സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ തടയാന്‍ പുതിയ നിയമം; തെരുവിലിറങ്ങി ഇസ്രയേലികള്‍
ലോകമെമ്പാടും പടര്‍ന്നു പിടിച്ച മഹാമാരിയില്‍ നിന്ന് ലാഭം കൊയ്യുന്ന ചിലരുണ്ട്. അതത് രാജ്യത്തെ ഭരണകൂടങ്ങളാണത്. സയണിസ്റ്റ് ആശയധാര പിന്തുടരുന്ന ഇസ്രയേലാണ് ഇക്കാര്യത്തില്‍ മുമ്പന്തിയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് അധികാരത്തിലേറിയ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇസ്രയേലില്‍ കുറച്ചേറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ലോകമെങ്ങും കൊവിഡ് 19 രോഗാണുവ്യാപനം ഉണ്ടായതും ലോകരാജ്യങ്ങള്‍ ലോക്ഡൌണിലേക്ക് നീങ്ങിയതും. മഹാമാരിയേ തുടര്‍ന്നുള്ള ലോക്ഡൌണ്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ അടിച്ചൊതുക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍ ബഞ്ചമിന്‍ നെതന്യാഹു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഇസ്രയേലികളും തെരുവുകളിലിറങ്ങിക്കഴിഞ്ഞു.
കൊവിഡ് രോഗാണുവിനെ തുടര്‍ന്നുള്ള ലോക്ക്ഡൌൺ സമയത്തും ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വീടിന് സമീപത്ത് പ്രതിഷേധം ശക്തമായിരുന്നു. മൂന്ന് അഴിമതി കേസുകളാണ് പ്രധാനമന്ത്രി നേരിടുന്നത്. പുറമേ കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തടയിടാനായാണ് കൊവിഡിന്‍റെ പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പുതിയ ബില്ലിനെതിരെ നൂറുകണക്കിന് ഇസ്രയേലികൾ ചൊവ്വാഴ്ച പാർലമെന്‍റിന് പുറത്ത് പ്രകടനം നടത്തി.
കൊവിഡ് 19 രോഗാണുബാധ തടയുന്നതിനാണ് പുതിയ നിയമമെന്നാണ് സർക്കാറിന്‍റെ വാദം. എന്നാല്‍ ജനങ്ങളെ വീടുകളിൽ നിന്ന് ഒരു കിലോമീറ്ററിൽ കൂടുതൽ (0.6 മൈൽ) ദൂരത്തേക്ക് തെരുവ് പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ഈ നിയമം ജനങ്ങളെ തടയുന്നു.
അഴിമതി ആരോപണത്തെ നിശബ്ദമാക്കാനും കൊറോണ രോഗാണു പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം മറച്ചുവെക്കാനുമാണ് പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തെ നിശബ്ദമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകടനങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിന് ഇസ്രായേൽ പാർലമെന്‍റ് അംഗീകാരം നൽകിയതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
“അടുത്ത ഘട്ടം എന്താണ്? പ്രതിപക്ഷ നേതാവിനെ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് വിലക്കുകയാണോ? ” നിയമസഭയിൽ പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന യെയർ ലാപിഡ് ട്വീറ്റ് ചെയ്തു.
പ്രധാന പ്രതിപക്ഷ പാർട്ടിയായ യെഷ് ആറ്റിഡ്-ടെലിമിലെ മെയർ കോഹൻ പുതിയ നിയന്ത്രണങ്ങളെ “വഴുതിപ്പോയ ചരിവ്” എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇടതുപക്ഷ മെറെറ്റ്സ് പാർട്ടിയുടെ യെയർ ഗോലൻ പുതിയ നിയമത്തിന് “പ്രകടനങ്ങളെ തടയാന്‍ കഴിയില്ല” എന്നാണ് അഭിപ്രായപ്പെട്ടത്.
നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് ആഴ്ചകളോളം ആയിരക്കണക്കിന് പ്രകടനക്കാർ ഒത്തുകൂടിയിട്ടുണ്ട്. ജനങ്ങളെ വീട്ടിന് പുറത്തിറക്കുന്നത് വിലക്കി നെതന്യാഹു വിരുദ്ധ പ്രക്ഷോഭങ്ങളെ തടയാനാണ് പുതിയ നിയമമെന്ന് വിമർശകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പാർലമെന്‍ററി സമിതി നിയമം അംഗീകരിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ നിയമം നെസെറ്റ് (നിയമസഭ) അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്തതിൽ പ്രധാനമന്ത്രിയും സര്‍ക്കാരും അഴിമതി കാണിച്ചുവെന്ന് ആരോപിച്ച് ജറുസലേമിലെ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്ക് പുറത്ത് ആഴ്ചതോറും തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രക്ഷോഭകരിൽ പലരും മറ്റ് നഗരങ്ങളിൽ നിന്ന് എത്തിച്ചേര്‍ന്നവരായിരുന്നു.
പുതിയ നിയമം പ്രബല്യത്തിലാവുന്നതോടെ പ്രക്ഷോഭകര്‍ക്ക് തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടിവരും. കഴിഞ്ഞ ചൊവ്വാഴ്ച പാർലമെന്‍ററിന് പുറത്ത് പ്രകടനമായെത്തിയ പ്രക്ഷോഭകര്‍ ഇസ്രായേലി പതാകകൾ അഴിച്ചുമാറ്റി. അവര്‍ വലിയ ഡ്രമ്മുകളില്‍ കൊട്ടി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു.
“ ആരോഗ്യപരമായ കാരണങ്ങളാലല്ല, രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതിഷേധിക്കാനുള്ള അവകാശം അവർ നിഷേധിക്കുന്നത്. അത് മനസ്സിനെ വല്ലാതെ അലട്ടുന്നു. നിരാശ വാക്കുകൾക്ക് അതീതമാണ്, വാക്കുകൾക്ക് അതീതമാണ്." പ്രകടനക്കാരിലൊരാളായ എഫ്രത് ബെൻ ബരാക് (40) പറഞ്ഞു.
പാര്‍ലമെന്‍റിന് പരിസരത്ത് അനധികൃതമായി തൂക്കിയിട്ട ബാനറുകൾ എടുക്കുന്നതിൽ നിന്ന് ശുചീകരണ തൊഴിലാളികളെ തടയാൻ ശ്രമിച്ച മൂന്ന് പ്രതിഷേധക്കാരെ ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തു.
2020 സെപ്റ്റംബർ 18 ന് കോവിഡ് -19 കേസുകൾ പ്രതിദിനം 7,000 മായി ഉയർന്നതിനെത്തുടർന്ന് ഇസ്രായേൽ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും ലോക്ക്ഡൌണിലേക്ക് പോയത്. ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രയേലില്‍ രോഗബാധ ഇതുപോലെ പോയാല്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയാന്‍ അധികകാലം വേണ്ട.
ആരോഗ്യ പ്രതിസന്ധിയെ ഇസ്രായേൽ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും തെരുവ് പ്രതിഷേധം തടയാൻ തനിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും നെതന്യാഹുവും പറയുന്നു. തനിക്കെതിരായ മൂന്ന് അഴിമതി കേസുകളിൽ ഒന്നില്‍ പോലും തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ അണുബാധ നിരക്ക് ഇപ്പോഴും ഉയർന്നതാണ്, പ്രത്യേകിച്ചും തീവ്ര-ഓർത്തഡോക്സ് ജൂത അയൽപ്രദേശങ്ങളിൽ, സാമൂഹിക അകലം പാലിക്കൽ കുറവാണെന്നും നെതന്യാഹു പറഞ്ഞു.
ഇതുവരെയായി ഇസ്രയേലില്‍ 2,58,920 പേര്‍ക്ക് കോവിഡ് -19 രോഗാണുബാധ സ്ഥിരീകരിച്ചു. 1,633 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചെന്നും 1,85,122 പേര്‍ക്ക് രോഗം ഭേദമായെന്നും വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു.