- Home
- News
- International News
- ചൈനയിലെ പ്രളയം ; അമേരിക്ക 'കാലാവസ്ഥാ ആയുധം' പ്രയോഗിച്ചതിനെ തുടര്‍ന്നെന്ന് !
ചൈനയിലെ പ്രളയം ; അമേരിക്ക 'കാലാവസ്ഥാ ആയുധം' പ്രയോഗിച്ചതിനെ തുടര്‍ന്നെന്ന് !
ആയിരം വര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ മഴപ്പെയ്ത്തില്‍ നിന്ന് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതായി ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനമല്ലെന്നും ചൈനയിലെ മഴപ്പെയ്ത്തിന് കാരണം അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയ്ക്ക് എതിരെയുള്ള ആരോപണങ്ങളുമായി നിരവധി അക്കാദമിക് വിദഗ്ദരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

വെറും മൂന്ന് ദിവസത്തിനുള്ളിൽ ഒരു വർഷത്തെ മൂല്യമുള്ള മഴയാണ് ഷെങ്‌ഷൂവിന് ലഭിച്ചതെന്നാണ് ലോക കാലാവസ്ഥാ ഓർഗനൈസേഷന്‍റെ വക്താവ് അറിയിച്ചത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ 617.1 മില്ലിമീറ്റർ മഴ ലഭിച്ചതായി ചൈനയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.
ആയിരം വര്‍ഷത്തിനിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ മഴപ്പെയ്ത്ത്, മൂന്ന് ദിവസം കൊണ്ട് ഒരു വര്‍ഷത്തില്‍പ്പെയ്യേണ്ട മഴ ലഭിക്കുക എന്നിങ്ങനെയുള്ള കണക്കുകളും താരതമ്യങ്ങളും പുറത്തെത്തിയതോടെ ചൈനയില്‍ മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും മനുഷ്യനിര്‍മ്മിതമാണോയെന്ന സംശയവും ഉയര്‍ന്നു.
ബ്രിട്ടന് പിന്നാലെ ലോക പൊലീസായി സ്വയം സ്ഥാനക്കയറ്റമേറ്റെടുത്ത് അമേരിക്കയാണ് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ചൈനയുടെ പ്രധാന എതിരാളി. അതുകൊണ്ട് തന്നെ ഈ മഴയും പ്രളയും അമേരിക്കന്‍ സൃഷ്ടിയാണെന്ന വാദിത്തിന് പെട്ടെന്ന് തന്നെ വന്‍ പ്രചാരം ലഭിച്ചു.
റെൻമിൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ സ്‌കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ അസോസിയേറ്റ് ഡീൻ ജിൻ കാൻറോംഗ്, ഹെനാൻ വെള്ളപ്പൊക്കം യുഎസ് സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇത് ഒരു “കാലാവസ്ഥാ ആയുധമാണ്” എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
വെയ്‌ബോ എന്ന സാമൂഹ്യമാധ്യമത്തില്‍ 2 ദശലക്ഷത്തിലധികം അനുയായികളുള്ള ചൈനയിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് പ്രൊഫ.ഡീൻ ജിൻ കാൻറോംഗ്. അദ്ദേഹത്തിന്‍റെ ഈ വാദത്തിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
" യുഎസ് സൈന്യത്തിന് ഇത്തരം ശക്തമായ കാലാവസ്ഥാ ആയുധങ്ങൾ ഉണ്ടെങ്കിൽ, സത്യം പറഞ്ഞാൽ, തായ്‌വാനെ ബലപ്രയോഗത്തിലൂടെ ഏകീകരിക്കാൻ സാധ്യതയില്ല. വിമാനവാഹിനിക്കപ്പൽ യുദ്ധഗ്രൂപ്പുകളെയും തന്ത്രപരമായ ചാവേറുകളെയും അയയ്ക്കാതെ തായ്‌വാൻ കടലിടുക്കിൽ യുദ്ധത്തിൽ യുഎസ് സൈന്യം ഇടപെടുമ്പോൾ അവർക്ക് പിഎൽഎയ്‌ക്കെതിരെ ഈ കാലാവസ്ഥാ ആയുധം ഉപയോഗിക്കാൻ കഴിയും, ” ജിൻ കാൻറോങ്ങിന്‍റെ പോസ്റ്റിനോട് ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മറ്റ് ഉപയോക്താക്കൾ ജിന്നിന്‍റെ അവകാശവാദത്തെ പരിഹസിച്ചു. “നിങ്ങൾ ഒരു ദേശീയ സർവകലാശാലയിലെ പ്രൊഫസറാണോ ? ” ഒരാള്‍ ചോദിച്ചു. “നിങ്ങളെപ്പോലുള്ളവർ ദിവസവും ഇന്‍റർനെറ്റിൽ അസംബന്ധം സംസാരിക്കുകയും പൊതു പരിസ്ഥിതിയെ തകർക്കുകയും ചെയ്യുന്നു,” മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഹെനാന്‍ പ്രവിശ്യയിലെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രദേശവാസികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയിലെ പ്രളയത്തിന്‍റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ ചൈനയെ നാണം കെടുത്തുകയാണെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണം.
കഴിഞ്ഞ ചൊവ്വാഴ്ച (19.7.21)ആരംഭിച്ച മഴ വെള്ളിയാഴ്ചയോടെ ഹെനാന്‍റെ തലസ്ഥാന നഗരമായ ഷെങ്‌ഷോയെ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിൽ മുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ ആപ്പിൾ ഐഫോണ്‍ നിർമ്മാണ കേന്ദ്രമായ ഷെങ്‌ഷൂവിന് കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയില്‍ നഷ്ടമായത് 10 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.
1,000 കിലോമീറ്റർ അകലെയുള്ള ടൈഫൂൺ ഇൻ-ഫായില്‍ സൃഷ്ടിക്കപ്പെട്ട ഉപ ഉഷ്ണമേഖലാ ഉയർന്ന മർദ്ദത്തിന്‍റെ ഫലമായാണ് ഹെനാന്‍ പ്രവിശ്യയില്‍ അധിക മഴ പെയ്തതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തായ്‌വാനിലേക്ക് നീങ്ങുന്നതിന് മുമ്പ്, കിഴക്കൻ ചൈനാക്കടലിൽ ആരംഭിച്ച ടൈഫൂൺ ഇൻ-ഫ , ഞായറാഴ്ച സെജിയാങ് പ്രവിശ്യയിൽ കനത്ത മണ്ണിടിച്ചിലിന് ഇടയാക്കി.
ഹെനാനിലെ പ്രാദേശിക ഭരണകൂടം മൂന്ന് ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കത്തെതുടര്‍ന്ന് പുനരധിവസിപ്പിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ ഒരു ലക്ഷത്തില്‍ താഴെ ആളുകളെയാണ് ഒഴിപ്പിച്ചതെന്ന് അവകാശപ്പെട്ടു.
അതിനിടെ ഷെങ്‌ഷോ നഗരത്തില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ഭൂഗര്‍ഭ റെയില്‍വേയിലെ വെള്ളക്കെട്ട് നീക്കി. ഇതിനായി ഭൂഗര്‍ഭ റെയില്‍വേയില്‍ നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് നീക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡുകളില്‍ വീണ്ടും ചെളിവെള്ളം നിറഞ്ഞു.
ആറ് പേർ മാത്രമാണ് മുങ്ങിമരിച്ചതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ രഹസ്യമായി പുറത്തെടുത്ത് മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അണ്ടര്‍ പാസില്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ചെൻ, സര്‍ക്കാര്‍ മരണ കണക്കില്‍ കൃത്രിമം നടത്തിയതായി ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ഷെങ്‌ഷൌസിൻസെങ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തന സജ്ജമായതായി സര്‍ക്കാര്‍ അറിയിച്ചു. ദിവസേന ശരാശരി 600 ഓളം വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുന്നതായി ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഷുവോ ലി പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആവശ്യമെങ്കിൽ, ബോയിംഗ് 787 പോലുള്ള വലിയ വിമാനങ്ങളെ വിന്യസിക്കുമെന്ന് ചൈന സതേൺ എയർലൈൻസ് അറിയിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഹനാന്‍ പ്രദേശത്തെ ചരക്ക് സേവന മേഖലയും ഉണര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളപ്പൊക്കത്തിൽ തകർന്ന 200 റെയിൽ ലിങ്ക് വിഭാഗങ്ങളിൽ 179 എണ്ണം നന്നാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്തെ മിക്ക പ്രധാന റെയിൽവേകളും ഗതാഗതത്തിനായി വീണ്ടും തുറന്നു.
കനത്തെ മഴയെ തുടര്‍ന്ന് സെങ്‌ഷൗവിലെ പ്രധാന വ്യവസായ സംരംഭങ്ങളിൽ പകുതിയോളം ഉത്പാദനം നിർത്തിവച്ചിരുന്നു. എന്നാല്‍, ഈ ആഴ്ചയോടെ 95 ശതമാനം സംരംഭങ്ങളും ഉത്പാദനം പുനരാരംഭിച്ചതായി പ്രാദേശിക പത്രം ഹെനാൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
ഷിയാജിംഗിലെ 1,14,000 ത്തിലധികം ആളുകളെ ടൈഫൂൺ ഇൻ-ഫാ ബാധിച്ചു. 267 ഹെക്ടറിലധികം വിളകളും 1.33 ഹെക്ടർ അക്വാഫാമുകളും നശിപ്പിക്കപ്പെട്ടു.
4.67 ദശലക്ഷം യുവാൻ (ഏകദേശം 7,21,000 ഡോളർ) നേരിട്ടുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കി. കനത്തെ മഴയെ തുടര്‍ന്ന് 1,55,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും വെദര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam