ഭൂമിക്ക് ഭീഷണിയായി പ്ലാസ്റ്റിക്ക് മാലിന്യം
പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക്... മനുഷ്യനിര്‍മ്മിതമാകുന്ന മാലിന്യങ്ങളില്‍ ഭൂമി ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്നതില്‍ പ്രമുഖസ്ഥാനങ്ങളിലൊന്ന് ഇന്ന് പ്ലാസ്റ്റിക്കിനുണ്ട്. പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഭൂമിയെ എങ്ങിനെ രക്ഷിക്കും ? നമ്മുടെ ഗ്രഹം പ്ലാസ്റ്റിക് മലിനീകരണം കൊണ്ട് മുങ്ങിതാഴുകയാണെന്നും ഈ അവസ്ഥ മാറേണ്ട സമയമായെന്നും യുഎന്‍ഇപി (ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പദ്ധതി) തന്നെ വ്യക്തമാക്കുന്നു. ആന്ത്രോപോസീൻ യുഗത്തില്‍ (മനുഷ്യൻ ആധിപത്യം ചെലുത്തുന്ന ഭൂമിയിലെ കാലഘട്ടം) മനുഷ്യന്‍ ഭൂമിയെ മാത്രമല്ല, പ്രപഞ്ചത്തെയാകെ തന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പ്ലാസ്റ്റിക്കിനെ ഇതിന്‍റെ സൂചകമായി ചിലര്‍ വിലയിരുത്തുന്നു. ഇന്ന് മനുഷ്യന് മാത്രമല്ല പ്ലാസ്റ്റ്ക്ക് ഉപദ്രവകാരിയായി മാറുന്നത്. സമീപ കാലത്തായി കടലിന്‍റെ അടിത്തട്ടില്‍ നിന്നുള്ള ദൃശ്യങ്ങളിലെല്ലാം പ്ലാസ്റ്റിക്ക് ഒരു സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കഴിച്ച് മരിച്ച തിമിംഗലങ്ങള്‍ പല തീരത്തും അടിയുന്നു. പ്ലാസ്റ്റിക്ക് കൂടുകള്‍ക്കുള്ളില്‍ കുരുങ്ങി ജീവിക്കേണ്ടിവരുന്ന മത്സ്യങ്ങള്‍ ആമകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍... ടൌട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയുടെ തീരത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്,
ഒരോ മിനിറ്റിലും ലോകത്ത് വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളുടെ എണ്ണം ഒരു ദശലക്ഷത്തോളമാണെന്നും ഇത് കാലാവസ്ഥാ വ്യതിയാനം പോലെ അപകടകരമാണെന്നും ഗാഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചികളാണ് ഒരോ വർഷവും ഉപയോഗിച്ച് ഉപേക്ഷിക്കുന്നതെന്നും ഇതില്‍ പകുതിയും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിച്ച് കളയുകയാണെന്നും യുഎന്‍ഇപിയുടെ റിപ്പോര്‍ട്ടുകളും പറയുന്നു.
1950-70 കാലങ്ങളിൽ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും താരതമ്യേന വളരെ കുറവായിരുന്നു. എന്നാല്‍ 90 കള്‍ക്ക് ശേഷം പ്ലാസ്റ്റിക്ക് മനുഷ്യന്‍റെ ദൈന്യംദിന ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത വസ്തുവായി തീര്‍ന്നു.
പ്ലാസ്റ്റിക് നിർമ്മാണവും, മാലിന്യവും ലോകത്തില്‍ അത്രയേറെ വർദ്ധിച്ചു. 2000 ത്തിൽ അതിന്‍റെ ഉത്പാദനം മുൻപുള്ള ദശകങ്ങളെക്കാൾ പതിന്‍മടങ്ങ് ഇരട്ടിയായി മാറി. അതിനനുസരിച്ച് ലോകത്ത് പ്ലാസ്റ്റിക്ക് മാലിന്യവും കുമിഞ്ഞ് കൂടി.
