സ്കൂളുകളിൽ നിർബന്ധിത മത വസ്ത്രം നിരോധിച്ച് ഇന്തോനേഷ്യ
സ്കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ സ്കൂളുകൾക്ക് ഉപരോധം നേരിടേണ്ടിവരുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അടുത്തിടെ ക്രിസ്ത്യന്‍ മത വിശ്വാസിയായ ഒരു പതിനാറുകാരി പെണ്‍കുട്ടിയോട് മുസ്ലീം ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്തിയാല്‍ മതിയെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യ പുതിയ നിയമം പാസാക്കിയത്. ചിത്രങ്ങള്‍ ഗെറ്റി.
ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എന്നാല്‍, അതോടൊപ്പം ആറ് മതങ്ങളെ കൂടി ഒദ്ധ്യോഗികമായി ഇന്തോനേഷ്യ അംഗീകരിക്കുന്നു. മാത്രമല്ല, പാൻകസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യന്‍ തത്ത്വചിന്ത ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ്.
മുസ്ലിം മതരാഷ്ട്രമായിരിക്കുമ്പോള്‍ തന്നെ മറ്റ് മതവിഭാഗങ്ങലെ അംഗീകരിക്കുന്നുണ്ട് ഇന്തോനേഷ്യന്‍ ഭരണഘടന. എന്നാല്‍ അടുത്തകാലത്തായി ഇന്തോനേഷ്യയില്‍ മുസ്ലീം തീവ്രവാദ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്യുക)
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂളുകളിലെ ശിരോവസ്ത്ര വിവാദം. എല്ലാ വിദ്യാർത്ഥികളും മുസ്ലീം ശിരോവസ്ത്രം ധരിക്കണമെന്ന് ചട്ടമുള്ള ഒരു സ്കൂളിൽ പഠിക്കുകയായിരുന്ന ക്രിസ്തുമത വിശ്വാസിയായ ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന തിക്തഫലങ്ങളാണ് പുതിയ നിയമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇന്തോനേഷ്യയിലെ പഡാങ്ങിലെ വൊക്കേഷണൽ സ്കൂളിൽ പഠിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ വിദ്യാർത്ഥിനിയോട് ക്ലാസ്സിൽ വരുമ്പോള്‍ മുസ്ലീം ശിരോവസ്ത്രം ധരിക്കാൻ സ്കൂളധികൃതര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഇതിന് തയ്യാറായില്ല. ഇതോടെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ സ്കൂളധികൃതര്‍ കുട്ടിയോട് ആവശ്യപ്പെട്ടു.
സ്കൂളധികൃതരുമായുള്ള ചര്‍ച്ച മാതാപിതാക്കള്‍ മൊബൈലില്‍ രഹസ്യമായി ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിഷയം ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ചയായി.
വീഡിയോയിൽ, അമുസ്‌ലിംകളടക്കം എല്ലാ വിദ്യാര്‍ത്ഥിനികളും സ്‌കൂൾ നിയമങ്ങൾ അനുസരിച്ച് ശിരോവസ്ത്രം ധരിക്കണമെന്ന് സ്‌കൂളിന് ഒരു ചട്ടം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാത്തതിന് മിക്കവാറും എല്ലാ ദിവസവും എന്‍റെ മകളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് എലിയാനു ഹിയ ബിബിസി ന്യൂസ് ഇന്തോനേഷ്യയോട് പറഞ്ഞു.
“എന്‍റെ മകളെ ശിരോവസ്ത്രം ധരിക്കാൻ ഞാൻ നിർബന്ധിച്ചാൽ, അത് മകളുടെ വ്യക്തിത്വത്തെക്കുറിച്ച് ഞാൻ കള്ളം പറയുകയാവും.” ഹിയ കൂട്ടിച്ചേർത്തു. "ഇത് ഒരു പൊതു വിദ്യാലയമാണ്.എന്‍റെ മതപരമായ അവകാശങ്ങൾ എവിടെ ? " ഹിയയുടെ മകള്‍ ബിബിസിയോട് ചോദിച്ചു.
വീഡിയോ വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പൽ പത്രസമ്മേളനം വിളിച്ച് കുട്ടിയോട് ക്ഷമ ചോദിച്ചു. വിദ്യാർത്ഥിനിക്ക് സ്വന്തം മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാൻ അനുവാദം നല്‍കുമെന്നും പ്രന്‍സിപ്പാല്‍ അറിയിച്ചു.
"പല പൊതുവിദ്യാലയങ്ങളിലും പെൺകുട്ടികളും സ്ത്രീ അധ്യാപകരും ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധിക്കപ്പെടുന്നു. അത് പലപ്പോഴും ഭീഷണിപ്പെടുത്തൽ, സാമൂഹിക സമ്മർദ്ദങ്ങൾ, ചില സാഹചര്യങ്ങളിൽ നിർബന്ധിത രാജി എന്നിവയിലേക്ക് പോലും കൊണ്ടെത്തിക്കുന്നു." ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
“സംഘർഷത്തെ പ്രോത്സാഹിപ്പിക്കുന്നതോ, വ്യത്യസ്തരായവര്‍ക്കെതിരെ അന്യായമായി പെരുമാറുന്നതിനെയോ മതങ്ങള്‍ ന്യായീകരിക്കുന്നില്ല. ഇവ ചെയ്യരുതെന്നാണ് മതങ്ങൾ പറയുന്നത്. ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യയിലെ 20 ലധികം പ്രവിശ്യകളിലെ സ്കൂളുകൾ ഇപ്പോഴും മതവസ്ത്രം സ്കൂളില്‍ നിർബന്ധമായി നടപ്പാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മതകാര്യ മന്ത്രി യാകുത് ചോലിൻ ക്വമാസിന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
നിലവിലുള്ള നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ സ്കൂളുകൾക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. നിയമം റദ്ദാക്കാന്‍ സ്കൂളുകള്‍ തയ്യാറായില്ലെങ്കില്‍ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
മതവസ്ത്രം ധരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ അവകാശമാണ്. അത് സ്കൂളിന്‍റെ തീരുമാനമല്ലെന്ന് ഇന്തോനേഷ്യയിലെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി നാദിം മക്കരിം അഭിപ്രായപ്പെട്ടു.