7,000 കിലോമീറ്റര്‍ മരുഭൂമി താണ്ടിയൊരു കാറോട്ടം
ജിദ്ദയില്‍ നിന്നും മരുഭൂമിയിലൂടെ 7,000 കിലോമീറ്റര്‍ താണ്ടിയെത്തിയ ദാക്കർ റാലി റിയാദിൽ സമാപിച്ചു. സ്പാനിഷ് കാറോട്ടക്കാരൻ കാർലോസ് സൈൻസ് ഒന്നാമതായി ഫിനിഷ് ചെയ്തു. ഇത് മൂന്നാം തവണയാണ് ഡാകർ റാലിയിൽ കാർലോസിന്‍റെ ജയം. കാണാം ദാക്കര്‍ റാലി ചിത്രങ്ങള്‍.
റാലിയുടെ 12-ാമത്തെയും അവസാനത്തെയും ഘട്ടമായ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ആറ് മിനുട്ട് 21 സെക്കൻഡിന്‍റെ വ്യത്യാസത്തിൽ ഈ 57കാരൻ നിലവിലെ ചാമ്പ്യൻ ഖത്തറിന്റെ നാസർ അൽ-അത്തിയയെ മറികടന്ന് ആദ്യം ഫിനിഷ് ചെയ്തു.
ചൊവ്വാഴ്ച്ചയ്ക്ക് തൊട്ട് മുമ്പത്തെ ഘട്ടത്തിൽ നാസർ അൽഅത്തിയ 24 സെക്കൻഡ് കാർലോസിനെ പിറകിലാക്കി മുന്നേറിയിരുന്നു.
അതിനുള്ള മധുരപ്രതികാരമാണ് കാർലോസ് അന്തിമ വിജയത്തിലൂടെ വീട്ടിയത്.
റിയാദിന് സമീപം നിർമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിലായിരുന്നു ഫിനിഷിങ് പോയിൻറ്.
തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്നും ഈ വിജയം കടുത്ത വെല്ലുവിളികളെ നേരിട്ട് കിട്ടിയതാണെന്നും വിജയത്തിന് ശേഷം കാർലോസ് പ്രതികരിച്ചു.
കടുത്ത പരിശ്രമം തന്നെ വേണ്ടിവന്നു. നല്ല പരിശീലനവും നേടിയിരുന്നെന്നും കാര്‍ലോസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തുടക്കം മുതലേ ആവേശം ജനിപ്പിച്ച റാലിയായിരുന്നു ഇത്. സൗദി അറേബ്യയിൽ ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കാറോട്ട താരമായ കാർലോസ് പ്രമുഖ ഫോർമുല വൺ താരം കാർലോസ് സൈൻസ് ജൂനിയറിന്‍റെ പിതാവാണ്.
മൂന്നുതവണയാണ് കാർലോസ് സൈൻസ് സീനിയർ ദാക്കർ റാലിയിൽ വിജയിക്കുന്നത്.
മൂന്നാം തവണ സൗദിയിൽ എക്സ് റൈഡ് മിനി ഓടിച്ചാണ് വിജയത്തിലേക്ക് കുതിച്ചത്.
2010ൽ വോക്സ്വാഗണും 2018ൽ പീജിയോട്ടുമായിരുന്നു താരത്തിന്റെ വിജയ വാഹനങ്ങൾ.
നിലവിലെ ചാമ്പ്യൻ നാസർ അൽഅത്തിയ 6 മിനുട്ട് 24 സെക്കൻഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 8 മിനുട്ട് 58 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ഫ്രഞ്ച് താരം സ്റ്റഫീൻ പീറ്റർഹാൻസൽ മൂന്നാം സ്ഥാനത്തുമായി.
മോട്ടോർ ബൈക്ക് വിഭാഗത്തിൽ ഹോണ്ട മോട്ടോഴ്സിന്റെ അമേരിക്കൻ റൈഡർ റിക്കി ബാർബക് വിജയിച്ചു.