- Home
- News
- International News
- Ukraine Conflict: ശീതകാല ഒളിമ്പിക്സിനിടെ നാറ്റോ വിപുലീകരണത്തെ എതിര്‍ത്ത് റഷ്യ-ചൈന സംയുക്ത പ്രസ്ഥാവന
Ukraine Conflict: ശീതകാല ഒളിമ്പിക്സിനിടെ നാറ്റോ വിപുലീകരണത്തെ എതിര്‍ത്ത് റഷ്യ-ചൈന സംയുക്ത പ്രസ്ഥാവന
ഉക്രൈന്‍ സംഘര്‍ഷം (Ukraine Conflict) പുതിയ തലത്തിലേക്ക് നീങ്ങുന്നതായി സൂചന. യൂറോപ്പില്‍ നാറ്റോ സഖ്യവിപുലീകരണത്തെ എതിര്‍ത്ത് രംഗത്തെത്തിയ റഷ്യ (Russia), ഉക്രൈന്‍ (Ukraine) അതിര്‍ത്തിയില്‍ വന്‍ തോതില്‍ ആയുധവും സൈനീകരെയും വിന്യസിച്ചത് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസ് നേതൃത്വത്തിലുള്ള നാറ്റോ (Nato) സഖ്യവും റഷ്യയുടെ തമ്മിലുള്ള വാഗ്വാദത്തിന് വഴി വച്ചിരുന്നു. തങ്ങള്‍ റഷ്യയുടെ അക്രമണ ഭീഷണി നേരിടുകയാണെന്ന് പറഞ്ഞ് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി (Volodymyr Zelensky) തന്നെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഒരു പക്ഷത്തും മറുപക്ഷത്ത് നാറ്റോ സഖ്യ കക്ഷികളായ യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരും നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിച്ചു. അതിനിടെ നാറ്റോയുടെ സൈനീക സഖ്യ വിപുലീകരണത്തെ നേരിടാന്‍, ശൈത്യകാല ഒളിംപിക്സിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിനോട് (Vladimir Putin) ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് (Xi Jinping) പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വീണ്ടുമൊരു ശീതകാല യുദ്ധത്തിനുള്ള സാധ്യത തുറക്കുകയാണോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സമ്മർദത്തിനെതിരെ ഒരുമിച്ച് നീങ്ങാനും കൂടുതൽ നാറ്റോ വിപുലീകരണത്തെ എതിക്കാനും ചൈന റഷ്യയ്ക്കൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചത്. ശീതകാല ഒളിമ്പിക്‌സിനായി റഷ്യയുടെ വ്‌ളാഡിമിർ പുടിന്‍റെ ചൈനാ സന്ദർശന വേളയിൽ മോസ്കോയും ബീജിംഗും നിരവധി കരാറുകളില്‍ സംയുക്ത പ്രസ്താവന ഇറക്കി.
റഷ്യയെ തുരങ്കം വയ്ക്കാൻ പാശ്ചാത്യ ശക്തികൾ നാറ്റോ പ്രതിരോധ സഖ്യത്തെ ഉപയോഗിക്കുന്നുവെന്ന് പുടിൻ അവകാശപ്പെട്ടു. ഉക്രെയ്നുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങൾക്കിടയിലാണ് ഇത്തരമൊരു പ്രസ്താവനയുമായി പുടിന്‍ രംഗത്തെത്തിയത്.
അതോടൊപ്പം തങ്ങള്‍ക്ക് ഉക്രൈന്‍ അക്രമിക്കാനുള്ള പദ്ധതിയില്ലെന്നും പുടിന്‍ ആവര്‍ത്തിച്ചു. ഇതിനകം ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും ഇടയില്‍ റഷ്യന്‍ സൈനീകരും യന്ത്രവത്കൃത കവചിത വാഹനങ്ങളും മോട്ടോറുകളും ടാങ്കുകളും റഷ്യ, ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു കഴിഞ്ഞെന്ന് നാറ്റോയും ആരോപിക്കുന്നു.
റഷ്യക്കാരും ഉക്രേനിയക്കാരും "ഒരു രാഷ്ട്രം" ആണെന്നാണ് പുടിന്‍റെ വാദം. അതിനാല്‍ ഉക്രൈന്‍ നാറ്റോ സഖ്യത്തില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ തടയുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നു ഉക്രൈനെങ്കിലും യുഎസ്എസ്ആര്‍ തകര്‍ന്നപ്പോള്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നു.
ഷി ജിങ് പിങും പുടിനും ഒപ്പിച്ച ദൈർഘ്യമേറിയ സംയുക്ത പ്രസ്താവനയില്‍ ഉക്രൈനെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ലെങ്കിലും നാറ്റോ ശീതയുദ്ധ സിദ്ധാന്തം ഉയര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചു.
ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് റഷ്യ - ചൈന ചർച്ചകൾ നടന്നത്. കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു രാഷ്ട്ര നേതാക്കളും പരസ്പരം കാണുന്നത്. റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് പരിധികളില്ല, സഹകരണത്തിന്‍റെ 'നിരോധിത' മേഖലകളൊന്നുമില്ല," സംയുക്ത പ്രസ്താവനയിൽ പറയുന്നു.
യുഎസും യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഓക്കസ് സുരക്ഷാ ഉടമ്പടിയിൽ തങ്ങൾക്ക് ഗൗരവമേറിയ ആശങ്കയുണ്ടെന്ന് ഇരു രാജ്യങ്ങളും പറയുന്നു. ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയ ആണവ അന്തർവാഹിനികൾ നിർമ്മിക്കുമെന്ന് ഓക്കസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ ചൈനാ കടൽ പോലുള്ള തർക്ക പ്രദേശങ്ങളിൽ ചൈന സംഘർഷം സൃഷ്ടിക്കുന്നുവെന്നും ഇതിനെ ചെറുക്കാനുള്ള യുഎസ് ശ്രമമാണിതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ ചൈന നല്‍കുന്ന പിന്തുണയ്ക്ക് പകരമായി തായ്‍വാന്‍റെ കാര്യത്തില്‍ റഷ്യ, ചൈനയെ പിന്തുണയ്ക്കുമെന്നും അറിയിച്ചു.
സ്വയം ഭരണമുള്ള തായ്‍വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈന വളരെക്കാലമായി അവകാശപ്പെടുന്നു. ഇതിന്‍റെ ഭാഗമായി പലപ്പോഴും തായ്‍വാന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ചൈന ശ്രമിക്കുന്നതായും തായ്‍വാന്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തായ്‍വാന്‍ വിഷയത്തില്‍ റഷ്യ, ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നതും ഏറെ ഗൌരവമുള്ള കാര്യമാണ്.
ഉക്രൈന്‍ യുദ്ധം ആരംഭിച്ചെന്ന തരത്തില്‍ റഷ്യ വാര്‍ത്ത നല്‍കാന്‍ സാധ്യതയുണ്ടന്നും കരുതിയിരിക്കണമെന്നും യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ പുടിന്‍ തള്ളിക്കളഞ്ഞു. അമേരിക്കയുടെ ആരോപണത്തിന് ഒരു സ്ഥിരീകരണവുമില്ലെന്നായിരുന്നു റഷ്യ പറഞ്ഞത്.
നാറ്റോ സഖ്യകക്ഷികളെ പിന്തുണയ്ക്കാൻ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെ അയക്കുമെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു. യുഎസിന്‍റെ ഇത്തരമൊരു നീക്കം വിനാശകരമാണെന്നും നാറ്റോയുടെ യൂറോപ്പിന് കിഴക്കോട്ടുള്ള വിപുലീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ ന്യായമാണെന്നും റഷ്യ മറുപടി നല്‍കി.
വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് ചൈന പിന്തുണ പ്രഖ്യാപിച്ചതിനെ ലോകരാഷ്ട്രങ്ങള്‍ ഏറെ കരുതലോടെയാണ് കാണുന്നത്. പഴയ ശീതയുദ്ധകാലത്തെക്കുള്ള മടക്കമാണോ ഉക്രൈന്‍ സംഘടര്‍ഷമെന്ന ആശങ്കകളും ഇതോടെ ഉയര്‍ന്നു.
ഓഗസ്റ്റില്‍ അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ പിന്മാറ്റത്തിന് പിന്നാലെ അധികാരമേറ്റ താലിബാന്‍ തീവ്രവാദികളെ അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. അന്ന് ചൈനീസ് നയതന്ത്രപ്രതിനിധികളുമായി താലിബാന്‍ തീവ്രവാദികള്‍ക്ക് ചര്‍ച്ച നടത്താന്‍ സൌകര്യമൊരുക്കിയത് മോസ്കോയായിരുന്നു.
ഇതിനിടെ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഉക്രൈനെതിരെ റഷ്യ യുദ്ധത്തിന് തയ്യാറായാല്‍ ഉപരോധമടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ചൈനയ്ക്ക് ഉക്രൈനില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുണ്ടെന്നും അതിനാല്‍ ഉക്രൈനില്‍ ഒരു യുദ്ധമുണ്ടാകാന്‍ ചൈന ആഗ്രഹിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇതിനിടെ നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി യൂറോപ്പിലേക്ക് അയച്ച ആദ്യത്തെ യുഎസ് സൈനീക സംഘം ജർമ്മനിയിൽ എത്തിയതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. നേരത്തെ റഷ്യയുമായി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായതിനാല്‍ ജര്‍മ്മനി നേരിട്ട് റഷ്യയ്ക്കെതിരെ രംഗത്തിറങ്ങാന്‍ മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam