മസാജ് പാര്‍ലര്‍ വെടിവെപ്പ്; യുഎസില്‍ നാല് ഏഷ്യന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏട്ട് പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ അറ്റ്ലാന്‍റയില്‍ നടന്ന മസാജ് പാര്‍ലര്‍ വെടിവെപ്പില്‍ എട്ട് മരണം. മരിച്ചവരില്‍ കുറഞ്ഞത് നാല് പേര്‍ ഏഷ്യന്‍ വംശജരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകീട്ട് അറ്റ്ലാന്‍റയിലെ രണ്ട് മസാജ് പാര്‍ലറുകളിലാണ് വെടിവെപ്പ് നടന്നത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയുധാധാരിയായ 21 വയസുകാരനെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി തെക്ക് പടിഞ്ഞാറന്‍ ജോര്‍ജിയന്‍ പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് വെടിവെപ്പുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്നും പുറത്ത് വിട്ടിട്ടില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രഥമിക വിവരം.
അറ്റ്ലാന്‍റ നഗരത്തിന് 50 കിലോമീറ്റര്‍ വടക്കുള്ള ഗ്രാമീണമേഖലയായ അക്വര്‍ത് പ്രദേശത്തെ യങ്സ് ഏഷ്യന്‍ മസാജ് പാര്‍ലറില്‍ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിവെപ്പ് നടന്നത്.
ഇവിടെ നടന്ന വെടിവെപ്പില്‍ അഞ്ചോളം പേര്‍ക്ക് വെടിയേറ്റെന്നും ചെറോക്കെ കൌണ്ടി ഷെരീഫ് ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജയ് ബക്കര്‍ പറഞ്ഞു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചെന്നും അദ്ദേഹം പറഞ്ഞു. 50 മിനിറ്റിന് പുറകെ ഏതാണ്ട് 5.50 ഓടെ അറ്റ്ലാന്‍റയ്ക്ക് സമീപത്തെ മറ്റൊരു നഗരമായ ബങ്ക്ഹെഡിലും വെടിവെപ്പ് നടന്നു.
ഒരു മോഷണശ്രമം നടക്കുന്നുവെന്ന സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഗോള്‍ഡന്‍ സ്പായില്‍ വെടിയേറ്റ് മരിച്ച നിലയില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതേ തെരുവിലെ മറ്റൊരു സ്പായായ അരോമാതെറാപ്പി സ്പായില്‍ ഒരു സ്ത്രീയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അവരെ കണ്ടാല്‍ ഏഷ്യന്‍ വംശജയെ പോലെയാണെന്ന് അറ്റ്ലാന്‍റാ പൊലീസ് ചീഫ് റോഡ്നി ബ്രിയാന്‍റ് പറഞ്ഞു.
ഏഷ്യന്‍ - അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള ആസൂത്രിത അക്രമമാണ് നടന്നതെന്ന് കരുതുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ അവസാന കാലത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് നേരെയും ഏഷ്യന്‍ വംശജര്‍ക്ക് നേരെയും അക്രമങ്ങള്‍ പതിവായിരുന്നു.
സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറ്റ്ലാന്‍റയില്‍ നിന്ന് 240 കിലോമീറ്റര്‍ തെക്കുള്ള ക്രിസ്പ് കൌണ്ടിയില്‍ നിന്ന് സംഭവവുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെ വുഡ്സ്റ്റോക്കില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അക്വര്‍ത്തില്‍ വെടിവെപ്പ് നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയില്‍, സംഭവത്തിന് തൊട്ട് മുമ്പ് ഇയാളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
അറ്റ്ലാന്‍റാ വെടിവെപ്പിലും ഇയാള്‍ക്ക് പങ്കുണ്ടാകാമെന്ന് ക്യാപ്റ്റന്‍ ജയ് ബക്കര്‍ പറഞ്ഞതായി എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അറ്റ്ലാന്‍റാ വെടിവെപ്പ് നടക്കുന്നതിന് മുമ്പ് സ്പായുടെ സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറകളില്‍ ഒരു വാഹനം പതിഞ്ഞിരുന്നു. ഈ വാഹനം കൊലയാളിയുടെതാണെന്ന് സംശയം നിലനില്‍ക്കുന്നു.
സ്ഥലത്തെ മറ്റൊരു വീഡിയോയില്‍ ചെറോക്കെ കൌണ്ടിയിലെ വീഡിയോയില്‍ ഉണ്ടായിരുന്നയാളുമായി ഏറെ സാമൃമുള്ള, ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന റോബര്‍ട്ട് ആരോണ്‍ ലോങുമായി ഏറെ സാദൃശ്യമുള്ളയാളുടെ ചിത്രങ്ങളാണ് ലഭിച്ചതെന്നും അറ്റ്ലാന്‍റാ പൊലീസ് അറിയിച്ചു.
അറ്റ്ലാന്‍റയിലെയും ചെറോക്കെ കൌണ്ടിയിലെയും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകീട്ട് എട്ട് മണിയോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടു.
വീഡിയോ കൊലപാതകങ്ങളുമായി ബന്ധമുള്ളതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ 2007 മോഡല്‍ കറുത്ത നിറത്തിലുള്ള ഹുണ്ടായി ടക്സണ്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു.
തുടര്‍ന്ന് അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതിനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ക്രിപ്സ് കൌണ്ടി ഷെരീഫ് ബില്ലി ഹാന്‍കോക്ക് പറഞ്ഞു. പ്രദേശത്ത് സ്പാ വ്യാവസായ രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും പട്രോളിങ്ങ് ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 21 ന് യുഎസിലെ ന്യൂ ഓര്‍ലാന്‍സിന് സമീപത്തെ ആയുധ വില്‍പ്പനശാലയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ജഫേര്‍സണ്‍ ആയുധവില്‍പ്പനശാലയിലാണ് അന്ന് വെടിവെപ്പുണ്ടായത്.