തൊഴില്‍ - പരിസ്ഥിതി നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഇന്തോനേഷ്യ; തെരുവില്‍ ചോദ്യം ചെയ്ത് ജനം
ലോകമെങ്ങും കൊവിഡ് 19 രോഗാണു പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അടച്ചിടല്‍ നേരിട്ട് കൊണ്ടിരിക്കുന്നു. പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്ന് പല രാജ്യങ്ങളും ഭാഗീകമായ അടച്ചിടലിലേക്ക് കടന്നു. എന്നാല്‍ അതിനിടെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. രാജ്യങ്ങള്‍ അടച്ചിടലിലേക്ക് പോയതോടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതാകുകയും ഉത്പാദനം കുറയുകയും വിപണിയിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടാതാകുകയും ചെയ്തതോടെ ലോകത്തെമ്പാടുമുള്ള വിപണി, വ്യാപാരമേഖല നഷ്ടത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ കുത്തക കമ്പനികള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഭരണകൂടങ്ങളും വ്യാപാര ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ ഭാഗമായി ഭരണകൂടങ്ങള്‍, വ്യാപാര നഷ്ടം നികത്താന്‍ തൊഴിലാളി വിരുദ്ധ നടപടികളിലേക്ക് കടന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ പരിഷ്ക്കരിക്കണമെന്നായണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ വിദേശ നിക്ഷേപകരെ തടയുന്നുവെന്നാണ് ഇതിനായി സര്‍ക്കാര്‍ നിരത്തിയ വാദം. തിങ്കളാഴ്ച പുതിയ നിയമം കൊണ്ട് വന്നതിന് പുറകെ ചെവ്വാഴ്ച തന്നെ ജനങ്ങള്‍ തെരുവുകള്‍ കൈയടക്കി. ബുധനാഴ്ചയും തെരുവുകളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. കല്ലുകളും വടികളും പൊലീസിന് നേരെ പറന്നപ്പോള്‍, ജലപീരങ്കികളും ടിയര്‍ ഗ്യാസുകളും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസും ഉപയോഗിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പുതിയ പരിസ്ഥിതി - തൊഴിലാളി നിയമം തിങ്കളാഴ്ചയാണ് പാസാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ഇന്തോനേഷ്യന്‍ തെരുവുകളില്‍ കലാപ സമാനമാണ് കാര്യങ്ങളെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെവ്വാഴ്ച വൈകീട്ട് തുടങ്ങിയ പ്രതിഷേധങ്ങള്‍ ബുധനാഴ്ചയും തുടര്‍ന്നു. പുതിയ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ മറുപടി.
ഇന്തോനേഷ്യ പാസാക്കിയ പുതിയ തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളിലും പരിസ്ഥിതി നിയന്ത്രണത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിലും വലിയ ഇളവുകളാണ് പ്രഖ്യാപിച്ചത്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം.
തൊഴിലാളികളുടെ പ്രസവത്തിന് നിർബന്ധിത ശമ്പളത്തോടുകൂടിയ അവധി എടുത്തു കളഞ്ഞു. ജോലി ഓവർ ടൈം പരിധി വര്‍ദ്ധിപ്പിച്ചു. ഓവര്‍ ടൈമിലെ വേതനം കുറച്ചു തുടങ്ങിയ പരിഷ്ക്കാരങ്ങളാണ് തൊഴിലാളികളുടെ അവകാശ നിയമത്തില്‍ ഇന്തോനേഷ്യ പുതുതായി എഴുതി ചേര്‍ത്തത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത തടസ്സങ്ങളും പുതിയ നിയമങ്ങള്‍ ലഘൂകരിക്കുന്നു. “ ഒന്നെങ്കില്‍ കൊറോണ വൈറസ് കാരണം ഞങ്ങൾ മരിക്കും അല്ലെങ്കില്‍ രാജ്യത്തെ സംവിധാനങ്ങള്‍ ഞങ്ങളെ കൊല്ലും. ഞങ്ങൾ എങ്ങനെ മരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷെ നമുക്ക് ഇപ്പോഴും ഈ സംവിധാനത്തെ മാറ്റാൻ കഴിയും. അതിനാൽ ഞങ്ങൾ വിജയിക്കുന്നതുവരെ മാർച്ച് നടത്തും. ” ഇന്തോനേഷ്യന്‍ നാഷണൽ യൂണിയൻ കോൺഫെഡറേഷന്‍റെ (കെഎസ്എൻ) വക്താവ് പറഞ്ഞു.
