മറ്റൊരു പാരിസ്ഥിതികാഘാതം കൂടി; തുര്‍ക്കി തീരത്തെ മൂടി 'മറൈൻ മ്യൂസിലേജ്'
തുർക്കിയിലെ മർമര കടലിൽ ഇസ്താംബൂളിന് തെക്ക് ഭാഗത്തായി 'മറൈൻ മ്യൂസിലേജ്' എന്ന് വിളിക്കപ്പെടുന്ന കട്ടിയുള്ളതും എന്നാല്‍ സുതാര്യവുമായ ഒരു പാളി സമുദ്രജീവികൾക്കും മത്സ്യബന്ധന വ്യവസായത്തിനും ഭീഷണിയായി മാറുന്നു. വഴുവഴുപ്പ് നിറഞ്ഞ ഇത്തരം വലിയ മറൈൻ മ്യൂസിലേജുകള്‍ കടലിന്‍റെ ജൈവീകാവസ്ഥയ്ക്ക് ഭീഷണിയാണെന്ന് പസിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ കടിലെ ഓക്സിജന്‍റെ അളവ് തടസ്സപ്പെടുത്തുകയും അത് വഴി കടലിന്‍റെ ജൈവികത നശിപ്പിക്കുകയും ചെയ്യുന്നു. മത്സ്യ സമ്പത്ത് കുറയുന്നതിനും പവിഴപ്പുറ്റ് പോലുള്ള കടല്‍ ജീവികളുടെ വംശനാശത്തിനും ഇവ കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഇത്തരം ജൈവവസ്തുക്കളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തുര്‍ക്കിയിലെ മര്‍മര കടല്‍ തീരത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഗെറ്റിയില്‍ നിന്ന്.
വന്‍ കരകളില്‍ നിന്ന് നദികളിലൂടെ ഒഴുകി കടലിലെത്തി ചേരുന്ന മലിന ജലത്തിലെ കൊഴുപ്പ്, മറ്റ് കാർബണുകൾ, പ്രോട്ടീൻ എന്നിവയുടെ ഒരു മാലിന്യ ഉൽപന്നമാണ് മറൈൻ മ്യൂസിലേജിന് കാരണമാകുന്നത്. അവ സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ പോലുള്ള സൂക്ഷ്മ ജീവികളുടെ അമിതോല്‍പ്പാദനത്തിനും അത് വഴി അടിത്തട്ടിലെ മറ്റ് സൂക്ഷ്മജീവികള്‍ക്കും ഭീഷണിയാകുന്നു.
കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുണ്ടാകുന്ന ഉയർന്ന സമുദ്ര താപനിലയോടൊപ്പം ശുദ്ധീകരിക്കാത്ത മലിനജലം കടലെത്തിചേരുമ്പോള്‍ മറൈൻ മ്യൂസിലേജസിന്‍റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു. ഇവയുടെ വ്യാപനം മറ്റ് ചില സൂക്ഷ്മജീവികളുടെ നാശത്തിന് കാരണമാകുന്നു.
ഇവയില്‍ പ്രധാനപ്പെട്ടതാണ് ഫൈറ്റോപ്ലാങ്ക്ടൺ എന്ന സൂക്ഷ്മ ജീവികള്‍. സമുദ്രങ്ങളിലും ശുദ്ധജലത്തിലും ജലോപരിതലത്തില്‍ ഫൈറ്റോപ്ലാങ്ക്ടൺ സൂര്യപ്രകാശം ആകിരം ചെയ്ത് കര്‍ബണ്‍ ഡൈ ഓക്സൈനിനെ വിഘടിപ്പിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ജലത്തില്‍ നിക്ഷേപിക്കപ്പെടുന്ന കാര്‍ബണ്‍ അണുക്കളെ മറ്റ് കടല്‍ ജീവികള്‍ ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇങ്ങനെ സമുദ്രത്തിലെ പ്രാഥമിക ഭക്ഷ്യ ഉൽപാദനത്തിലെ പ്രാഥമിക കണ്ണികളായി ഫൈറ്റോപ്ലാങ്ക്ടണുകള്‍ പ്രവര്‍ത്തിക്കുന്നു.
സമുദ്രത്തിലെ ഭക്ഷ്യശൃംഖലുടെ അടിത്തറയായ ഫൈറ്റോപ്ലാങ്ക്ടൺ ഭൂമിയുടെ കാർബൺ ചക്രത്തെ സംന്തുലതമാക്കുന്ന ജൈവ ചക്രത്തിലെ ഒരു പ്രധാനപ്പെട്ട സൂക്ഷ്മ ജീവിയാണ്. ഈ ജൈവചക്ര സന്തുലിതാവസ്ഥ മറൈൻ മ്യൂസിലേജ് അടിയുന്നതോടെ തകരുന്നു. കടലിലെ ഓക്സിജന്‍റെ അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
മറൈൻ മ്യൂസിലേജ് സാധാരണയായി ഒരു പ്രശ്നമല്ലെങ്കിലും വലിയ അളവിലുള്ള പ്ലാങ്ങ്ടൺ ഒരുമിക്കുമ്പോള്‍ അത് നിരവധി ചതുരശ്ര മൈൽ സമുദ്രത്തെ മൂടാനും 100 അടി വരെ വെള്ളത്തിനടിയിലേക്ക് നീളുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മർമര കടലിലെ ചൂടും കടല്‍വെള്ളത്തിലേക്കെത്തി ചേരുന്ന രാസവളങ്ങളും മലിനജലവും കടലില്‍ വച്ച് പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഇതാകാം ഇസ്താംബൂളിനടുത്തുള്ള മര്‍മര കടലിലും സംഭവിച്ചതെന്ന് വിദഗ്ദ്ധർ കരുതുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡാർഡാൻഡെൽസ് കടലിടുക്കിൽ നിലവിലെ മറൈൻ മ്യൂസിലേജ് തുടങ്ങിയതായി കരുതപ്പെടുന്നു. ഇവിടുത്തെ കടൽത്തീരത്ത് പവിഴപുറ്റുകളിൽ പറ്റിപ്പിടിച്ച പശയുടെ കട്ടിയുള്ള പുതപ്പ് സമുദ്ര ഗവേഷകർ കണ്ടെത്തി. അവിടെ പവിഴപുറ്റുകളുടെ പഠനത്തിനായി ശ്രമം നടത്തിയപ്പോഴാണ് അവയില്‍ വലിയൊരു വിഭാഗവും നശിച്ചതായി കണ്ടെത്തിയതെന്ന് ഡോ. ബാരസ് ഓസാൽപ് ദി ഗാർഡിയനോട് പറഞ്ഞു.
സമുദ്രപ്രവാഹങ്ങള്‍ ഈ മറൈൻ മ്യൂസിലേജിനെ മര്‍മര കടലിന് കുറുകെ ഇസ്താംബൂളിന് സമീപത്തെ കടലിലേക്ക് ഒഴുക്കി. ഇപ്പോള്‍ നഗരത്തിന്‍റെ തെക്ക് കിഴക്കായി ഒരു മൈല്‍ നീളത്തില്‍ ഇത് തീരപ്രദേശത്തെ മൂടിക്കഴിഞ്ഞു. അടുത്തുള്ള ദ്വീപായ ബ്യൂകഡയിലെ ഒരു തുറമുഖം ഉൾപ്പെടെയുള്ള കടലില്‍ ഇത് പടര്‍ന്നു.
മർമര കടലിന് മുകളിലൂടെ ചിത്രീകരിച്ച ഡ്രോൺ ഫൂട്ടേജുകളിൽ കടത്തുവള്ളങ്ങളും ചരക്ക് കപ്പലുകളും ക്രൂസ് ക്രോസിംഗ് ഹാർബറുകളും ഇടയ്ക്ക് പശിമയുള്ള ചാരനിറം കലര്‍ന്ന ഒരു പദാർത്ഥത്താൽ (മറൈൻ മ്യൂസിലേജ്) നിറഞ്ഞ കടല്‍ കാണാം.
'മനുഷ്യന്‍റെ പ്രവര്‍ത്തിയുടെ ഫലമാണ് മർമരയുടെ ഇപ്പോഴത്തെ ദുരവസ്ഥ. ഗാർഹിക മാലിന്യത്തിന്‍റെയും മലിനീകരണത്തിന്‍റെയും ഫലം.' കടൽത്തീരത്തിന്‍റെ ആഘാതത്തെക്കുറിച്ച് ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്ന തഹ്‌സിൻ സെലാൻ പറഞ്ഞു. 'നിങ്ങളുടെ മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയരുത് എന്നതാണ് ഏക കാര്യം,' അദ്ദേഹം പറഞ്ഞു. 'പ്രകൃതി ഇതിന് അർഹമല്ലെന്ന് ഞാൻ കരുതുന്നു.'
2007 വരെ മർമര കടലിൽ ഇത്തരമൊന്ന് കണ്ടെത്തിയിരുന്നില്ലെന്ന് ഇസ്താംബുൾ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് മീന്‍ പിടിത്തത്തിനായി കടലിലെറിയുന്ന വല ഇതിന്‍റെ മറൈൻ മ്യൂസിലേജിന്‍റെ വിലച്ചെടുത്താന്‍ കഴിയാതെ പോട്ടിപ്പോകുന്നു.
കടൽത്തീരത്തെ ഗുരുതരമായ പ്രശ്‌നമാണ് ഇതെന്നും 300 അംഗ സംഘം മർമര കടലിലെ ഡസൻ കണക്കിന് സ്ഥലങ്ങളില്‍ ജലസംസ്കരണ സൗകര്യങ്ങളും മലിനീകരണ സ്രോതസ്സുകളും പരിശോധിക്കുന്നുണ്ടെന്നും പരിസ്ഥിതി മന്ത്രി മുറാത് കുറും പറഞ്ഞു.
സർക്കാർ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരുമെന്നും കടലിനെ സംരക്ഷിക്കുന്നതിനുള്ള കർമപദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയോടുള്ള ആളുകളുടെ സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കിൽ ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടരുമെന്ന് ഹൈഡ്രോബയോളജിസ്റ്റ് ലെവന്‍റ് അർതുസ് മുന്നറിയിപ്പ് നൽകി.
"ഈ മലിനീകരണ സമ്പ്രദായങ്ങൾ തുടരുന്നിടത്തോളം കാലം മറ്റൊരു ഫലം പ്രതീക്ഷിക്കരുത്. ഇതുപോലുള്ള ദുരന്തങ്ങൾ തുടര്‍ന്നും നേരിടേണ്ടിവരും." അദ്ദേഹം പറഞ്ഞു. സമീപ വർഷങ്ങളിൽ മര്‍മര കടലിലേക്ക് മലിനജലം പുറന്തള്ളുന്നത് വർദ്ധിച്ചതായി പഠനങ്ങളും പറയുന്നു.
സമുദ്രത്തില്‍ നിശ്ചിത അളവിലാണ് 'മറൈൻ മ്യൂസിലേജ്' നിര്‍മ്മിക്കപ്പെടുന്നതെങ്കില്‍ അത് സമുദ്രാന്തര്‍ സൂക്ഷ്മജീവികള്‍ക്ക് ഭക്ഷണമായി മാറുന്നു. എന്നാല്‍, അവയുടെ ഉത്പാദനത്തിലെ വര്‍ദ്ധനവ് വലിയതോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.