2050 ആകുമ്പോഴേക്കും മത്സ്യത്തെക്കാൾ കൂടുതൽ പ്ലാസ്റ്റികാണ് സമുദ്രത്തില്‍ അവശേഷിക്കുകയെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചില തീവ്ര പരിസ്ഥിതിവാദികള്‍ ആരോപിക്കുന്നത്. എന്നാല്‍ ആ ആശങ്ക അതിവിദൂരത്തല്ലെന്ന് തന്നെ പറയാം.
ഇന്ന് പ്ലാസ്റ്റിക് മലിനീകരണം എന്നത് അനിവാര്യമായും പരിഹരിക്കേണ്ട പ്രശ്നവും ഭൂമിയിലെ ജീവന്‍റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന യഥാർത്ഥ്യമായി മാറിയിരിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട പത്ത് നദികള്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ ശക്തമായ പിടിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം പറയുന്നു.
നൈൽ, ഗംഗ, യമുന തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട നദികളെല്ലാം തന്നെ ഈ മലിനീകരണം നേരിടുകയാണ്. ഇന്ന് മിക്ക മൂന്നാം ലോക രാജ്യങ്ങളിലും വികസനവും പ്ലാസ്റ്റിക് മലിനീകരണവും പരസ്പബന്ധിതമായി കഴിഞ്ഞിരിക്കുന്നു.
വർഷം തോറും 300 ദശലക്ഷം പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്ത് ഉൽപാദിപ്പിക്കുന്നത്. ഭൂമിയിലെ ആകെയുള്ള മനുഷ്യരുടെ തൂക്കത്തിന് ഒപ്പമെത്തും ഈ കണക്കുകളെന്നും യുഎന്‍ഇപി പറയുന്നു. മിക്ക പ്ലാസ്റ്റിക്ക് മാലിന്യവും ഒറ്റത്തവണത്തെ ഉപയോഗത്തിന് ശേഷം ഉപേക്ഷിച്ചതിനൊടുല്‍ എത്തിചേരുന്നത് കടലിലാണ്.
പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാതെ ഇനി മനുഷ്യന് മുന്നോട്ട് പോകാനാകില്ല എന്ന അവസ്ഥയിലാണ് ഇന്ന് ഭൂമി. ഒരു പ്ലാസ്റ്റിക്ക് ചവറ് കൂനയായി ഭൂമി സമീപസ്ഥ ഭാവിയില്‍ മാറിയേക്കാം. ഓരോ ചുഴലിക്കാറ്റും ശക്തമായ കടലേറ്റവും തീരങ്ങളില്‍ അവശേഷിപ്പിക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്.
ഇവ പുനരുപയോഗ സാധ്യമാക്കുകയോ ശാസ്ത്രീയമായി നശിപ്പിക്കുകയോ ചെയ്യാത്തിടത്തോളം ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കൂടി മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ നൂറ് വർഷങ്ങൾക്കുള്ളിൽ ലോകമെങ്ങും ശുദ്ധജലത്തിന്‍റെ ഉപഭോഗം ആറ് ഇരട്ടിയായാണ് വർദ്ധിച്ചിരിക്കുമ്പോഴാണ് കടല്‍ ഇത്രമാത്രം മലിനമാക്കപ്പെട്ടിരിക്കുന്നതെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ശുദ്ധജല ജലത്തിന്‍റെ ലഭ്യതക്കുറവ് അധികം വൈകാതെ ജല കലാപങ്ങളിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. ജലം ഇത്രയും സുക്ഷമായി സുരക്ഷിതമായി ഉപയോഗിക്കപ്പെടേണ്ട കാലത്താണ് നാം പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വഴിയിലുപേക്ഷിച്ച് ഒടുവില്‍ അവ കടലിലെത്തുന്നത്.