കുറഞ്ഞത് 2 ദശലക്ഷം തൊഴിലാളികളെങ്കിലും പ്രതിഷേധത്തിനായി രംഗത്തെത്തിയതായി യൂണിയനുകൾ അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പേർ പങ്കെടുത്തതായി റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ തൊഴിലാളി സമരത്തില്‍ ഇന്നു മുതല്‍ വിദ്യാര്‍ത്ഥി യൂണിയനുകളും രംഗത്തിറങ്ങി. തെക്കൻ സുമാത്രയിൽ പ്രതിഷേധിച്ച 183 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനമായ ജക്കാർത്തയിൽ 200 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബന്ദൂങ്ങിൽ 16 വയസുകാരൻ ഉൾപ്പെടെ ഒമ്പത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്തോനേഷ്യ ലീഗൽ എയ്ഡ് (എൽബിഎച്ച്) അറിയിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറ് കണക്കിന് യുവക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
“പൊലീസ് അവരെ അടിക്കുകയും അര്‍ദ്ധ നഗ്നരാക്കി ഒരു കുപ്പിയിൽ നിന്ന് മലിന ജലം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു, ”പശ്ചിമ ജാവ പ്രവിശ്യയിലെ ഇന്തോനേഷ്യ ലീഗൽ എയ്ഡ് പ്രവര്‍ത്തക ലാസ്മ നതാലിയ പറഞ്ഞു.
ഇന്തോനേഷ്യ ലീഗൽ എയ്ഡിന്‍റെ അഭിഭാഷക സംഘം പ്രതിഷേധക്കാരെ വിട്ടയക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഒരു കൂട്ടം മതനേതാക്കൾ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ 1.3 ദശലക്ഷം പേരാണ് ഒപ്പുവച്ചത്.
പരിസ്ഥിതിക്ക് നിയമത്തിന്‍റെ ആഘാതം ഭയന്ന് നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട നിവേദനത്തില്‍ ഒപ്പുവെച്ചതായി റോയ് മുർതാഡോ പറഞ്ഞു.
“സുലവേസിയിലെ ഒരു ചെറിയ ദ്വീപിലെ സർക്കാർ മണൽ ഖനന പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളും പരിസ്ഥിതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
നിയമം ഖനനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ഇത് തങ്ങളുടെ ജീവനും സ്വത്തിനും കനത്ത ആഘാതം സൃഷ്ടിക്കുമെന്നും ഇവര്‍ ആരോപിച്ചു.
ഗഡ്ജ മാഡ സർവകലാശാലയിലെ നിയമ വിദഗ്ധനും അധ്യാപകനുമായ സൈനൽ അരിഫിൻ ജനങ്ങളോട് നിയമാനുശ്രുതമായ പാതയില്‍ പുതിയ നിയമത്തെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ടു. “പൊതുസമൂഹത്തിലെ സമരത്തോടൊപ്പം ഭരണഘടനാ കോടതിയിൽ നിയമത്തെ ചോദ്യം ചെയ്യുകയും വേണം. രണ്ടും ഒരുമിച്ച് ചെയ്യണം, വേർതിരിക്കരുത്,” അദ്ദേഹം പറഞ്ഞു.
തൊഴിലാളി സമരത്തോടൊപ്പം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയതോടെ തെരുവില്‍ പൊലീസും വിദ്യാര്‍ത്ഥികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.
പരിസ്ഥിതിയെയും തൊഴില്‍ നിയമങ്ങളെയും തകര്‍ക്കുന്ന പുതിയ നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളും പറയുന്നത്.