റഷ്യയുടെ ചരിത്രത്തില്‍ രണ്ടാമത്തെ വലിയ അപകടമായാണ് ഇന്ധന ചോര്‍ച്ചയെ വിലയിരുത്തുന്നത്.
നദിയിലേക്ക് പരന്ന എണ്ണ മാറ്റുന്നതില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് വെല്ലുവിളിയാകുന്നത് നദിയുടെ രൂപഘടനയാണ്.
അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുത്ത് മാത്രമേ ഈ ഇന്ധന ചോര്‍ച്ച നീക്കാനാവുകയുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഇത് ആദ്യമായല്ല നോരില്‍സ്ക് നിക്കല്‍ ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകുന്നത്.
2016 ല്‍ നോരില്‍സ്ക് നിക്കലില്‍ നിന്ന് സമീപത്തെ നദിയില്‍ ഇന്ധനം പടര്‍ന്നിരുന്നു.
ആംബര്‍നയ നദിയിലുണ്ടായ എണ്ണ ചോർച്ചയുടെ അളവ് എക്സോൺ വാൽഡെസ് ദുരന്തത്തിന്‍റെ പകുതിയോളം വരും.
30 വർഷങ്ങൾക്ക് മുമ്പ് 35,000 മെട്രിക് ടൺ അസംസ്കൃത എണ്ണയാണ് അന്ന് കടലിലേക്ക് ഒഴുകിയിറങ്ങിത്.
സ്വാഭാവികമായി ഡീസല്‍ തന്മാത്രകള്‍ പരിസ്ഥിതിയിൽ നിന്ന് പുറന്തള്ളാൻ കൂടുതൽ സമയമെടുക്കുമെന്നത് കൊണ്ട് തന്നെ ശാസ്ത്രീയമായ നടപടികള്‍ ആവശ്യമാണ്.