ഇന്തോനേഷ്യന്‍ ഗ്രാമങ്ങളെ ഇരുട്ടിലാക്കി സിനബംഗ് അഗ്നിപര്‍വ്വത സ്ഫോടനം
400 വര്‍ഷത്തോളം നിശബ്ദമായിരുന്ന്, 2010 മുതല്‍ സജീവമായ ഇന്ത്യോനേഷ്യന്‍ അഗ്നിപര്‍വ്വതം സിനബംഗ് വീണ്ടും പൊട്ടിത്തെറിച്ചു. ഇത്തവണ ജനങ്ങള്‍ക്ക് പരിക്കോ മരണമോ ഉണ്ടായിട്ടില്ലെങ്കിലും നിരവധി ഗ്രാമങ്ങളെ ഇരുട്ടിലാക്കാന്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് കഴിഞ്ഞു. കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ കാണാം.
സിനബംഗ് പർവ്വതം പൊട്ടിത്തെറിച്ചതിനുശേഷം ഇന്തോനേഷ്യയിലെ നിരവധി ഗ്രാമങ്ങളെ ചാരത്തിന്‍റെ കട്ടിയുള്ള പാളി മൂടി. 5,000 മീറ്ററോളം ചാരവും പുകയും അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ പല പ്രദേശങ്ങളും ഉച്ചയ്ക്ക് പോലും ഇരുട്ടിലായ പ്രതീതിയായിരുന്നു.
അഗ്നി പര്‍വ്വത സ്‌ഫോടനത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാല്‍ കൂടുതല്‍ ലാവാ പ്രവാഹവും പൊട്ടിത്തെറികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചാരനിറത്തിൽ ആകാശത്തേക്ക് ഉയര്‍ന്ന പുക നിരവധി മൈലുകൾ സഞ്ചരിക്കാമെന്നും ഇത് ജനങ്ങള്‍ക്ക് ആരോഗ്യപരമായ അപകടമുണ്ടാക്കിയേക്കാമെന്നും ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു.
സുമാത്ര ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ശനിയാഴ്ചയും തിങ്കളാഴ്ചയും പൊട്ടിത്തെറിച്ചിരുന്നു, “ഇടിമുഴക്കം പോലൊരു ശബ്ദം കേള്‍ക്കുകയും പിന്നെ ആകാശം ഇരുളുകയും ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരന്തരമായി ഉണ്ടാകുന്ന അഗ്നിപർവ്വത സ്ഫോടനത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളിൽ ചാരവും ഗ്രിറ്റും രണ്ട് ഇഞ്ച് കട്ടിയില്‍ അടിഞ്ഞതായി ദ്വീപിലെ ഒരു ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
പുനരുജ്ജീനിക്കപ്പെട്ട ശേഷം ഒന്നിലധികം തവണ സിനബംഗ് അഗ്നിപര്‍വ്വതം പൊട്ടിയിരുന്നു. മാരകമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചതോടെയാണ് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ ജനങ്ങള്‍ തയ്യാറായത്.
ഏറ്റവും പുതിയ പൊട്ടിത്തെറിയില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിപർവ്വതത്തിന്‍റെ തൊട്ടടുത്ത പ്രദേശത്തെ ചാരനിറം വിമാനയാത്രയെ തടസ്സപ്പെടുത്തുമെന്ന് പ്രാദേശിക നിരീക്ഷണാലയങ്ങൾ മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ ഭൂകമ്പപരമായി സജീവമായ "റിംഗ് ഓഫ് ഫയർ" നൊപ്പം ഇന്തോനേഷ്യ നൂറിലധികം സജീവ അഗ്നിപർവ്വതങ്ങളുടെ ആവാസ കേന്ദ്രമാണ്.
സിനബംഗ് അഗ്നി പർവ്വതത്തില്‍ നിന്ന് ഏതാണ്ട് 16,000 അടിയിലധികം ചാരവും പുകയും വായുവിലേക്കുയര്‍ന്നു. യുഎസ്‌എയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ (എൻഎംഎൻഎച്ച്) കണക്കുകള്‍ പറയുന്നു. ഇവരുടെ കണക്കനുസരിച്ച് സാധാരണയായി 20 ഓളം അഗ്നിപർവ്വതങ്ങൾ ഓരോ ദിവസവും സജീവമായി പൊട്ടിപ്പുറപ്പെടുന്നുണ്ട്.
ദി സ്മിത്‌സോണിയൻ, യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്‌ജിഎസ്) അഗ്നിപർവ്വത അപകട പ്രോഗ്രാം തയ്യാറാക്കിയ പ്രതിവാര അഗ്നിപർവ്വത പ്രവർത്തന റിപ്പോർട്ട് അനുസരിച്ച്, 2020 ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന ആഴ്ചയിൽ മാത്രം ലോകമെമ്പാടും 17 അഗ്നിപർവ്വതങ്ങൾ തുടർച്ചയായി പൊട്ടിത്തെറിച്ചതായി പറയുന്നു. യുഎസ്‌ജിഎസിന്‍റെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 1,500 ഓളം സജീവ അഗ്നിപർവ്വതങ്ങൾ ഉണ്ട്.
സജീവമായ അഗ്നിപർവ്വതങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളും ഉള്ള പസഫിക് സമുദ്രത്തിലെ ഒരു പ്രദേശമായ “റിംഗ് ഓഫ് ഫയർ” അഥവാ പസഫിക് ബെൽറ്റിന്‍റെ സ്ഥാനം കാരണം ഇന്തോനേഷ്യ നിരവധി സജീവ അഗ്നിപർവ്വതങ്ങളുടെ ആവാസ കേന്ദ്രമാണ്. ലോകത്തിലെ 75 ശതമാനം അഗ്നിപർവ്വതങ്ങളും 90 ശതമാനം ഭൂകമ്പങ്ങളും റിംഗ് ഓഫ് ഫയർ ലാണ് സംഭവിക്കുന്നത്.
ജക്കാർത്ത പോസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച്, തിങ്കളാഴ്ചത്തെ പൊട്ടിത്തെറി ശനിയാഴ്ച മുതൽ മൂന്നാമത്തേതാണ്, അഗ്നിപർവ്വതം 5,000 മീറ്റർ ഉയരമുള്ള ചാരവും പുകയും വായുവിലേക്ക് വിതറുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. തുടർന്ന് മറ്റൊരു പൊട്ടിത്തെറി 2,000 മീറ്റർ ഉയരമുള്ള പുകമറ സൃഷ്ടിച്ചു.
തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ നിന്നുള്ള ചാരം മൂന്ന് ജില്ലകളെ മൂടി “ആകാശത്തെ ഇരുണ്ടതാക്കി”യെന്ന് ജക്കാർത്ത പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.