2020 ലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ഫിലിപ്പീന്‍സ്
കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ വീശിയടിച്ച കൊടുങ്കാറ്റ് ഈ വര്‍ഷം ലോകത്ത് ആഞ്ഞ് വീശിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലൊന്നായിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാണ്ട് 174 മൈല്‍ വേഗതയിലാണ് സൂപ്പര്‍ ടൈഫൂണ്‍ ഗോണി ഫിലിപ്പീന്‍സിന്‍റെ മേലെ വീശിയടിച്ചത്. ഒരാഴ്ച മുമ്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റിൽ നിന്ന് കരകയറുകായായിരുന്ന പ്രവിശ്യകളിലാണ് ഗോണി വീണ്ടും ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചുപൂട്ടി. ഞായറാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് തലസ്ഥാന നഗരത്തെ ഒഴിവാക്കി തെക്കോട്ട് മാറി സഞ്ചരിക്കുകയാണെന്ന് സർക്കാരിന്‍റെ കാലാവസ്ഥാ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അൽബെ പ്രവിശ്യയിൽ മാത്രം ഒരു പിതാവും മകനും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. അതിനിടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗാണു സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമാണ് ഫിലിപ്പീന്‍സെന്നത് ദുരന്ത തീവ്രത കൂട്ടാന്‍ കാരണമാകും.
കൊടുങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് വന്നപ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ കൊടുങ്കാറ്റും മഴയും ഉയര്‍ത്തിയ ചെളിയില്‍ 150 ഓളം വീടുകള്‍ പുതഞ്ഞ് പോയതായും റിപ്പോര്‍ട്ടുണ്ട്.
ഏറെ നാശനഷ്ടങ്ങളുണ്ടായ ഗ്വിനോബത്തൻ പട്ടണത്തിൽ നിന്നാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതദേഹം 15 കിലോമീറ്റർ അകലെ മറ്റൊരു പട്ടണത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ആൽബെ ഗവർണർ അൽ ഫ്രാൻസിസ് ബിചാറ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനോട് പറഞ്ഞു.
നഗരങ്ങളില്‍ വ്യാപകമായ രീതിയില്‍ ചെളി അടിഞ്ഞ് കൂടിയത് കാരണം കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.
കൊടുങ്കാറ്റിനെ തുടര്‍ന്ന് നഗരങ്ങളിലേക്ക് കൂടുതല്‍ ചളി പ്രവാഹം ഉണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്.
കൂടാതെ ആശയവിനിമയ സംവിധാനങ്ങളും മന്ദഗതിയിലാണെന്നും ഗവർണർ അൽ ഫ്രാൻസിസ് ബിചാറ പറഞ്ഞു. മൂന്ന് ഗ്വിനോബാറ്റൻ നിവാസികളെ കാണാതായതായി സിവിൽ ഡിഫൻസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. കാറ്റാൻഡുവാനസ് പ്രവിശ്യയിൽ ഒരാൾ കൊല്ലപ്പെട്ടു.
സർക്കാറിന്‍റെ ദുരന്ത-പ്രതികരണ ഏജൻസിയുടെ തലവനായ റിക്കാർഡോ ജലാദ്, കൊടുങ്കാറ്റിന്‍റെ വലിയ ശക്തി കാരണം വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.
ചുഴലിക്കാറ്റ് വീശിയടിച്ച് 12 മണിക്കൂറിനുള്ളിൽ ആളുകൾക്ക് 'ദുരന്തവും അക്രമാസക്തവുമായ കാറ്റും പേമാരിയുടെ തീവ്രതയും' നേരിടേണ്ടിവരുമെന്ന് ഫിലിപ്പൈൻ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.
ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചിൽ, 5 മീറ്റർ വരെ ഉയരത്തില്‍ വൻ വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഞായറാഴ്ച വൈകീട്ടോടെ ശക്തമായി ആഞ്ഞടിച്ച കാറ്റ് ഒരു പർവതനിരയിൽ തട്ടി തീരദേശ പ്രവിശ്യകളിലേക്ക് ആവർത്തിച്ച് ആഞ്ഞടിച്ച ശേഷം, ക്രമേണ ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാൽ, ദക്ഷിണ ചൈനാക്കടലിലേക്ക് കൊടുംക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് മാരകമായി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ ഗതാഗത-വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു. റോഡുകളില്‍ കടപുഴകി വീണ മരങ്ങളും വൈദ്യുതി തൂണുകളുമാണ് ഉള്ളത്.
2013 നവംബറിൽ ഫിലിപ്പീയന്‍സില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 7,300 ൽ അധികം ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു. ഗ്രാമങ്ങൾ മുഴുവൻ അന്ന് മുങ്ങിപ്പോയിരുന്നു. ഏതാണ്ട് 5 ദശലക്ഷത്തിലധികം പേരെയാണ് അന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചത്.
തിങ്കളാഴ്ച വരെ, വിമാനക്കമ്പനികൾ ഡസൻ കണക്കിന് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. കൊടുങ്കാറ്റിന്‍റെ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
തീരസംരക്ഷണ സേനയ്ക്ക് നോ-സെയിൽ നയ നിയന്ത്രണം ഏർപ്പെടുത്തി. സൈന്യത്തെയും ദേശീയ പൊലീസിനെയും തീരസംരക്ഷണ സേനയെയും ജാഗ്രത പാലിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു. ഒരു ദശലക്ഷം ആളുകളെ മുൻകൂട്ടി അടിയന്തിര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജലദ് പറഞ്ഞു.
ഇതിനിടെ മഹാമാരിയായി പടര്‍ന്ന് പിടിച്ച കൊവിഡ് 19 രോഗാണു ബാധയിലും ഫിലിപ്പീന്‍സ് ഏറെ ദുരിതമനുഭവിക്കുന്നു. 3,83,000-ലധികം രോഗാണുബാധകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
കൊവിഡ് 19 രോഗാണുബാധയില്‍ തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്തോനേഷ്യയ്ക്ക് പിന്നിൽ രണ്ടാമതാണ് ഫിലിപ്പീന്‍സ്. 'ഞങ്ങൾ ഭയപ്പെടുന്നു - ഞങ്ങളുടെ ഭയം ഇരട്ടിയാകുന്നു,' 44 കാരനായ തെരുവ് കച്ചവടക്കാരനായ ജാക്വലിൻ അൽമോസെറ പറഞ്ഞു.
ഓരോ വർഷവും 20 ഓളം ചുഴലിക്കാറ്റും കൊടുങ്കാറ്റും ഫിലിപ്പീൻസിനെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഭൂപ്രകൃതിയനുസരിച്ച് പസഫിക് 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന സ്ഥലത്താണ് ഫിലിപ്പീന്‍സിന്‍റെ സ്ഥാനം.
ഇവിടെ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും സാധാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നായി ഇത് ഫിലിപ്പീന്‍സിനെ മാറുന്നു.