ലോകമെങ്ങും ഇന്ന് മനുഷ്യനെ പോലെ തന്നെ ഭൂമിക്കും ഭൂമിയിലൂടെ ഒഴുകുന്ന പുഴയ്ക്കും അവകാശങ്ങളുണ്ടെന്ന വാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 1972 ൽ തന്നെ ക്രിസ്റ്റോഫർ ഡി സ്റ്റോൺ നദികളുടെ ഇത്തരം അവകാശങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.
എന്നാല്‍, 2017 ലാണ് ആദ്യമായി ന്യൂസിലാൻഡ് വാൻഗാന്യൂയി നദിക്ക് ലോകത്തിലെ ആദ്യത്തെ നിയമപരമായ വ്യക്തിത്വം നൽകി അംഗീകരിക്കുന്നത്. ഏറ്റവും ഒടുവിലായി കാനഡയിലെ ക്യുബക് പ്രാവിശ്യയിലൂടെ ഒഴുകുന്ന മഗ്‌പി നദിക്ക് നിയമപരമായ വ്യക്തി എന്ന നിലയിലുള്ള അവകാശം അംഗീകരിച്ചു.
സ്വച്ഛന്തമായി ഒഴുകുവാനുള്ള അവകാശം, സ്വഭാവികമായ മഗ്‌പിയുടെ പരിണാമപ്രക്രിയയെ അംഗീകരിക്കൽ, അതിന്‍റെ ജൈവവൈവിദ്ധ്യം അംഗീകരിക്കൽ തുടങ്ങി ഒമ്പത് അവകാശങ്ങളാണ് അവര്‍ മഗ്പിക്ക് അംഗീകരിച്ച് കൊടുത്തത്. അത് ഒരു നദിയുടെ ജന്മവകാശമാണെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.
സ്ലോവെനിയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മിരോ സരർ ജലത്തെക്കുറിച്ച് വിശേഷിപ്പിച്ചത് ഇരുപത്തോന്നാം നൂറ്റാണ്ടിലെ ദ്രാവക സ്വർണ്ണം എന്നാണ്. പ്രകൃതിയുടെ ജൈവീകാവസ്ഥയെ തിരിച്ച് പിടിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം തന്നെ ആവശ്യമാണെന്നതരത്തിലേക്ക് നമ്മള്‍ കാര്യങ്ങളെത്തിച്ചിരിക്കുന്നു.
മലിനമായ ഗംഗാ നദിയെ തിരിച്ച് പിടിക്കാന്‍ 2017 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഏറ്റവും ഒടുവിലായി ഗംഗയില്‍ കൊവിഡ് ബാധിച്ച് മരിച്ച നൂറ് കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്താണ് ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും പുറത്ത് വരുന്നത്.
നമ്മുടെ മാലിന്യസംസ്കരണ സംസ്കാരവും കാലോചിതമായി മാറേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ സമീപസ്ഥഭാവിയില്‍ തന്നെ പ്ലാസ്റ്റിക്ക് മാലിന്യം രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറും. ഓരോ പൌരനും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ സ്വയം ഏറ്റെടുത്താല്‍ മാത്രമേ ഇതിനൊരു താത്കാലിക പരിഹരമെങ്കിലും സാധ്യമാകൂ.
ഇന്ന് നാം വഴിയരികില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം നാളെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജൈവീകമായ ജീവിതസാഹചര്യത്തെ തന്നെ നിഷേധിക്കുന്നതിനാണ് വഴി വെക്കുന്നതെന്ന ബോധ്യം നമ്മുക്കേരോര്‍ത്തകര്‍ക്കും ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കില്‍ ടൌട്ടെ ചുഴലിക്കാറ്റ് ഫോര്‍ട്ട് കൊച്ചിയുടെ തീരത്ത് അടിച്ച് കൂട്ടിയിട്ട ഈ പ്ലാസ്റ്റ്ക്ക് മാലിന്യത്തേക്കാള്‍ കൂടുതല്‍ മാലിന്യമാകാം അടുത്ത ഓരോ ചുഴലിക്കാറ്റുകളിലും കടല്, തീരത്ത് ബാക്കിവെക്കുന്നത്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona