- Home
- News
- International News
- അവിശ്വസനീയ കാഴ്ചകള്‍; മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു
അവിശ്വസനീയ കാഴ്ചകള്‍; മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു
നാഷണൽ വൈൽഡ് ലൈഫ് മാഗസിന്‍റെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ഈ വര്‍ഷം ലഭിച്ചത് 40,000 എൻട്രികളായിരുന്നു. 2021-ലെ മത്സരത്തിലെ ഗ്രാൻഡ് പ്രൈസ് ജേതാവിന് നേടിക്കൊടുത്ത ചിത്രം , വന നശീകരണം വന്യജീവികളിൽ ചെലുത്തുന്ന ആഘാതം ഉയർത്തിക്കാട്ടിക്കൊണ്ട്, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഒറാങ്ങുട്ടാന്‍റെ ചിത്രമായിരുന്നു. ഇത്തവണയും ഒരു ഒറാങ്ങുട്ടാന്‍ ചിത്രമുണ്ട്. ഒപ്പം അവിശ്വസനീയമെന്ന് കരുതാവുന്ന നിരവധി ചിത്രങ്ങളും കാണാം ആ ചിത്രങ്ങള്‍

കാലിഫോർണിയയിലെ മോണ്ടെറി ബേയിൽ മത്സ്യബന്ധത്തിലേര്‍പ്പെട്ടിരുന്ന ഒരു ബോട്ടിന്‍റെ സമീപത്ത് നിന്ന് ഒരു വലിയ കൂനൻ തിമിംഗലം ഉയര്‍ന്ന് പോങ്ങിയപ്പോള്‍. മറ്റൊരു ബോട്ടിലിരുന്നതിനാല്‍ ഫോട്ടോഗ്രാഫർക്ക് ഈ നാടകീയത ചിത്രമാക്കാന്‍ കഴിഞ്ഞു.
ഒരു ആൺ ഒറാങ്ങുട്ടാൻ തന്‍റെ താഴെയുള്ള വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു മരത്തിലേക്ക് കയറുന്നു. താഴെ തെളിഞ്ഞ വെള്ളം ഇന്തോനേഷ്യയിലെ ബോർണിയോയിലെ ആകാശത്തെ പ്രതിഫലിപ്പിക്കുന്നു. പാം ഓയിൽ തോട്ടങ്ങൾക്കായി ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ട് വംശനാശഭീഷണി നേരിടുന്ന ഒറാങ്ങുട്ടാന്‍ കുരങ്ങുകളെ സംരക്ഷിക്കാനായി ഈ വനപ്രദേശം നീക്കിവച്ചിരിക്കുന്നു.
ജപ്പാന്‍റെ വടക്കുഭാഗത്തുള്ള ഹൊക്കൈഡോ ദ്വീപിന്‍റെ തണുത്തുറഞ്ഞ തീരത്ത്, ഒരു വലിയ പരുന്ത് ഒരു കുറുക്കനുമായി യുദ്ധം ചെയ്യുന്നതിന്‍റെ ഫോട്ടോ. കുറുക്കന്‍ പരുന്തിന്‍റെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം.
തായ്‌ലൻഡിലെ ലോപ്ബുരിയിൽ മക്കാക്കു കുരങ്ങന്‍ തുരുമ്പിച്ച കമ്പി വേലിയുടെ മുകളിലൂടെ നടക്കുന്നു. നടത്തത്തിനിടെ കാറ്റ് ഒരു പഴയ പത്ര കഷണം മുഖത്തിട്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യം. ഏകദേശം 4,500 മക്കാക്കുകള്‍ ലോപ്ബുരിലുണ്ടെന്നാണ് കണക്ക്.
വടക്കേ അമേരിക്കയിൽ നിന്നുള്ള ബിഗ്‌ഹോൺ ആട്ടുകൊറ്റന്മാര്‍ ആധിപത്യത്തിന് വേണ്ടി പോരാടുന്നു. മുഖത്തോട് മുഖം ചേര്‍ന്ന് കൊമ്പോട് കൊമ്പ് ചേര്‍ത്തുള്ള അങ്കം.
കെനിയയിലെ മസായ് മാര നാഷണൽ റിസർവില്‍ നിന്ന് അതിരാവിലെയുള്ള ഒരു ദൃശ്യം. ഒരു കൂട്ടം ആനകൾ മുസിയാറ മാർഷിലേക്ക് ഒരു പ്രഭാത നടത്തത്തിനായി നീങ്ങുന്നു. ഒരു ചെറിയ ആന കുട്ടി കൂട്ടത്തിനിടയിൽ നില്‍ക്കുന്നു. ആ വലിയ ആനക്കൂട്ടം കുട്ടിക്ക് സംരക്ഷിത കവചമൊരുക്കി നീങ്ങുന്നു.
ചൈനയില്‍ കണ്ടുവരുന്ന സ്വർണ്ണ നിറത്തിലുള്ള മൂക്ക് ഉള്ള കുരങ്ങ് തന്‍റെ കുഞ്ഞുമായി മരക്കൊമ്പിലൂടെ സഞ്ചരിക്കുന്നു. മരക്കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് അമ്മ ചാടാനായി തയ്യാറെടുക്കുമ്പോള്‍ അമ്മയുടെ ദേഹത്തോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞ്. ചൈനയിലെ ക്വിൻലിംഗ് പർവതനിരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം.
ഈ ബ്ലാങ്കറ്റ് ഒക്ടോപസിന് ഒരു ഗോൾഫ് ബോളിന്‍റെ വലിപ്പമേ ഉള്ളൂ, ഫിലിപ്പീൻസിലെ അനിലാവോയിൽ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 അടി താഴെയുള്ള ഈ ജീവിയെ പകര്‍ത്താനായി ഒരു ചെറിയ ഹാൻഡ്‌ഹെൽഡ് ടോർച്ച് മാത്രമാണ് ഉപയോഗിച്ചത്.
കാനഡയിലെ ക്യുബെക്കിലെ സെന്‍റ്-അഡെലെയിൽ കാർ ഇടിച്ച് ചത്തുപോയ ഒരു ഗ്രൗണ്ട്ഹോഗിന്‍റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ച.
മിഷിഗനിലെ മിസൗക്കി കൗണ്ടിയിൽ 14 വയസ്സുള്ള ജോൺ ഫോർട്ടെനർ എടുത്ത ഈ ചിത്രം. മഞ്ഞ് നിറഞ്ഞ പ്രദേശത്ത് കൂടി താഴ്ന്ന് പറക്കുന്ന ഒരു മഞ്ഞുമൂങ്ങ.
അരിസോണ മരുഭൂമിയിൽ പാമ്പുകൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ 16 വയസ്സുള്ള ഫോട്ടോഗ്രാഫർ ആഡി ലെയിംറോത്ത് പകർത്തിയ ഫോട്ടോ. ഒക്കോട്ടില്ലോ ചെടികള്‍ക്കിടയില്‍ നിന്നാണ് മുറിവേറ്റ ഈ ഗോഫർ പാമ്പിനെ ആഡി ലെയിംറോത്തിന് ലഭിച്ചത്.
കൊടുങ്കാറ്റും സൂര്യാസ്തമയവും മലയിടുക്കില്‍ സൃഷ്ടിച്ച മഴവില്ല്. ഐതിഹാസികമായ നാ പാലിയിലെ ഫോട്ടോയെ 'ജീവിതത്തിൽ ഒരിക്കൽ' എന്നാണ് ഫോട്ടോഗ്രാഫർ വിശേഷിപ്പിച്ചത്.
യൂട്ടായിലെ ബ്രൈസ് കാന്യോൺ നാഷണൽ പാർക്കില്‍ ഒരു മഞ്ഞ് മനുഷ്യനെ ഫോട്ടോഗ്രാഫര്‍ ഉണ്ടാക്കിവച്ചപ്പോള്‍ പരിശോധിക്കാനെത്തിയ കാക്ക.
കെനിയയിലെ മഗഡി തടാകത്തിന് മുകളിലൂടെ ഒരു കൂട്ടം ഫ്ലമിംഗോകള്‍ ദേശാടനത്തിനായി പറക്കുന്നു. ജലാശയത്തിലെ ധാതുക്കൾ സൂര്യപ്രകാശത്തില്‍ പ്രതിഫലിക്കുന്നതും കാണാം. ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദശ്യം.
കൊവിഡിനിടെ വനാന്തരത്തിലേക്കുള്ള യാത്രകള്‍ നിലച്ചപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ വീടിനടുത്തുള്ള പൂക്കളും മറ്റും ചിത്രീകരിച്ച് തുടങ്ങിയതില്‍ ബാക്കിയായ ചിത്രം.
ചൈനയിലെ പരുഷവും ഉയരത്തിലുമുള്ള കുമുകുളി മരുഭൂമിയിലെ ഒരു മണൽക്കൂനയുടെ ചരിവിലൂടെ മഞ്ഞില്‍ കാൽപ്പാടുകൾ നെയ്തെടുത്ത് നടന്നുനീങ്ങുന്ന ഒരു കൂട്ടം ടിബറ്റൻ കൃഷ്ണമൃഗങ്ങള്‍. ഈ പ്രദേശം ആരുമില്ലാത്ത നാടെന്ന് അറിയപ്പെടുന്നു.
ഫ്ലോറിഡയിലെ സെന്‍റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം സുവോളജിക്കൽ പാർക്കിൽ നിന്നുള്ള ഫോട്ടോ. കൃത്യമായ വെളിച്ചം ലഭിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തില്‍ പക്ഷിയുടെ തൂവലിലെ നിറവ്യത്യാസങ്ങൾ കൃത്യമായി കാണാം.
സെൻട്രൽ കാലിഫോർണിയയിലെ ബേറ്റ്സ് ബീച്ചിലെ വേലിയേറ്റ കുളത്തിൽ വർണ്ണാഭമായ ഉരുളൻ കല്ലുകളാൽ ചുറ്റപ്പെട്ട ഒരു രത്നം പോലെ തോന്നിക്കുന്ന ഒരു കടൽ അനിമോൺ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam